ബൈസണ്‍വാലിയില്‍ സ്വകാര്യ വ്യക്തിയുടെ പന്നിഫാമില്‍ നിന്നും മലിനജലം തോട്ടിലേയ്ക്കൊഴുക്കുന്നു; മാലിന്യങ്ങൾ എത്തുന്നത് മുതിരപ്പുഴയിൽ, ഫാം പ്രവർത്തിക്കുന്നത് അനധികൃതമായെന്ന് ആരോപണം!!
ബൈസണ്‍വാലി: സ്വകാര്യ വ്യക്തിയുടെ പന്നിഫാമില്‍ നിന്നും മലിനജലവും മറ്റ് മാലിന്യങ്ങളും നൂറ്കണക്കിന് കുടുംബങ്ങളിലേക്കുള്ള ജലശ്രോതസായ തോട്ടിലേയ്ക്ക് ഒഴുക്കുന്നതായി പരാതി. ബൈസണ്‍വാലി പഞ്ചായത്തിലെ കൊച്ചുപ്പ് ടൗണിന് സമീപത്താണ് മലമുകളില്‍ സ്വകാര്യ വ്യക്തിയുടെ പന്നിഫാം പ്രവര്‍ത്തിക്കുന്നത്. നൂറോളം പന്നികളുള്ള ഫാമില്‍ നിന്നും മാലിന്യങ്ങളും ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളുമടക്കം ഒഴുക്കിവിടുന്നത് സമീപത്തുകൂടി ഒഴുകുന്ന തോട്ടിലേയ്ക്കാണ്.
2017 സ്റ്റോപ് മെമ്മോ നല്‍കിയ ഫാം നിലവില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൊച്ചുപ്പുവഴി ഒഴുകുന്ന തോട് മുതിരപ്പുഴയാറുമായി കൂടി ചേരുന്നതാണ്. കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ആശ്രയമായ തോട് മലിനപ്പെടുത്തുന്നതിനെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും പഞ്ചായത്ത് മുതല്‍ ഇടുക്കി ജില്ലാകളക്ടര്‍ക്ക് വരെ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

സമീപത്തെ കിണറുകളിലെ ജലം ഉപയോഗിക്കുന്നവരില്‍ ചൊറിച്ചിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെടുന്നുണ്ടെന്നും വീട്ടമ്മമാര്‍ പറയുന്നു. ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാമിന്റെ പ്രവര്‍ത്തനം തടയണമെന്നാവവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തോഫീസ് ഉപരോധമടക്കം നടത്തിയിട്ടും ആരും നടപടി സ്വീകരിച്ചിട്ടില്ലെന്നും വരുന്ന മഴക്കാലത്തിന് മുമ്പ് ഫാമിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ ഫാമുടമയുടെ വീടിന് മുമ്പില്‍ സത്യാഗ്രഹ സമരം ആരംഭിക്കാനുമാണ് പ്രദേശവാസികളുടെ തീരുമാനം.












Click it and Unblock the Notifications