ടാറ്റു സ്റ്റുഡിയോയിലെ പീഡനം: ആര്‍ട്ടിസ്റ്റ് സുജീഷ് അറസ്റ്റില്‍, പിടിയിലായത് ഒളിവില്‍ കഴിയുന്നതിനിടെ
കൊച്ചി : ടാറ്റു സ്റ്റഡിയോയില്‍ എത്തുന്ന യുവതികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്ഥാപന ഉടമയും ടാറ്റു ആര്‍ട്ടിസ്റ്റുമായ സുജേഷ് പി എസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേരാനെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫെക്റ്റഡ് ടാറ്റു എന്ന സ്ഥാപനത്തിന്റെ ഉടമയാണ് അറസ്റ്റിലായത്. പീഡനത്തിരയായ പെണ്‍കുട്ടികള്‍ നല്കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് .
മെഗാസ്റ്റാര്‍ മമ്മൂട്ടി ഖത്തറിൽ; സ്നേഹോപകാരം നല്കി ആദരം; മനം നിറഞ്ഞ് മമ്മൂട്ടിക്ക
പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് സുജേഷ് സുഹൃത്തിനൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു. കൊച്ചിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . പരാതിക്ക് പിന്നാലെ പൊലീസ് നേരത്തെ ടാറ്റു സ്റ്റുഡിയോയില്‍ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് കമ്പ്യൂട്ടര്‍, സി സി ടി വി, ഹാര്‍ഡ് ഡിസ്ക് തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തിരുന്നു .
നിരവധി യുവതികളാണ് സുജീഷിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. കൊച്ചി ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിലെത്തിയാണ് യുവതികള്‍ പരാതി നല്‍കിയത്. കൃത്യമായ ലൈസന്‍സും മറ്റ് രേഖകളും ഇല്ലാത്തതിനെ തുടര്‍ന്ന് സ്റ്റുഡിയോ പൊലീസ് ഇതിനകം തന്നെ അടപ്പിച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് സുജീഷിനെതിരെ മിടു ആരോപണവുമായി യുവതികള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. ടാറ്റു ചെയ്യുന്നതിനിടെ സുജീഷ് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും റേപ്പ് ഉള്‍പ്പടെ ചെയ്തെന്നുമാണ് ആരോപണങ്ങളില്‍ വ്യക്തമാക്കുന്നത്. ഇയാള്‍ക്കെതിരെ റെഡ്ഡിറ്റിലൂടെയാണ് ആദ്യ ആരോപണം പുറത്തുവന്നത് . ഒരാഴ്ച മുമ്പ് നേരിട്ട ലൈംഗിക തിക്രമത്തെ കുറിച്ചാണ് പെണ്‍കുട്ടി പങ്കുവച്ചിട്ടുള്ളത് .
സെക്സ് ഇഷ്ടപ്പെടുന്നത് കൊണ്ടാണോ ഈ ടാറ്റു തിരഞ്ഞെടുത്തതെന്ന് ഇയാള്‍ ചോദിച്ചിരുന്നു . കൂടാതെ വിര്‍ജിനാണോ എന്നും അയാള്‍ ചോദിച്ചെന്ന് പെണ്‍കുട്ടി കുറിപ്പില്‍ പറയുന്നു. കയ്യില്‍ സൂചി ഇരുന്നതിനാല്‍ ഭയത്തോടെയാണ് കിടന്നിരുന്നതെന്നും എന്നാല്‍ ടാറ്റു ചെയ്തുകൊണ്ടിരിക്കെ തന്റെ പാന്റ് ഉള്‍പ്പടെ നീക്കി ബലാത്സംഗം ചെയ്തെന്ന് കുറിപ്പില്‍ പറയുന്നു. പ്രതികരിക്കാതെ കിടന്ന താന്‍ പിന്നീട് പരാതിപ്പെടാനുള്ള വഴികള്‍ അന്വേഷിച്ചെങ്കിലും തെളിവോ സാക്ഷിയോ സമാന അനുഭവമുള്ളവരോ ഇല്ലാതെ നീതി ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞു. പെണ്‍കുട്ടി പങ്കുവച്ച പോസ്റ്റിന് താഴെ സമാന അനുഭവങ്ങളുള്ളവര്‍ പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെ നിരവധി പേരാണ് സമാന അനുഭവങ്ങള്‍ പങ്കുവച്ചത്.കൊച്ചിയിലെ അറിയപ്പെടുന്ന ടാറ്റു ആര്‍ട്ടിസ്റ്റാണ് ഇയാള്‍. നിരവധി സെലിബ്രിറ്റികള്‍ ഇദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ നിന്ന് ടാറ്റു ചെയ്തിട്ടുണ്ട് .