മരക്കാര്‍ മികച്ച ചിത്രം, ധനുഷും മനോജ് വാജ്പേയിയും മികച്ച നടന്മാർ, കങ്കണ റണൗത്ത് മികച്ച നടി
ദില്ലി: 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം മികച്ച ചിത്രത്തിനുളള ദേശീയ പുരസ്‌ക്കാരം സ്വന്തമാക്കി. പ്രിയദര്‍ശന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മികച്ച നടിക്കുളള പുരസ്‌ക്കാരം കങ്കണ റണൗത്ത് സ്വന്തമാക്കി. മണികർണികയാണ് ചിത്രം. മികച്ച നടനുളള പുരസ്‌ക്കാരം ഇത്തവണ രണ്ട് പേര്‍ പങ്കിട്ടു. മനോജ് ബാജ്‌പേയി, ധനുഷ് എന്നിവര്‍ക്കാണ് പുരസ്‌ക്കാരം. വിശദമായി അറിയാം...
വിജയ് സേതുപതി മികച്ച സഹനടൻ
ബോണ്‍സ്‌റ്റേ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് മനോജ് വാജ്‌പേയിക്ക് ദേശീയ പുരസ്‌ക്കാരം. അസുരനിലെ മികച്ച പ്രകടനമാണ് ധനുഷിനെ രണ്ടാം തവണ ദേശീയ പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയിരിക്കുന്നത്. വിജയ് സേതുപതിയാണ് മികച്ച സഹനടന്‍. സൂപ്പര്‍ ഡീലക്‌സിലെ ട്രാന്‍സ്‌ജെന്‍ഡറിന്റെ വേഷമാണ് വിജയ് സേതുപതിക്ക് ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്തിരിക്കുന്നത്.
മികച്ച സ്‌പെഷ്യല്‍ എഫക്ട്‌സ്
പല്ലവി ജോഷി ആണ് മികച്ച സഹനടി. ഇക്കുറി മലയാളം നിരവധി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുളള പുരസ്‌ക്കാരം പ്രഭാ വര്‍മ നേടി. കോളാമ്പിയിലെ ഗാനങ്ങള്‍ക്കാണ് പുരസ്‌ക്കാരം. മികച്ച സ്‌പെഷ്യല്‍ എഫക്ട്‌സിനുളള ദേശീയ പുരസ്‌ക്കാരം സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനാണ്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനാണ് പുരസ്‌ക്കാരം. സിനിമ ഇനിയും തിയറ്ററുകളില്‍ എത്തിയിട്ടില്ല.
ജല്ലിക്കട്ടിന് പുരസ്ക്കാരം
ജല്ലിക്കട്ടിന് മികച്ച ദൃശ്യങ്ങള്‍ ഒരുക്കിയ ഗിരീഷ് ഗംഗാധരന്‍ ആണ് മികച്ച ഛായാഗ്രാഹകന്‍. മികച്ച സംഗീത സംവിധായകനായി ഡി ഇമാന്‍ തിരഞ്ഞെടുക്കപ്പെട്ടു. വിശ്വാസത്തിലെ ഗാനങ്ങള്‍ക്കാണ് പുരസ്‌ക്കാരം. മികച്ച നവാഗത സംവിധായകനുളള പുരസ്‌ക്കാരം മാത്തുക്കുട്ടി സേവ്യറിന് ലഭിച്ചു. അന്ന ബെന്‍ നായികയായ ഹെലന്‍ എന്ന ചിത്രത്തിന്റെ സംവിധായക മികവിനാണ് പുരസ്‌ക്കാരം.
പുരസ്ക്കാര നേട്ടത്തിൽ ഹെലനും
ഹെലനിലൂടെ തന്നെ മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുളള പുരസ്‌ക്കാരം രഞ്ജിത്ത് നേടി. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ വസ്ത്രാലങ്കാരത്തിന് സുജിത്ത് സുധാകരനും ദേശീയ പുരസ്‌ക്കാരം സ്വന്തമാക്കി. ഒത്ത സെറുപ്പ് സൈസ് 7 എന്ന ചിത്രത്തിലൂടെ റസൂല്‍ പൂക്കുട്ടിക്ക് മികച്ച ശബ്ദരേഖനത്തിനുളള പുരസ്‌ക്കാരം ലഭിച്ചു. വെട്രിമാരന്റെ അസുരനാണ് മികച്ച തമിഴ് ചിത്രം. ചിച്ചോരെ മികച്ച ഹിന്ദി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
പ്രത്യേക ജൂറി പരാമർശം
കള്ളനോട്ടം ആണ് മലയാളത്തിലെ മികച്ച ചിത്രം. രാഹുല്‍ ജി നായര്‍ ആണ് സംവിധായകന്‍. കെഞ്ചിറയ്ക്ക് മികച്ച പണിയ ചിത്രത്തിനുളള പുരസ്‌ക്കാരം. മനോജ് കാന സംവിധാനം ചെയ്ത ചിത്രം മികച്ച രണ്ടാമത്തെ സിനിമയ്ക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടിയിരുന്നു. മലയാള ചിത്രമായ ബിരിയാണിക്ക് പ്രത്യേക ജൂറി പരാമര്‍ശം. സജിന്‍ ബാബു ആണ് സംവിധാനം. സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ കനി കുസൃതിക്ക് മികച്ച നടിക്കുളള പുരസ്‌ക്കാരം നേടിക്കൊടുത്ത ചിത്രമാണ് ബിരിയാണി.
ഒരു പാതിരാ സ്വപ്‌നം പോലെ
കഥേതര വിഭാഗത്തില്‍ മികച്ച കുടുംബ മൂല്യമുള്ള ചിത്രമായി മലയാള ചിത്രമായ ഒരു പാതിരാ സ്വപ്‌നം പോലെ തിരഞ്ഞെടുക്കപ്പെട്ടു. ആപ്പിള്‍സ് ആന്‍ഡ് ഓറഞ്ചസ് ആണ് മികച്ച വിദ്യാഭ്യാസ ചിത്രം. മികച്ച വിവരണത്തിനുളള പുരസ്‌ക്കാരം ഡേവിഡ് ആറ്റന്‍ബറോ നേടി. വിശാഖ് ജോതിക്കാണ് മികച്ച സംഗീത സംവിധായകനുളള പുരസ്‌ക്കാരം. മികച്ച ഛായാഗ്രഹണത്തിനുളള പുരസ്‌ക്കാരം സവിത സെന്‍ സ്വന്തമാക്കി. മികച്ച സംവിധായകന്‍ ആയി സുധാന്‍ഷു സരിയ തിരഞ്ഞെടുക്കപ്പെട്ടു.
6 പേരടങ്ങുന്ന ജൂറി
ആന്‍ എഞ്ചിയീയേര്‍ഡ് ഡ്രീം ആണ് കഥേതര വിഭാഗത്തിലെ മികച്ച ചിത്രം. മികച്ച സിനിമാ സൗഹൃദ സംസ്ഥാനത്തിനുളള പുരസ്‌ക്കാരം സിക്കിമിനാണ്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുളള പുരസ്‌ക്കാരം സഞ്ജയ് സൂരിയുടെ പുസ്തകത്തിനാണ്. അശോക് റാണെ, പിപി രാമദാസ നായിഡു എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശമുണ്ട്. സോഹിനി ചതോപാധ്യായയ്ക്കാണ് മികച്ച നിരൂപണത്തിനുളള പുരസ്‌ക്കാരം. ദ സ്‌റ്റോര്‍ക് സേവിയേഴ്‌സ് ആണ് മികച്ച പാരിസ്ഥിതിക ചിത്രം. 6 പേരടങ്ങുന്ന ജൂറിയാണ് ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. മലയാളത്തില്‍ നിന്ന് 65 സിനിമകള്‍ ആണ് ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്.
ആരെയും കൊതിപ്പിക്കും: പൂജ രാമചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video