കേരള പോലീസ് ബെംഗളൂരുവിലും 'വിളയാടി'; 22 കാരിയെ കൈയ്യേറ്റം ചെയ്തു, മൂന്ന് പോലീസുകാർക്കെതിരെ കേസ്!
ബെംഗളൂരു: കേരള പോലീസിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി യുവതി. 22 കാരിയായ യുവതിയെ കൈയ്യേറ്റം ചെയ്തെന്നാണ്. ബെംഗളൂരുവിലെ വിവേക് നഗറിലാണ് സംഭവം നടന്നത്. മെയ് 22നാണ് രാവിലെ 10.30നായിരുന്നു സംഭവം. ജൂൺ ഒന്നിനാണ് യുവതി പരാതി നൽകിയത്.
കേരള ക്രൈംബ്രാഞ്ച് ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമിലെ പോലീസുകാർക്കെതിരെയാണ് യുവതി പരാതി നൽകിയത്. തൊടുപുഴ എസ്ഐയും സംഘത്തിനെയും എതിരെയാണ് പരാതി നൽകിയത്. വിവേക് നഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ് യുവതി. ആ സ്ഥാപനത്തിന്റെ ഉടമസ്ഥനായ ബിന്നി തോമസിനെ ചോദ്യം ചെയ്യാന്‍ എത്തിയ പൊലീസ് സംഘമാണ് യുവതിക്ക് നേരെ കൈയ്യേറ്റം നടത്തിയത്.
തെടുപുഴ സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ നാരായണയും സംഘവും ബിന്നി തോമസ് എവിടെയാണെന്ന് ചോദിച്ചെന്നും, എത്താന്‍ വൈകുമെന്ന് അറിയിച്ചപ്പോള്‍ യുവതിയുടെ കൈകള്‍ പിടിച്ചു. ലാന്റ്ലൈനിൽ നിന്ന് ഉടമസ്ഥനെ വിളിക്കാൻ ശ്രമിക്കുമ്പോൾ തന്നെ കസേരയിൽ നിന്ന് തള്ളി താഴെയിട്ടെന്നും യുവതി പരാതിയിൽ പറയുന്നു. വിവേക് നഗർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
30 ലക്ഷം രൂപയുടെ തട്ടിപ്പ് കേസ് അന്വേഷിക്കാനായിരുന്നു പോലീസ് സംഘം ബെംഗളൂരുവിൽ എത്തിയത്. പോലീസുകാർക്കെതിരെ ഐപിസി സെക്ഷൻ 354എ, 506, 504, 34 തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.