രണ്ടാമത്തെ കോണ്‍ഗ്രസ് എംഎല്‍എയും രാജിവെച്ചു; കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ പാടില്ലെന്ന നിര്‍ദ്ദേശം ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നെല വൈകീട്ട് പുറത്തുവന്നിരുന്നു. മഹാരാഷ്ട്ര, ജാര്‍ഘണ്ഡ്, ഹരിയാന സംസ്ഥാനങ്ങളില്‍ ഒക്ടോബറില്‍ നടക്കാന്‍ ഇടയുള്ള നിയമസഭ തിരഞ്ഞെടുപ്പ് വരെയങ്കിലും സഖ്യസര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം പാടില്ലെന്നായിരുന്നു ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം.
പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഭരണം പിടിച്ചെടുക്കാനുള്ള നീക്കം നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് ദേശീയ നേതൃത്വം കര്‍കണാട ഘടകത്തിന് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്.
ട്രാഫിക് നിമയലംഘനങ്ങുടെ പിഴ കുത്തനെ ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍ ; രജിസ്ട്രേഷന്‍ ഇല്ലെങ്കില്‍ 5000
ജനങ്ങള്‍ ഇടക്കാല തിരഞ്ഞെടുപ്പിന് തയ്യാറല്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ യദ്യൂരപ്പയുടെ പ്രസ്താവനുയം ഓപ്പറേഷന്‍ ലോട്ടസില്‍ നിന്ന് പാര്‍ട്ടി താല്‍ക്കാലികമായെങ്കിലും പിന്‍വാങ്ങിയെന്ന പ്രതീതിയുണ്ടാക്കി. എന്നാല്‍ ഇതെല്ലാം ബിജെപിയുടെ തന്ത്രങ്ങളുടെ ഭാഗമായിരുന്നോയെന്ന സംശയത്തിലേക്കാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഇന്ന് നടന്ന സംഭവവികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
രണ്ടുപേര്‍
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തിക്കൊണ്ട് 2 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഇന്ന് രാജിവെച്ചിരിക്കുന്നത്. എംഎല്‍എയും മുന്‍ മന്ത്രിയുമായ ആനന്ദ് സിങ്, വിമത എംഎല്‍എ രമേശ് ജര്‍ക്കിഹോളി എന്നിവരാണ് രാജിവെച്ച കോണ്‍ഗ്രസ് അംഗങ്ങള്‍. ബെല്ലാരിയെ 3600 ഏക്കര്‍ ഭൂമി ജെഎസ് ഡബ്ല്യൂ സ്റ്റീല്‍ കമ്പനിക്ക് വില്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തന്‍റെ രാജിയെന്നായിരുന്നു ആനന്ദ് സിങ് മാധ്യമങ്ങളോട് പറഞ്ഞത്.
റിസോര്‍ട്ടിലെ സംഘര്‍ഷം
സ്പീക്കര്‍ കെആര്‍ രമേശിന്റെ വീട്ടിലെത്തി ഇന്ന് രാവിലെയാണ് ആനന്ദ് സിങ് രാജിക്കത്ത് കൈമാറിയത്. ബെല്ലാരി ജില്ലയിലെ വിജയാനഗര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് ആനന്ദ് സിങ്. നേരത്തെ വാഗ്ധാനം ചെയ്ത മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള പ്രതിഷേധമായിട്ടാണ് ആനന്ദ് സിങ് രാജിവെച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന വിവരം. രണ്ടു തവണ മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോഴും അദ്ദേഹത്തെ പരിഗണച്ചിരുന്നില്ല. ബിജെപിയുടെ ഭീഷണിയെ തുടര്‍ന്ന് നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചപ്പോള്‍ സഹപ്രവര്‍ത്തകനുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട എംഎല്‍എയായിരുന്നു ആനന്ദ് സിങ്.
രമേശ് ജര്‍ക്കിഹോളിയും
ആനന്ദ് സിങിന്‍റെ രാജിവാര്‍ത്തയുടെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് വിമത എംഎല്‍എ രമേഷ് ജര്‍ക്കിഹോളിയും രാജിവെച്ചെന്ന വാര്‍ത്ത പുറത്തുവരുന്നത്. സ്പീക്കറെ കണ്ടാണ് വൈകീട്ടോടെ രമേഷ് ജര്‍ക്കിഹോളി തന്‍റെ രാജിക്കത്ത് കൈമാറിയത്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കുന്ന മുന്നാമത്തെ എംഎല്‍എയാണ് രമേഷ് ജര്‍ക്കിഹോളി. രമേശ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ ഏഴ് എംഎല്‍എമാര്‍ രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. വിമത പക്ഷത്തുള്ള മൂന്ന് എംഎല്‍എമാരെക്കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നുമില്ലെന്നാണ് കോണ്‍ഗ്രസ് തന്നെ വ്യക്തമാക്കുന്നത്.
പതനം താനെ സംഭവിക്കും
കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും അതിന്‍റെ പതനം താനെ സംഭവിക്കുമെന്നായിരുന്നു എംഎല്‍എമാരുടെ രാജി വാര്‍ത്തയോടുള്ള ബിഎസ് യദ്യൂരപ്പയുടെ പ്രതികരണം. എംഎല്‍എമാരുടെ രാജിയില്‍ ബിജെപിക്ക് പങ്കൊന്നുമില്ല. വാര്‍ത്തകളിലൂടെയാണ് രാജിവാര്‍ത്ത ഞാന്‍ അറിഞ്ഞത്. സഖ്യസര്‍ക്കാര്‍ താമസിയാതെ തന്നെ നിലംപതിക്കും. അപ്പോള്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ ബിജെപി തേടുമെന്നും യദ്യൂരപ്പ വ്യക്തമാക്കി.
മന്ത്രിസഭാ വികസനം
സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് രണ്ട് അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഈ മാസം പകുതിയോടെ സഖ്യം മന്ത്രിസഭ വികസിപ്പിച്ചിരുന്നു. സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷ്, കര്‍ണാടക പ്രജ്ഞാവന്ത ജനതാ പാര്‍ട്ടി നേതാവ് ആര്‍ ശങ്കര്‍ എന്നിവരെയായിരുന്നു പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.
ബിജെപി വലവിരിക്കുന്നു
ഇരുവര്‍ക്കും മന്ത്രിസ്ഥാനം നല്‍കിയതിനെതിരെ കോണ്‍ഗ്രസിലേയും ദളിലേയും നേതാക്കള്‍ വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇവര്‍ക്കായി ബിജെപി വലവിരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടകളും കര്‍ണാടകയില്‍ നിന്ന് വരുന്നുണ്ട്. ആകെയുള്ള 224 സീറ്റില്‍ കോണ്‍ഗ്രസ് 77, ജെഡിഎസ് 37, ബിജെപി 104, ബിഎസ്പി 1, മറ്റുള്ളവര്‍ 2 എന്നിങ്ങനെയാണ് കര്‍ണാടകയിലെ ഇപ്പോഴത്തെ കക്ഷിനില.