അധ്യാപിക അനു മോളുടെ കൊലപാതകം: ഭര്‍ത്താവ് ബിജേഷ് പിടിയില്‍
തൊടുപുഴ: ഇടുക്കി കാഞ്ചിയാറിൽ അധ്യാപിക അനുമോളെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ബിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട് അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് ബിജേഷിനെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ആറു ദിവസമായി പ്രതി ഒളിവിലായിരുന്നു. കാഞ്ചിയാർ സ്വദേശിയായ അധ്യാപിക അനുമോളെ 21നാണ് വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയ ശേഷമായിരുന്നു പ്രതി ബിജേഷ് സംഭവ സ്ഥലത്ത് നിന്നുപോയത്. മരണപ്പെട്ട അനുമോളുടെ മൊബൈൽ ഫോൺ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു.

ബിജേഷ്, കട്ടപ്പന ബീവറേജസ് ഷോപ്പിന് മുമ്പിൽ വച്ച് പരിചയപ്പെട്ട വ്യക്തിക്ക് 5000 രൂപയ്ക്ക് ഫോൺ വിൽക്കുകയായിരുന്നു. ഭർത്താവ് നിരന്തരം തന്നെ പീഡിപ്പിക്കുന്നെന്ന് വ്യക്തമാക്കി യുവതി ബന്ധുക്കൾക്ക് സന്ദേശം അയച്ചിരുന്നു. ഈ സന്ദേശങ്ങൾ ഫോണിലുള്ളത് കൊണ്ട് തന്നെ നിർണായക തെളിവാണ് മൊബൈൽ ഫോൺ. സിം കാർഡ് ഊരിമാറ്റിയ ശേഷം മൊബൈൽ ഫോൺ വിറ്റത്. ഇതിന് ശേഷമാണ് അനുമോളെ കാണാനില്ലെന്ന ഇയാൾ പൊലീസിൽ പരാതി നൽകിയത്.
ഫോൺ ഉപേക്ഷിച്ചാണ് ബിജേഷ് ഒളിവിൽ പോയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനുമോളുടെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് കണ്ടെടുത്തത്. അനുമോൾ ഭർത്താവിൽ നിന്ന് നിരന്തരം ഗാർഹിക പീഡനം നേരിട്ടെന്നാണ് വിവരം. തന്നെ ഭർത്താവ് പീഡിപ്പിക്കുന്നെന്ന് പറഞ്ഞ് മസ്‌കറ്റിലെ പിതൃസഹോദരിക്ക് സന്ദേശം അയച്ചിരുന്നു. മദ്യപിച്ചെത്തിയ ഭർത്താവ് മോശമായ രീതിയിൽ സംസാരിക്കുകയാണെന്നാണ് സന്ദേശം.
എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് തനിക്കുണ്ട്. തന്റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നിൽക്കാൻ കഴിയുമല്ലോ. ഇതു ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്. ജീവിതം മടുത്തു. ഒരു മനുഷ്യനും കണ്ടുപിടിക്കാത്ത രീതിയിൽ എവിടേലും പോയി ജീവിക്കണമെന്നാണ് അനുമോൾ സന്ദേശത്തിൽ അറിയിച്ചത്.












Click it and Unblock the Notifications