'ശരിയാക്കണം, നിങ്ങളുടെ ചോറ് തിന്ന് വളര്‍ന്നതാണ്..വെറുതേവിടരുത്'; വിവാദത്തിന് തിരികൊളുത്തി എംഎം മണി
മൂന്നാർ: മുൻ എംഎൽഎ എസ് രാജേന്ദ്രന് എതിരെ മുൻ വൈദ്യുതി മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എംഎം മണി നടത്തിയ പാരാമർശം വിവാദത്തിൽ. എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യാനാണ് എംഎം മണി ആഹ്വാനം ചെയ്തത്.
മൂന്നാറിൽ നടന്ന എസ്‌റ്റേറ്റ് എംബ്ലോയീസ് യൂണിയന്റെ 54 മത് വാർഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മണിയുടെ വിവാദ പരാമർശം. പാർട്ടിയുടെ ബാനറിൽ 15 വർഷം എംഎൽഎ ആകുകയും അതിന് മുൻപ് ജില്ലാ പഞ്ചായത്ത് അംഗമാകുകയും ചെയ്ത എസ് രാജേന്ദ്രൻ പാർട്ടിയെ വഞ്ചിക്കുകയാണ് ചെയ്തതെന്നും ഉണ്ട ചോറിന് നന്ദി കാണിച്ചില്ലെന്നും എംഎം മണി പറഞ്ഞു.

പാർട്ടിയുടെ തീരുമാനപ്രകാരം രണ്ടുപ്രാവശ്യം മത്സരിച്ചവർ മാറിനിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ എ രാജയെ പാർട്ടി സ്ഥാനാർത്ഥിയാക്കി. എന്നാൽ എ രാജയെ തോൽപ്പിക്കാൻ അണിയറയിൽ പ്രവർത്തിച്ചു. പാർട്ടിയെ ഇല്ലാതാക്കാൻ രാജേന്ദ്രൻ നടത്തുന്ന നീക്കങ്ങൾ കുട്ടികളെ പറഞ്ഞ് മനസിലാക്കി വളർത്തണം. രാജേന്ദ്രനെ ശരിയാക്കണം അവനെ വെറുതെ വിടരുതെന്നും ആണ് എംഎം മണി തൊഴിലാളികളോട് പറഞ്ഞത്.
മൂന്നാറിൽ സിഐടിയുവിന്റെ ദേവികുളം എസ്‌റ്റേറ്റ് എംബ്ലോയീസ് യൂണിയന്റെ 54 മത് വാർഷിക യോഗമാണ് നടക്കുന്നത്. സ്ത്രീ തൊഴിലാളികളടക്കം വലിയ ജനപങ്കാളിത്തമാണ് യോഗത്തിലുള്ളത്. ഇത്തരം ഒരു വേദിയിൽ മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ എംഎം മണി നടത്തിയ പരാമർശത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്.
നേരത്തെ സംഘടനാ വിരുദ്ധത ആരോപിച്ച് ഇടുക്കി ജില്ലാ കമ്മിറ്റി രാജേന്ദ്രനെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടതനുസരിച്ച് എസ് രാജേന്ദ്രനെതിരെ നടപടി എടുത്തിരുന്നു.
ദേവികുളത്തെ ഇടത് സ്ഥാനാർത്ഥി എ രാജയെ തോൽപിക്കാൻ ശ്രമിച്ചു എന്ന് രണ്ടംഗ കമ്മീഷൻ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടിക്ക് ശുപാർശ വന്നത്. എന്നാൽ എന്തുവന്നാലും പാർട്ടി വിടില്ല എന്നാണ് രാജേന്ദ്രൻ നിലപാട് എടുത്തത്. പിന്നീട് രാഷ്ട്രീയ പ്രവർത്തനം നിർത്തിയതായി രാജേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications