ജാർഖണ്ഡ് കൂട്ടമാനഭംഗം; 2 പേർ അറസ്റ്റിൽ; പീഡന വിവരം മറച്ചുവെച്ചതിന് വൈദികനെതിരെയും കേസ്
റാഞ്ചി: ജാർഖണ്ഡിൽ സന്നദ്ധസംഘടന പ്രവർത്തകരായ അഞ്ച് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തതിന് പിന്നിൽ സ്വയം പ്രഖ്യാപിതഭരണം നടത്തുന്ന ആദിവാസി ഗ്രാമങ്ങളിൽ നിന്നുള്ളവരും ചില മാവോയിസ്റ്റ് സംഘങ്ങളുമാണെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിലായിട്ടുണ്ട്. ആറ് പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കൃത്യവുമായി നേരിട്ട് ബന്ധമുള്ള നാലുപേരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു.
കുറ്റകൃത്യം നടന്ന വിവരം പോലീസിനെ അറിയിക്കാൻ വൈകിയതിനും യുവതികളെ രക്ഷിക്കാൻ ശ്രമിക്കാതിരുന്നതിനും മിഷണറി സ്കൂൾ മേധാവിയായ വൈദികനാണ് അറസ്റ്റിലായവരിൽ ഒരാൾ. സ്കൂൾ മേധാവി ഫാദർ അൽഫോൺസോ ഏലിയനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
തട്ടിക്കൊണ്ടുപോയി പീഡനം
മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന പ്രമുഖ ക്രൈസ്തവ സന്നദ്ധ സംഘടനയിലെ അംഗങ്ങളെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇൗ മാസം 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഖുന്തി ജില്ലയിലെ കൊച്ചാങ്ങ് എന്ന ആദിവാസി ഗ്രാമത്തിൽ തെരുവ് നാടകം കളിക്കാനെത്തിയതായിരുന്നു ഇവർ. 11 അംഗസംഘം തെരുവുനാടകം കളിക്കുമ്പോൾ ബൈക്കിലെത്തിയ അക്രമിസംഘം സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തോക്കുചൂണ്ടി ഇവരെ ഭീഷണിപ്പെടുത്തുകയും മാനഭംഗം ചെയ്യുകയും ചെയ്തു. ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ ശേഷം സ്ത്രീകളെ കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
അറസ്റ്റിലായവർ
ബന്ദഗോൺ മേഖലയിൽ നിന്നുമുള്ള അജുബ് സന്തിയും സോനുവ സ്വദേശി ആശിഷ് ലോൻഗോയുമാണ് അറസ്റ്റിലായത്. ആദിവാസിമേഖലയിൽ സ്വയംഭരണം ആവശ്യപ്പെട്ട് പ്രവർത്തിക്കുന്നവരും മാവോയിസ്റ്റ് ഗ്രൂപ്പിൽപെട്ടവരുമാണ് ഇവർ. യുവതികൾ പോലീസിൻരെ ചാരന്മാരാണെന്ന് കരുതിയാണ് ആക്രമണം നടത്തിയതെന്നാണ് ഇവർ പോലീസീനോട് പറഞ്ഞത്. മറ്റ് നാല് പേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
വൈദികനെതിരെ കേസ്
കൊച്ചാങ്ങ് ഗ്രാമത്തിൽ തെരുവ് നാടകം അവതരിപ്പിക്കാൻ എത്തിയ സംഘത്തെ ഫാദർ അൽഫോൺസോ സ്കൂളിലേക്ക് ക്ഷണിക്കുകയായിരുന്നു. അക്രമിസംഘം യുവതികലെ തട്ടിക്കൊണ്ടുപോയത് തടയാനോ പോലീസിനെ അറിയിക്കാനോ പുരോഹിതൻ ശ്രമിച്ചില്ല. യുവതികളെ രക്ഷിക്കാനുള്ള ഒരു നടപടിയും ഫാദർ അൽഫോൺസോ ചെയ്തില്ല. സംഭവം നടന്നതിന് ശേഷവും അദ്ദേഹം മാർക്കറ്റിൽ പോവുകയും മറ്റ് പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. കുറ്റകൃത്യം മറച്ചുവയ്ക്കാൻ ശ്രമിച്ചതിനാണ് ഫാദർ അൽഫോൺസോയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.