ആക്രിവിറ്റ പണത്തെ ചൊല്ലി തര്‍ക്കം; ഒടുവില്‍ ആരും കൊല; പ്രതിയെ തന്ത്രപരമായി കുടുക്കി പൊലീസ്
ഇടുക്കി: ആക്രി വിറ്റ പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. പെരുവന്താനം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലൂര്‍ക്കാവ് തോട്ടില്‍ കുഞ്ഞുമോനാണ് കൊല്ലപ്പെട്ടത്. ഇയാളോടൊപ്പം ജോലി ചെയ്തിരുന്ന സഞ്ജു എന്നയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇക്കഴിഞ്ഞ തിരുവോണദിനത്തിന്റെ കുഞ്ഞുമോന്‍ എന്ന മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ് കുഞ്ഞുമോന്‍. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായ ഇയാള്‍ സ്ഥിരം മദ്യപാനിയാണ്. അതുകൊണ്ടുതന്നെ വെളളത്തില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയപ്പോള്‍ മദ്യപിച്ച് തോട്ടില്‍ വീണതാകാമെന്ന നിഗമനത്തിലായിരുന്നു വീട്ടുകാരും.
എന്നാല്‍ മൃതദേഹ പരിശോധന നടത്തിയ പെരുവന്താനം പോലീസ് മരണത്തിലെ അസ്വാഭാവികത തിരിച്ചറിഞ്ഞു. സംഭവദിവസം കൂടെയുണ്ടായിരുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മാണി, സഞ്ജു എന്നിവരായിരുന്നു സെപ്റ്റംബര്‍ ആറിന് കുഞ്ഞുമോനോടൊപ്പം പാലൂര്‍ക്കാവിലെ കെട്ടിടത്തില്‍ നിര്‍മ്മാണജോലിയില്‍ ഉണ്ടായിരുന്നത്. നാല് മാസമായി കുഞ്ഞുമോന് ഇവിടെയായിരുന്നു ജോലി. ഹിറ്റാച്ചി ഓപ്പറേറ്ററായ സഞ്ജു അന്നേദിവസമാണ് അവിടെ എത്തിയത്.
ജോലിക്കിടെ മൂവരും ചേര്‍ന്ന് നിര്‍മ്മാണ സ്ഥലത്തുണ്ടായിരുന്ന ഇരുമ്പ് വേസ്റ്റ് ശേഖരിച്ച് വിറ്റ് പണമാക്കിയശേഷം പണിസ്ഥലത്തിന് താഴെയുളള തോടിന് സമീപത്തെ തിട്ടയിലിരുന്ന് മദ്യപിച്ചു. വൈകിട്ടോടെ മാണി വീട്ടിലേക്ക് മടങ്ങി. മദ്യപാനത്തിനിടെ ഇരുമ്പ് വിറ്റുകിട്ടിയ പണത്തെ സംബന്ധിച്ച് സഞ്ജുവും കുഞ്ഞുമോനും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൈയ്യാങ്കളിയില്‍ കലാശിച്ചു.
സംഘര്‍ഷത്തിനിടെ സഞ്ജു, കുഞ്ഞുമോനെ തോട്ടിലേയ്ക്ക് തളളിയിട്ടു. വീഴ്ചയില്‍ തലയ്ക്ക് മുറിവേറ്റ് അബോധാവസ്ഥയിലായ കുഞ്ഞുമോനെ ഉപേക്ഷിച്ച് സഞ്ജു ബൈക്കില്‍ രക്ഷപ്പെട്ടു. എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം തിരികെ എത്തിയ സഞ്ജു തോട്ടിലിറങ്ങി കുഞ്ഞുമോനെ വെളളത്തില്‍ മറിച്ചിട്ട് മരണം ഉറപ്പാക്കി.
വെളളം ഉളളില്‍ ചെന്നുളള മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞെങ്കിലും തലയിലെയും ശരീരത്തിലെയും മുറിവുകള്‍ പരിശോധിച്ച പോലീസ് കൊലപാതക സാധ്യത തളളിക്കളയാതെ അന്വേഷണം നടത്തി. മരണദിവസം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു.
മാണി പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയെങ്കിലും സഞ്ജുവിനെ കണ്ടെത്താനായില്ല. തനിക്കൊരു അബദ്ധം പറ്റിയെന്ന് കൂട്ടുകാരെ അറിയിച്ച ശേഷം ഒളിവില്‍ പോയ ഇയാളെ കണ്ടെത്താനായി പോലീസ് നിരന്തര അന്വേഷണം നടത്തി. സ്മാര്‍ട്ട്‌ഫോണ്‍ ഉപേക്ഷിച്ച് ട്രെയിനുകള്‍ മാറിക്കയറി യാത്ര ചെയ്തിരുന്ന സഞ്ജു ഗോവ, മംഗലപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും ചാലക്കുടി ഡിവൈന്‍ സെന്ററിലുമായി ഒളിവില്‍ താമസിച്ചു.
'ദിലീപിന് കാര്യം പിടികിട്ടിയത് അപ്പോഴാണ്, അതുകൊണ്ടാണ് അദ്ദേഹം അത് ചെയ്തത്'; സജി നന്ത്യാട്ട്
ട്രെയിന്‍ യാത്രക്കിടെ സഹയാത്രികരുടെ മൊബൈല്‍ ഫോണില്‍ നിന്ന് മാത്രമാണ് ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചിരുന്നത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇയാളുടെ നീക്കം മനസിലാക്കി ചങ്ങനാശ്ശേരി റെയില്‍വേസ്റ്റേഷനില്‍ നിന്ന് പെരുവന്താനം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
പെരുവന്താനം എസ്.എച്ച്.ഒ ജയപ്രകാശ്.വി.കെ ആണ് അസ്വാഭാവിക മരണമായി അവസാനിക്കുമായിരുന്ന സംഭവം കൊലപാതകമാണെന്ന് തെളിയിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍. എസ്.ഐ ജെഫി ജോര്‍ജ്ജ്, എ.എസ്.ഐമാരായ സെയ്ദ് മുഹമ്മദ്.പി.ഐ, മുഹമ്മദ് അജ്മല്‍.ജി, സുബൈര്‍.എസ്, എസ്.സി.പി.ഒ സിയാദുദ്ദീന്‍.കെ.എ, സി.പി.ഒമാരായ സുനീഷ്.എസ്.നായര്‍, അജിത് കുമാര്‍.പി.വി, ഡ്രൈവര്‍ സി.പി.ഒ മുഹമ്മദ് ബഷീര്‍.ഇ.എ എന്നിവരാണ് മികവുറ്റ അന്വേഷണം നടത്തിയ പോലീസ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍.