അസമിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി; മുൻ എംപിയും മന്ത്രിയും ബിജെപിയിലേക്ക്
Recommended Video

ഗുവാഹത്തി: രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി സ്വാധീനം ഉറപ്പിക്കുമ്പോൾ അപ്രതീക്ഷിതമായ തിരിച്ചടിയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. കോൺഗ്രസിലെ പ്രമുഖരായ രണ്ട് നേതാക്കൾ അടുത്ത ദിവസങ്ങളിൽ തന്നെ ബിജെപിയിലേക്ക് ചേരാനൊരുങ്ങുകയാണ്.
മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ ശക്തരായ ചില നേതാക്കൾ ബിജെപി പാളയത്തിൽ എത്തിയിരുന്നു. അസമിലെ കോൺഗ്രസ് മന്ത്രിയായിരുന്ന ഗൗതം റോയ് മുൻ കോൺഗ്രസ് എംപി കിരിപ് ചാലിഹ എന്നിവരാണ് ബിജെപിയിലേക്ക് അടുക്കുന്നത്. ഇവർക്ക് ലോക്ശഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചേക്കും.

ബിജെപി ടിക്കറ്റിൽ മത്സരിക്കും
അസമിലെ സിൽച്ചാർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു ഗൗതം റോയ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിൽച്ചാർ ലോക്സഭ സീറ്റിൽ ഗൗതം റോയ് ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ കോൺഗ്രസിന്റെ സുഷ്മ ദേവാണ് സിൽച്ചാർ എംപി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അസമിന്റെ ചുമതലയുള്ള ബിജെപി നേതാവ് റാം മാധവുമായി ഗൗതം റോയ് കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു.

മുഖ്യ വിമർശകൻ
അസമിലെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന തരുൺ ഗോഗയിയുടെ കടുത്ത വിമർശകനായിരുന്നു മുൻ എംപികൂടിയായ കിരിപ് ചാലിഹ. ഗുവാഹത്തിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഗൗതം റോയിയും കിരിപ് ചാലിഹയും ബിജെപിയിൽ ചേരും. മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനമുള്ള നേതാക്കളാണ് ഇരുവരും. അതുകൊണ്ട് തന്നെ ഇരുവരുടെയും കൂറുമാറ്റം കോൺഗ്രസിന് കനത്ത തിരിച്ചടിയാകും.

കോൺഗ്രസിന് തിരിച്ചടി
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരാണ് അധികാരത്തിൽ എത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നായി 22 സീറ്റുകൾ ലക്ഷ്യം വെച്ചാണ് ബിജെപിയുടെ പ്രവർത്തനങ്ങൾ.

സഖ്യം ഭദ്രമാക്കി
പൗരത്വ ബില്ലിനെ ചൊല്ലി അസമിൽ കേന്ദ്ര സർക്കാരിനെതിരെ കനത്ത പ്രതിഷേധങ്ങളാണ് നടന്ന്. ഇതിനെ ചൊല്ലി ബിജെപിയുടെ സഖ്യ കക്ഷിയായിരുന്ന അസം ഗണ പരിഷത് എൻഡിഎ സഖ്യം ഉപേക്ഷിച്ച് പുറത്ത് വന്നിരുന്നു. അസം ഗണ പരിഷത് കോൺഗ്രസിനൊപ്പം ചേരുമെന്ന് റിപ്പോർട്ടുകളും ഉണ്ടായിരുന്നു. പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന് ഇരുവരും ഒരുമിച്ചതോടെ അഭ്യൂഹം ശക്തമാകുകയും ചെയ്തിരുന്നു.

സഖ്യത്തിലേക്ക് തിരിച്ച്
പൊതു തിരഞ്ഞെടുപ്പ് അടുത്തതോടെ അസം ഗണ പരിഷത് ബിജെപി സഖ്യത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ബിജെപി നേതാവ് രാം മാധവിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് അസം ഗണം പരിഷതിനെ അനുനയിപ്പിച്ച് വീണ്ടും എൻഡിഎയിൽ എത്തിച്ചത്. മൂന്ന് ഘട്ടമായാണ് അസമിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്

നിലവിൽ ഇങ്ങനെ
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അസമിലെ 14 ലോക്സഭാ സീറ്റുകളിൽ 7 എണ്ണത്തിൽ ബിജെപി വിജയിച്ചിരുന്നു. കോൺഗ്രസിനും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനും മൂന്ന് വീതം സീറ്റുകൾ വീതമാണ് ലഭിച്ചത്. ഒരു സീറ്റിൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയും വിജയിച്ചു. ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടിനും എജിപിക്കും ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല.

കോൺഗ്രസിന് തിരിച്ചടി
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവായ രാധാകൃഷ്ണ വിഖെ പാട്ടിലിന്റെ മകൻ സുജയ് കോൺഗ്രസ് ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. അഹ്മദ് നഗർ മണ്ഡലത്തിൽ സ്ഥാനാർഥി ആകാത്തതിൽ പ്രതിഷേധിച്ചാണ് സുജയ് ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് എംഎൽഎ ആയ കാളിദാസ് കൊലംബ്കറും ഉടൻ തന്നെ ബിജെപിയിൽ ചേർന്നേക്കും. കാളിദാസ് തന്റെ ഓഫീസിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റ ചിത്രങ്ങൾ പതിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications