മുളയിൽ കരകൗശല വിസ്മയം തീർത്ത് ജയകുമാർ; കുടുംബം പുലർത്താൻ കൂലിപ്പണി, സർക്കാർ കനിയുമെന്ന് പ്രതീക്ഷ
കട്ടപ്പന: കരവിരുതില്‍ കരകൗശല വസ്തുക്കളുടെ വിസ്മയം തീര്‍ക്കുകയാണ് ഹൈറേഞ്ചില്‍ ഒരു യുവാവ്. ആലടി പൂവന്തീ കുടി സ്വദേശി കുന്നേല്‍ ജയകുമാര്‍ എന്ന ചെറുപ്പക്കാരനാണ് മുളകള്‍ ഉപയോഗിച്ച് മനോഹരമായ കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനാകുന്നത്. പ്രകൃതി മനോഹാരിത നിറഞ്ഞ് നില്‍ക്കുന്ന ഹൈറേഞ്ചില്‍ ജന്‍മസിദ്ധമായി കിട്ടിയ കഴിവുകൊണ്ട് കരകൗശല വസ്തുക്കളുടെ വിസ്മയ ലോകം തീര്‍ക്കുകയാണ് ഇന്ന് ഈ ചെറുപ്പക്കാരന്‍.
ചെറുപ്പം മുതല്‍ എന്ത് കണ്ടാലും അതിന്റെ മാതൃക നിര്‍മ്മിക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന വിനോദം. കരകൗശല നിര്‍മ്മാണത്തോടുള്ള വലിയ താല്‍പര്യവും ആത്മാര്‍തമായ സമീപനവും ഇദ്ദേഹത്തെ ഈ മേഖലയില്‍ വ്യത്യസ്ഥനാക്കുന്നു. വളരെ നാളുകള്‍ക്ക് മുമ്പാണ് ജയകുമാര്‍ മുള്ളകള്‍ കൊണ്ട് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങിയത്.
പിന്നീട് ഒഴിവു സമയങ്ങള്‍ ഒട്ടും കളയാതെ സമയം കണ്ടെത്തി വിടുകളും, മറ്റ് കരകൗശല വസ്തുക്കളും നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ ജയകുമാറിന്റെ മുളകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന വര്‍ണ്ണ വിസ്മയങ്ങള്‍ കാണാന്‍ ആളുകളും എത്താന്‍ തുടങ്ങി . നിലവില്‍ വിനോദ സഞ്ചാരികളടക്കം നിരവധിപേര്‍ ഇദ്ദേഹത്തിന്റെ കരവിരുതില്‍ തീര്‍ന്ന കരകൗശല വസ്തുക്കല്‍ തേടി ഇവിടെ എത്തുന്നു. കൂലിപ്പണി ചെയ്താണ് ജയകുമാര്‍ കുടുംബം പുലര്‍ത്തുന്നത്.
നിലവില്‍ താന്‍ നിര്‍മ്മിക്കുന്ന കരകൗശല വസ്തുക്കളുടെ വിപണന സാധ്യതകൂടി തെളിഞ്ഞാല്‍ മികച്ച വരുമാനം കണ്ടെത്തുവാന്‍ കഴിയുമെന്ന പ്രതീക്ഷയും ഇദ്ദേഹത്തിനുണ്ട്. മുളകള്‍കൊണ്ടുള്ള വീടുകള്‍ക്ക് പുറമെ പേപ്പറുകള്‍ കൊണ്ട് വിവിധ വസ്തുക്കളും ജയകുമാര്‍ നിര്‍മ്മിക്കും. ജയകുമാറിന് എല്ലാ പിന്തുണയും നല്‍കി കൊണ്ട് കുടുംബാംഗങ്ങളും ഒപ്പമുണ്ട്. സര്‍ക്കാര്‍തല സഹായങ്ങളൊടെ സ്വയംതൊഴില്‍ മേഖലയില്‍ മുളകൊണ്ടുള്ള ഉത്പന്നങ്ങള്‍ വിപിണിയില്‍ എത്തിക്കണമെന്ന ആഗ്രഹത്തിലാണ് ഈ ചെറുപ്പക്കാരന്‍.