നൂറ്റി ഇരുപതോ, നൂറ്റി നാലോ? ! ബിജെപിക്കൊപ്പം ശരിക്കും എത്രപേർ? കണക്കിലെ കളികൾ തുടരുന്നു...
തങ്ങൾക്ക് 120 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം.
ബെംഗളൂരു: രാജ്യം മുഴുവനും ഉറ്റുനോക്കുന്ന കർണാടകയിലെ വിശ്വാസ വോട്ടെടുപ്പിൽ കേവല ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് ബിജെപി ക്യാമ്പിൽ ആത്മവിശ്വാസം. നിലവിൽ 104 എംഎൽഎമാരുള്ള ബിജെപിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാൻ ഇനി എട്ട് അംഗങ്ങളുടെ പിന്തുണയാണ് ആവശ്യമുള്ളത്. അതേസമയം, തങ്ങൾക്ക് 120 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം.
കോൺഗ്രസിന്റെയും ജെഡിഎസിന്റെയും 16 എംഎൽഎമാർ തങ്ങളുടെ കൂടെയാണെന്നാണ് ബിജെപി നേതാവ് ശോഭ കരന്തലജെ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ബിജെപിയുടെ മറ്റു നേതാക്കളൊന്നും എംഎൽഎമാരുടെ എണ്ണത്തെക്കുറിച്ചൊന്നും പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിലെ ലിംഗായത്ത് എംഎൽഎമാരെ കൂടെനിർത്താനാണ് ബിജെപി അവസാനനിമിഷങ്ങളിലും തീവ്രമായി ശ്രമിക്കുന്നത്. മെയ് 19 ശനിയാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ ഏവരും ഉറ്റുനോക്കുന്നതും കോൺഗ്രസ്-ജെഡിഎസ് മുന്നണിയിലെ 20 ലിംഗായത്ത് എംഎൽഎമാരിലേക്കാണ്.

എന്നാൽ ബിജെപി ക്യാമ്പിലെ ചില എംഎൽഎമാർ തങ്ങൾക്കൊപ്പമാണെന്ന് ജെഡിഎസ് നേതാക്കളും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. അതിനിടെ മൂന്ന് ജെഡിഎസ് എംഎൽഎമാരെ ബിജെപി ഹൈജാക്ക് ചെയ്തതായി എച്ച്ഡി കുമാരസ്വാമിയും ആരോപിച്ചിരുന്നു. അതിനാൽ മൂന്ന് പാർട്ടികളും അവരുടെ എംഎൽഎമാർ കൈവിട്ട് പോകാതിരിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
വൈകീട്ട് നാല് മണിക്ക് വിധാൻ സൗധയിലാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക. പ്രോം ടേം സ്പീക്കറായിരിക്കും വോട്ടെടുപ്പ് നിയന്ത്രിക്കുക. എന്നാൽ പ്രോം ടേം സ്പീക്കറുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ ഹർജി ശനിയാഴ്ച രാവിലെ സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. പ്രോം ടേം സ്പീക്കറുടെ കാര്യത്തിൽ ഒരുപക്ഷേ മാറ്റം വന്നേക്കാം. രാവിലെ പതിനൊന്ന് മുതലാണ് എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിക്കുന്നത്. ഇതിനുശേഷം വൈകീട്ട് നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പിനായി സഭ ചേരും. തുടർന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ സ്പീക്കർ അവസരം നൽകിയേക്കും. അങ്ങനെയാണെങ്കിൽ പ്രതിപക്ഷ നേതാവ് എച്ച്ഡി കുമാരസ്വാമിയ്ക്കും സംസാരിക്കാൻ അവസരം ലഭിക്കും. ഇതിനുശേഷമായിരിക്കും വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കുക.












Click it and Unblock the Notifications