40 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക്; മമതയെ വിറപ്പിച്ച് മോദി, മെയ് 23ന് ബംഗാളില്‍ അട്ടിമറി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ ഉറക്കം നഷ്ടപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേരുന്ന വിവരം മോദി വെളിപ്പെടുത്തി. 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ താനുമായി ഇന്നും ബന്ധപ്പെട്ടുവെന്ന് മോദി പറഞ്ഞു. ദിവസങ്ങള്‍ക്കകം ബംഗാള്‍ ഭരണത്തില്‍ വന്‍ മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത് എന്നാണ് മോദി നല്‍കുന്ന സൂചനകള്‍.
34 വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലെത്തിയ മമതാ ബാനര്‍ജിക്ക് തിരിച്ചടി വരുന്നുവെന്നാണ് മോദി പറയുന്നത്. എന്നാല്‍ പ്രസംഗത്തിലെ വാചക കസര്‍ത്താണോ അതല്ല യാഥാര്‍ഥ്യമാണോ മോദി പറയുന്നത് എന്നറിയാന്‍ ദിവസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി. മോദിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ.....
40 തൃണമൂല്‍ എംഎല്‍എമാര്‍
40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ താനുമായി ഇന്നും ബന്ധപ്പെട്ടുവെന്ന് മോദി പറയുന്നു. ഇവരെല്ലാം ബിജെപിയിലേക്ക് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മെയ് 23ന് എല്ലാവരും ബിജെപിയിലെത്തുമെന്നും മോദി പറഞ്ഞു.
പശ്ചിമ ബംഗാളിലെ ശ്രീരാംപൂരില്‍
പശ്ചിമ ബംഗാളിലെ ശ്രീരാംപൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു നരേന്ദ്ര മോദി. മെയ് 23നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നത്. അന്നേ ദിവസം ബംഗാളില്‍ മൊത്തം താമര വിരിയുമെന്നും മോദി പറഞ്ഞു.
എല്ലായിടത്തും താമര
മെയ് 23ന് മമതാ ബാനര്‍ജിയുടെ എംഎല്‍എമാര്‍ അവരെ പൂര്‍ണമായും കൈവിടും. എല്ലായിടത്തും താമര വിരിയും. ഇന്നു പോലും തന്നോട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സംസാരിച്ചുവെന്നും മോദി റാലിയില്‍ പ്രസംഗിക്കവെ പറഞ്ഞു.
നരേന്ദ്ര മോദി ആദ്യമായി പറയുന്നു
മമതാ ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും പരസ്യമായി വിമര്‍ശിക്കാറുണ്ടെങ്കിലും നരേന്ദ്ര മോദി ആദ്യമായിട്ടാണ് ഇത്തരം വാക്കുകള്‍ പരസ്യമായി പറയുന്നത്. ബംഗാളില്‍ കുതിരക്കച്ചവടത്തിന് ബിജെപി ശ്രമിക്കുന്നുവെന്ന സൂചനയാണിപ്പോള്‍ പുറത്തുവരുന്നത്.
പദ്ധതികള്‍ മൂടിവെക്കുന്നു
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ മൂടിവെക്കുകയാണ് ബംഗാളില്‍ മമതാ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. കേന്ദ്രത്തിന്റെ പദ്ധതികള്‍ സംസ്ഥാനത്തിന്റേതാക്കി മാറ്റുകയാണ് മമത ചെയ്യുന്നതെന്നും അവര്‍ പറയുന്നു. പദ്ധതികള്‍ നഷ്ടപ്പെടുത്തി വികസനം തടയുന്ന സ്പീഡ് ബ്രേക്കറാണ് മമത എന്നും മോദി കുറ്റപ്പെടുത്തി.
ജനങ്ങളെ വഞ്ചിച്ചു
സൗജന്യ വൈദ്യുതി, റേഷന്‍ പോലുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സംസ്ഥാനത്തിന്റേതാക്കിയാണ് മമത അവതരിപ്പിക്കുന്നത്. ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു. ബംഗാളിലെ ജനങ്ങളെ വഞ്ചിക്കുകയാണ് മമതാ ബാനര്‍ജി ചെയ്യുന്നതെന്നും മോദി കുറ്റപ്പെടുത്തി.
സിപിഎം ചിത്രത്തിലില്ല
34 വര്‍ഷം ഇടതുപക്ഷം ഭരിച്ച സംസ്ഥാനമാണ ബംഗാള്‍. 2011ല്‍ മമതാ ബാനര്‍ജി ശക്തമായ മുന്നേറ്റം നടത്തി ഭരണം പിടിക്കുകയായിരുന്നു. ഇന്ന ബംഗാളില്‍ സിപിഎം ചിത്രത്തിലില്ല. അതേ സമയം ബിജെപി മുഖ്യ പ്രതിപക്ഷ റോളിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്.
22 സീറ്റുകള്‍ ലക്ഷ്യം
ബംഗാളില്‍ 22 സീറ്റുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിടിക്കുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറയുന്നത്. സംസ്ഥാന നേതാക്കള്‍ക്ക് ഇതുസംബന്ധിച്ച് അമിത് ഷാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. മമതയെ താഴെയിറക്കുകയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം.
വ്യാപക ആക്രമണം
ഇന്ന് ബംഗാളിലെ എട്ട് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുകയാണ്. അസന്‍സോളില്‍ ബിജെപി നേതാക്കള്‍ക്കെതിരെ വ്യാപക ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെയാണ് മോദിയുടെ പ്രസംഗം. ഇനി ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ മമതയ്ക്ക് സാധിക്കില്ലെന്നാണ് മോദി പറയുന്നത്.
തൃണമൂല്‍ പ്രതികരണം
വോട്ട് ചെയ്യാന്‍ എത്തുന്ന ജനങ്ങളെ തൃണമൂലിന്റെ ഗുണ്ടകള്‍ തടയുകയാണ്. ബിജെപി നേതാക്കളെ പ്രചാരണം നടത്താന്‍ പോലും തൃണമൂല്‍ അനുവദിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. എന്നാല്‍ ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും തൃണമൂല്‍ നേതാവ് ഡറക് ഒബ്രിയന്‍ പറഞ്ഞു.
സിപിഎം കോണ്‍ഗ്രസ് സഖ്യമില്ല
ബംഗാളില്‍ പ്രധാന മല്‍സരം തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. നേരത്തെ സംസ്ഥാനത്ത് പ്രധാന റോളിലുണ്ടായിരുന്ന സിപിഎമ്മും കോണ്‍ഗ്രസും ഇന്ന് വളറെ പിന്നിലാണ്. സിപിഎം-കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
മോദിക്കെതിരെ രണ്ടുംകല്‍പ്പിച്ച് കോണ്‍ഗ്രസ്; ദില്ലിയില്‍ തിടുക്ക നീക്കം, ആവശ്യം അംഗീകരിച്ച് കോടതി