ഗുജറാത്തിൽ ആം ആദ്മിക്ക് തിരിച്ചടി;3500 ഓളം പ്രവർത്തകർ ബിജെപിയിൽ ചേർന്നു
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ആം ആദ്മിക്ക് കനത്ത തിരിച്ചടി നൽകി മൂവായിരത്തോളം പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നു. ഗുജറാത്ത് ബി ജെ പി അധ്യക്ഷൻ സി ആർ പാട്ടീലിന്റെ സാന്നിധ്യത്തിൽ ഗാന്ധിനഗറിലുള്ള പാർട്ടി ആസ്ഥാനത്ത് വെച്ചാണ് 3500 പ്രവർത്തകർ ബി ജെ പിയിൽ അംഗത്വമെടുത്തത്.

പാർട്ടി നിലപാടുകളിലും പ്രവർത്തന ശൈലിയിലും പ്രവർത്തകരാരും സന്തുഷ്ടരായിരുന്നില്ലെന്നും അതുകൊണ്ടാണ് അവർ ആം ആദ്മി വിട്ട് ബി ജെ പിയിൽ ചേർന്നതെന്നും പാട്ടീൽ പറഞ്ഞു. ബിജെപി ദേശീയതയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്, അതിനാൽ അവരെല്ലാം ഇന്ന് ഞങ്ങളോടൊപ്പം വന്നിരിക്കുന്നു, ബിജെപിയിലേക്ക് വരു, നിങ്ങളെയെല്ലാം ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കും, പാട്ടീൽ പറഞ്ഞു.

വളരെ നാടകീയമായിരുന്നു പ്രവർത്തകരുടെ പാർട്ടി പ്രവേശം. ആം ആദ്മിയുടെ തൊപ്പി ധരിച്ചെത്തിയ പ്രവർത്തകർ ബി ജെ പിയിൽ ചേർന്ന ശേഷം തൊപ്പി മാറ്റി കാവി തൊപ്പി ധരിച്ച് നിൽക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം വിലരലിൽ എണ്ണാവുന്നവർ മാത്രമാണ് ബി ജെ പിയിൽ ചേർന്നതെന്ന് ആം ആദ്മി പാർട്ടി നേതാവ് മനോജ് സോറത്തിയ പറഞ്ഞു. മാത്രമല്ല ബി ജെ പിയിൽ ചേർന്ന പ്രവർത്തകരെ നേരത്തേ തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നും സോറത്തിയ പറഞ്ഞു.

ബി ജെ പി കാണിക്കുന്നത് വെറും നാടകമാണ്. നാലോ അഞ്ചോ പേർ മാത്രമാണ് ബിജെപിയിൽ ചേർന്നത്, അവർക്കൊന്നും തന്നെ ബി ജെ പിയിൽ യാതൊരു വിലയുമില്ല. ബാക്കിയുള്ളവരെല്ലാം യഥാർത്ഥത്തിൽ ബിജെപി പ്രവർത്തകരാണ്, അത് എ എ പി പ്രവർത്തകർ ബി ജെ പിയിൽ ചേർന്നതുപോലെ കാണിക്കുകയാണ്. സി ആർ പാട്ടീൽ തന്റെ വിലപ്പെട്ട സമയം ഇത്തരം നാടകങ്ങൾക്ക് വേണ്ടി പാഴാക്കുന്നത് വളരെ സങ്കടകരമായ അവസ്ഥയാണ്. ബി ജെ പിയിൽ ചേർന്ന പ്രവർത്തകർ ആരും തന്നെ പാർട്ടിക്ക് യാതൊരു ഗുണവും ഇല്ലാത്തവരാണ്. പാർട്ടി താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് നേരത്തേ തന്നെ ഇവരെ പുറത്താക്കിയിരുന്നുവെന്നും സോറത്തിയ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ഇത്തവണ ബി ജെ പിക്കും കോൺഗ്രസിനും പുറമെ ആം ആദ്മി കൂടി മത്സരത്തിനിറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ദില്ലിക്ക് പുറത്ത് പഞ്ചാബിലും അധികാരം നേടിയതോടെ ആത്മവിശ്വാസം ഉയർന്ന നിലയിലാണ് ആം ആംദ്മി ക്യാമ്പ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മുന്നേറ്റം ഉണ്ടാക്കാൻ ആം ആദ്മിക്ക് സാധിച്ചിരുന്നു.മുനിസിപ്പ തെരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് കിട്ടിയ വോട്ട് വിഹിതം 21 ശതമാനമായിരുന്നു. ബി ജെ പിയുടെ കോട്ട പിടിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷ ആം ആദ്മി ക്യാമ്പിനില്ല. എന്നാൽ ചിട്ടയായ പ്രവർത്തനത്തിലൂടെ പരമാവധി വോട്ട് സമാഹരിച്ച് പടി പടിയായി ഗുജറാത്ത് കൈപ്പിടിയിലൊതുക്കാമെന്നാണ് ആം ആദ്മി ലക്ഷ്യം.

അതേസമയം ബി ജെ പിയെ സംബന്ധിച്ച് ഇത്തവണ സംസ്ഥാനത്ത് അഭിമനാ പോരാട്ടമാണ് . കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വെറും 99 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. ബി ജെ പിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ സീറ്റുകളായിരുന്നു ഇത്. അതേസമയം തെരഞ്ഞെടുപ്പിന് പിന്നാലെ നിരവധി എം എൽ എമാർ കോൺഗ്രസിൽ നിന്നുൾപ്പെടെ ബി ജെ പിയിൽ ചേർന്നിരുന്നു. നിലവിൽ 112 അംഗങ്ങൾ ബി ജെ പിക്ക് സംസ്ഥാനത്ത് ഉണ്ട്. ആം ആദ്മിയുടെ രംഗ പ്രവേശത്തോടെ സാക്ഷാൽ മോദിയെ തന്നെ ഇറക്കി പ്രചരണം കടുപ്പിക്കുകയാണ് സംസ്ഥാനത്ത് ബി ജെ പി. ഡിസംബർ വരെ മാസത്തിൽ രണ്ട് തവണയെങ്കിലും മോദിയെ ഗുജറാത്തിലെത്തിച്ച് പ്രചാരണം നടത്താനാണ് ബിജെപി പദ്ധതിയിടുന്നത്.












Click it and Unblock the Notifications