ബംഗാളിൽ മമതയ്ക്ക് ഷോക്ക് കൊടുത്ത് ബിജെപി, ഡാര്‍ജലിംഗ് മുന്‍സിപ്പാലിറ്റി ഭരണം പിടിച്ചെടുത്തു
കൊല്‍ക്കത്ത: മമത ബാനര്‍ജി സര്‍ക്കാരിനെ താഴെയിറക്കി 2021ല്‍ ബംഗാളില്‍ സര്‍ക്കാരുണ്ടാക്കും എന്നാണ് ബിജെപി പ്രഖ്യാപനം. അതിനുളള ചുവടുകള്‍ ബിജെപി പടിപടിയായി വെച്ച് തുടങ്ങിയിട്ടുമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൊണ്ടാണ് 18 സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തത്. ഇതിനകം മൂന്ന് എംഎല്‍എമാര്‍ അടക്കം നിരവിധി നേതാക്കള്‍ തൃണമൂല്‍ വിട്ട് ബിജെപി പാളയത്തില്‍ എത്തിക്കഴിഞ്ഞു.
അന്ന് കേന്ദ്ര മന്ത്രി, ഇന്ന് പ്രധാനമന്ത്രി, യതീഷ് ചന്ദ്ര വീണ്ടും വിവാദത്തിൽ! ഗൗനിച്ചില്ലെന്ന് പരാതി
അന്‍പതില്‍ അധികം തൃണമൂല്‍ കൗണ്‍സിലര്‍മാരും അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. തൃണമൂലില്‍ നിന്നും ബംഗാളിലെ മറ്റ് പ്രാദേശിക പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് ഒഴുക്ക് തുടരുകയാണ്. ഏറ്റവും ഒടുവില്‍ കൗണ്‍സിലര്‍മാരെ കൂട്ടത്തോടെ മറുകണ്ടം ചാടിച്ച് ഡാര്‍ജലിംഗ് മുന്‍സിപ്പാലിറ്റി ഭരണവും ബിജെപി പിടിച്ചിരിക്കുന്നു.
തൃണമൂല്‍ കോണ്‍ഗ്രസും ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയും ചേര്‍ന്നാണ് ഡാര്‍ജലിംഗ് മുന്‍സിപ്പാലിറ്റി ഭരിച്ചിരുന്നത്. 32 അംഗ മുന്‍സിപ്പാലിറ്റി ഭരണ സമിതിയിലെ 17 അംഗങ്ങളാണ് ബിജെപിയില്‍ ചേര്‍നന്നത്. ഇവര്‍ ഗൂര്‍ഖ മുക്തി മോര്‍ച്ച അംഗങ്ങളാണ്. ഇതോടെയാണ് ഭരണസമിതിയില്‍ ഭൂരിപക്ഷം നേടിയ ബിജെപി മുന്‍സിപ്പാലിറ്റി ഭരണം സ്വന്തമാക്കിയത്. മുന്‍ തൃണമൂല്‍ നേതാവ് മുകുള്‍ റോയിയാണ് നേതാക്കളെ മറുകണ്ടം ചാടിക്കാനുളള നീക്കത്തിന് പിന്നില്‍.
രാഹുൽ ഒഴിഞ്ഞാൽ കോൺഗ്രസ് പ്രസിഡണ്ടാകാൻ തയ്യാർ, നേതൃസ്ഥാനത്തേക്ക് അപ്രതീക്ഷിത എൻട്രി!
ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് ജിജെഎം കൗണ്‍സിലര്‍മാര്‍ ഔദ്യോഗികമായി ബിജെപി അംഗത്വമെടുത്തു. ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവാര്‍ഗിയ, മുകുള്‍ റോയ്, ഡാര്‍ജലിംഗ് എംപി രാജു ബിസ്ത എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു പരിപാടി. ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടം ബംഗാളില്‍ ബിജെപി തുടരുമെന്ന് മുകുള്‍ റോയി വ്യക്തമാക്കി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ രണ്ടാമതും വന്നതിന് ശേഷം ഇത് അഞ്ചാമത്തെ മുന്‍സിപ്പാലിറ്റിയിലാണ് ഭരണം പിടിച്ചെടുക്കുന്നത്.