അമരീന്ദര്‍ സിങ് പുറത്തേക്ക്: രാജിയാവശ്യപ്പെട്ട് മന്ത്രിമാര്‍ ഉള്‍പ്പടെ 34 കോണ്‍ഗ്രസ് എംഎല്‍എമാര്‍
അമൃത്സര്‍: ഒരിടവേളക്ക് ശേഷം പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പിസം ശക്തമാവുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ മാറ്റണമെന്നാണ് ഒരു വിഭാഗം എംഎല്‍എമാരുടെ ആവശ്യം. നേരത്തെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് ശക്തമായപ്പോള്‍ നവജ്യോത് സിങ് സിദ്ധിവിനെ പിസിസി അധ്യക്ഷ പദവിയില്‍ എത്തിച്ചുകൊണ്ടായിരുന്നു എഐസിസി നേതൃത്വം പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കവെ തര്‍ക്കം വീണ്ടും രൂക്ഷമായത് പഞ്ചാബില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമോയെന്ന ആശങ്കയിലാണ് ദേശീയ നേതൃത്വം.

34 പാര്‍ട്ടി എംഎല്‍എമാര്‍ ഉള്‍പ്പെടുന്ന സംഘമാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദര്‍ സിങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റം വേണ്ടത് പഞ്ചാബിലെ പാര്‍ട്ടിയെ സംബന്ധിച്ച് അത്യാവശ്യമായ കാര്യമാണെന്നാണ് ഗ്രൂപ്പ് യോഗത്തിന് ഇവര്‍ അഭിപ്രായപ്പെട്ടത്.

4 മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. "മുഖ്യമന്ത്രിയെ മാറ്റുന്നത് പാർട്ടി ഹൈക്കമാന്റിന്റെ അധികാര പരിധിയിലുള്ള കാര്യമാണ്. പക്ഷേ ഞങ്ങൾക്ക് അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,"- സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചരൺജിത് സിംഗ് ചാനി മാധ്യമങ്ങളോട് പറഞ്ഞു. നവജ്യോത് സിങ് പക്ഷത്ത് നിന്നുള്ള പ്രമുഖ നേതാവാണ് ചരൺജിത് സിംഗ് ചാനി.

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പാർട്ടി പ്രവർത്തകര്‍ക്കിടയില്‍ അടക്കം ശക്തമായ വിയോജിപ്പുണ്ട്. ഇത് സംബന്ധിച്ച എല്ലാ കാര്യങ്ങളും പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിക്കാൻ നിയമസഭാംഗങ്ങൾ ഏകകണ്ഠമായി അഞ്ചംഗ സമിതിക്ക് അംഗീകാരം നൽകിയെന്നും അദ്ദേഹം അറിയിച്ചു.

കെ പി സി സി അധ്യക്ഷ സ്ഥാനം സംബന്ധിച്ച തര്‍ക്കത്തില്‍ നവജ്യോത് സിംഗ് സിദ്ദുവിനെ പിന്തുണച്ച ക്യാബിനറ്റ് മന്ത്രിമാരായ സുഖ്ജീന്ദർ സിംഗ് രന്ധാവ, സിദ്ധുവിനോട് അടുപ്പമുള്ള ട്രിപ്റ്റ് രജീന്ദർ സിംഗ് ബജ്‌വ, സുഖ്ബീന്ദർ സിംഗ് സർക്കാർ, ചന്നി, പർഗത് സിംഗ് എന്നിവരാണ് അഞ്ചംഗ സമിതിയിലെ നേതാക്കള്‍.

നിയമസഭാംഗങ്ങളുടെയും മന്ത്രിമാരുടെയും പരാതികൾ കേൾക്കാൻ പാനൽ കോൺഗ്രസ് ഹൈക്കമാന്റിനോട് സമയം തേടുമെന്നും അല്ലാത്തപക്ഷം പഞ്ചാബിൽ പാർട്ടിക്ക് ഭരണം തുടര്‍ച്ച് നേടുന്നത് ബുദ്ധിമുട്ടാകുമെന്നും ചന്നി പറഞ്ഞു. മണൽ, മയക്കുമരുന്ന്, കേബിൾ, ഗതാഗത മാഫിയകൾ എന്നിവയുൾപ്പെടെ നിരവധി പ്രശ്നങ്ങൾ എം എൽ എമാർ ഉന്നയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, 2015 ലെ പോലീസ് വെടിവെപ്പ് കേസുകളും മറ്റും പാർട്ടി പ്രവർത്തകരെ അലോസരപ്പെടുത്തുക മാത്രമല്ല, സാധാരണക്കാരന്റെ മതവികാരം വ്രണപ്പെടുത്തുകയും ചെയ്തു. മയക്കുമരുന്ന് വ്യാപാരികൾക്കെതിരെ വാഗ്ദാനം ചെയ്ത നടപടി സ്വീകരിക്കുന്നതിലും സർക്കാർ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്നും സിദ്ധു അനുകൂലികള്‍ ആരോപിക്കുന്നു.

അമരീന്ദർ സിംഗും സംസ്ഥാന അധ്യക്ഷൻ സിദ്ദുവും തമ്മിലുള്ള വർദ്ധിച്ചുവരുന്ന വാക്കേറ്റങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് അടുത്ത ദിവസം പാഞ്ചാബില്‍ എത്താനിരിക്കുകയാണ്. ഇതിന് തൊട്ടുമുന്‍പാണ് മന്ത്രിമാര്‍ ഉള്‍പ്പടേയുള്ളവര്‍ അമരീന്ദര്‍ സിങിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
താരരാജാവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ആര്യ; വൈറല്‍ ചിത്രങ്ങള്‍ കാണാം
പൂക്കള്‍ നിറഞ്ഞ ബ്ലൗസും പാവാടയും; ഓണം സ്പെഷ്യല്‍ ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍












Click it and Unblock the Notifications