ഇടുക്കിയിലെ ഈ ഓർക്കിഡേറിയം നിറങ്ങളുടെ വൈവിധ്യം ...കാണാൻ നിരവധി പേർ...
ഇടുക്കിയിലെ ഈ ഓർക്കിഡേറിയം നിറങ്ങളുടെ വൈവിധ്യം ...കാണാൻ നിരവധി പേർ...
ഇടുക്കി: ഓർക്കിഡ് ഉദ്യാനത്തിന്റെ കാഴ്ചകൾ എന്നും കണ്ണിന് മനോരമായ ദൃശ്യാനുഭൂതിയാണ്. എന്നാൽ അത് ഇടുക്കിയിൽ ആയാലോ.... മധുരം ഇരട്ടിക്കും അല്ലെ...
ഇരവികുളം ദേശീയോദ്യാനത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച ഓർക്കിഡ് ഉദ്യാനമായ ഓർക്കിഡേറിയം നിറങ്ങളുടെ വൈവിധ്യം കൊണ്ട് കാഴ്ചക്കാർക്ക് വേറിട്ട അനുഭവം ആകുന്നു.

വനാന്തര സ്വാഭാവിക ആവാസവ്യവസ്ഥയിൽ കൃത്രിമമായി നട്ടുപിടിപ്പിച്ച ഓർക്കിഡുകൾ പൂവിട്ട് തുടങ്ങിയതോടെയാണ് ഓർക്കിഡേറിയം നിറങ്ങളുടെ മനോഹാരിതയിൽ സഞ്ചാരികളുടെ മനം കവർന്ന് തുടങ്ങി..ഏറെ കാഴ്ചക്കാരാണ് ഇതിനായി ഇവിടെ എത്തുന്നത്. ഇരവികുളം ഉദ്യാനത്തിന്റെ പ്രവേശന കവാടമായ അഞ്ചാംമൈലിലാണ് ഒരു വർഷം മുൻപ് ഓർക്കിഡേറിയം സ്ഥാപിച്ചത്.

ഇടമലക്കുടി വനാന്തരത്തിൽ നിന്നാണ് ഇവിടേയ്ക്ക് വേണ്ട ഓർക്കിഡ് ശേഖരിക്കുന്നത്. സിക്കിമിൽ നിന്ന് എത്തിച്ചവയും ഉണ്ട് ഇവിടെ. ഓർക്കിഡ് കുടുംബത്തിൽ പെട്ട 58 ഇനം ചെടികളും സിക്കിമിൽ നിന്ന് എത്തിച്ച 17 ഇനങ്ങളുമാണ് ഓർക്കിഡേറിയത്തെ വർണ്ണ കാഴ്ചകൾകളെ മനോഹരം ആക്കുന്നത്. ശൈത്യകാലമാണ് ഓർക്കിഡുകൾക്ക് വസന്തകാലം. അതേസമയം, നട്ടു പിടിപ്പിച്ച ചെടികളെല്ലാം തന്നെ പൂർണ ആരോഗ്യത്തോടെ വളർന്ന് പൂവിട്ട് തുടങ്ങിയതായി മൂന്നാർ വൈൽഡ്‌ലൈഫ് വാർഡൻ എസ്.വി.വിനോദും അസി.വാർഡൻ ജോബ്.ജെ.നേര്യംപറമ്പിലും പറഞ്ഞു.

ഇലയുടെ തണ്ട് ബൾബിന്റെ ആകൃതിയിൽ ആണ് ഉളളത്. അടുത്തയിടെ വനാന്തരത്തിൽ നിന്ന് കണ്ടെത്തിയ ബൾബോഫിലം ഇനം. ഇടമലക്കുടി പരപ്പയാർ ഊരിൽ നിന്ന് കണ്ടെത്തിയ ഈ ഇനത്തിന്റെ നാമകരണ നടപടികൾ പുരോഗമിക്കുന്നു. കണ്ടെത്തിയ ഊരിന്റെ പേര് കൂടി സൂചിപ്പിക്കുന്നതാവും ഇതിന് ഇടുന്ന പുതിയ പേര്. മരത്തിൽ വളരുന്ന എപ്പിഫൈറ്റിക്സ്, മണ്ണിൽ വളരുന്ന ടെറസ്റ്റ്രിയൽസ്,
പാറപ്പുറത്ത് വേര് പടർന്ന് വളരുന്ന മിത്തോഫൈറ്റ്സ്, മണ്ണിന് അടിയിൽ കിഴങ്ങ് രൂപത്തിൽ വേരുകൾ ഉളള സാഫ്രോഫൈറ്റ്സ് എന്നിങ്ങനെ നാല് അടിസ്ഥാന ഇനം ഓർക്കിഡുകളാണ് വനത്തിൽ നിന്ന് കണ്ടെത്തി ഓർക്കിഡേറിയത്തിൽ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ സൃഷ്ടിച്ച് അതിൽ വളർത്തുന്നത്. വനത്തിൽ മഴ തുള്ളികളായി ഈ ചെടികളിൽ പതിക്കുന്നത് പോലെ തുള്ളികളായി വെള്ളം വീഴുന്ന മിസ്റ്റ് ഇറിഗേഷനാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
Recommended Video

ഇരവികുളം ഇനി ഭിന്നശേഷി സൗഹൃദ ഉദ്യാനം എന്ന് പറയാം
ഇരവികുളം ദേശീയ ഉദ്യാനം ഭിന്നശേഷി സൗഹൃദമാക്കാൻ യു എൻ ഡി പിയുടെ സഹകരണത്തോടെ പദ്ധതി ആവിഷ്കരിക്കുന്നു. ടൂറിസം സോണായ രാജമലയിൽ എത്തുന്ന സഞ്ചാരികൾ ഒന്നര കിലോ മീറ്റർ നടന്നാണ് ഉദ്യാനവും വരയാടുകളേയും കാണുന്നത്. എത്തുന്ന എല്ലാർക്കും ഏറെ ഇഷ്ടമാണ് ഇവിടം... എന്നാൽ, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ഇത്രയും ദൂരം നടക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ ആശയം. ഇവർക്കായി ബഗ്ഗി കാറുകൾ എത്തിക്കാൻ ആണ് ലക്ഷ്യം ഇടുന്നത്. ഇതിന്റെ സാധ്യതാ പരിശോധനകൾ നടന്ന് വരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
പുതിയ പദ്ധതിയായി പന്നൽ ചെടി ഉദ്യാനം
ഇരവികുളത്ത് വന്യ ജീവി വകുപ്പിന്റെ അടുത്ത പദ്ധതി മറ്റൊന്ന് ആണ്. ഓർക്കിഡേറിയം പോലെ വിവിധ ഇനം പന്നൽ ചെടികളുടെ ഉദ്യാനം. ഇടമലക്കുടി വനമേഖലയിൽ 105 - വിവിധ ഇനം പന്നൽ ചെടികൾ ഉള്ളതായാണ് ഇതിനോടകം കണ്ടെത്തിയിട്ടുള്ളത്. ഇവ ശേഖരിച്ച് ഓർക്കിഡേറിയം പോലെ സന്ദർശകർക്ക് പരിചയപ്പെടുത്തുന്ന പദ്ധതിക്ക് ഫേണറി എന്നോ ഫേണറേറിയം എന്നോ ആവും പേര്. അടുത്ത ഏപ്രിലിൽ പദ്ധതി യാഥാർഥ്യമാകും എന്നാണ് പറയുന്നത്. ഉദ്യാനത്തിലെത്തി പരിശോധന നടത്തിയ കോട്ടയം സർക്കിൾ ചീഫ് കൺസർവേറ്റർ പി.പി.പ്രമോദ് പദ്ധതിക്ക് ഒൗദ്യോഗിക അനുമതി നൽകി കഴിഞ്ഞു.












Click it and Unblock the Notifications