INFOGRAPHICS: ഇറ്റലിയില്‍ നിന്ന് കൊറോണയുമായെത്തി, കേരളത്തിൽ പകര്‍ത്തിയത് 8 പേര്‍ക്ക്!
തിരുവനന്തപുരം: രാജ്യത്ത് ആദ്യം കൊറോണ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാന കേരളമാണ്. മൂന്ന് പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ കൊറോണ സ്ഥിരീകരിച്ചത്. ആലപ്പുഴ, കാസര്‍കോഡ്, തൃശൂര്‍ ജില്ലകളിലായാണ് മൂന്ന് പേര്‍ കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞത്. മൂന്ന് പേരും പിന്നീട് രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തു.
ഒന്നാം ഘട്ടത്തില്‍ കൊറോണ ഒഴിഞ്ഞ് പോയ കേരളത്തെ തേടി വീണ്ടും വൈറസ് എത്തിയത് ഇറ്റലി വഴിയാണ്. ഇറ്റലിയില്‍ നിന്നെത്തിയ ദമ്പതികളും മകനും രോഗം മറച്ച് വെച്ചതോടെയാണ് സംസ്ഥാനം ഒട്ടാകെ ഭീതിയുടെ പിടിയില്‍ അമര്‍ന്നത്. ഈ മൂന്ന് പേരുടെ നിരുത്തരവാദപരമായ നീക്കം അപകടത്തിലാക്കിയിരിക്കുന്നത് നിരവധി പേരുടെ ജീവനുകളാണ്.
സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച 12 കൊറോണ വൈറസ് കേസുകളില്‍ 11 എണ്ണവും പത്തനംതിട്ടയിലാണ്. ഇതില്‍ കൊച്ചിയിലുളള കുട്ടിയുടേത് ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി 11 എണ്ണവും പത്തനംതിട്ടയിലെ ഇറ്റലിയില്‍ നിന്ന് വന്നവരുടേയും അടുത്ത് ഇടപഴകിയവരുടേതുമാണ്. ദമ്പതികളും മകനുമാണ് ഇറ്റലിയില്‍ നിന്ന് വന്നത്. ഇവരുടെ പ്രായമായ മാതാപിതാക്കള്‍ക്ക് കൊറോണ വൈറസ് പകര്‍ന്നിട്ടുണ്ട്.
ഇറ്റലിയില്‍ നിന്നും വന്നവരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ പോയത് മകളും മരുമകനുമാണ്. ഇവര്‍ രണ്ട് പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. തീര്‍ന്നില്ല, ഇറ്റലിയില്‍ നിന്നെത്തിയ ശേഷം അടുത്ത് ഇടപഴകിയ മറ്റ് രണ്ട് പേര്‍ക്കും കൊറോണയുണ്ട്. ഇറ്റലിയില്‍ നിന്ന് വന്നവരുടെ മാതാപിതാക്കളേയും മകളേയും മരുമകനേയും കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലോഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് രണ്ട് പേര്‍ കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സയിലാണ്.