80 കോടി ജനങ്ങള്‍ക്ക് 5 കിലോ അരി; 'ആരും പട്ടിണി കിടക്കേണ്ടി വരില്ല'; പ്രഖ്യാപനവുമായി ധനമന്ത്രി
ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക ആഘാതം മറികടക്കാന്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഒരാള്‍ പോലും പട്ടിണി കിടക്കേണ്ടി വരില്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
രാജ്യത്ത് പ്രധാനമന്ത്രിയുടെ ഗരീബ് കല്ല്യാണ്‍ യോജന പ്രഖ്യാപിച്ചു. ഇത് പ്രകാരം പിന്നാക്കം മില്‍ക്കുന്ന 80 കോടി പേര്‍ക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് സൗജന്യമായി നല്‍കും. നിലവില്‍ നല്‍കുന്ന അഞ്ച് കിലോയ്ക്ക് പുറമേയാണിത്. അഞ്ച് കിലോ അരിയാണോ ഗോതമ്പോ ഏതാണ് വേണ്ടതെന്ന് ആവശ്യക്കാര്‍ തെരഞ്ഞെടുക്കാം.
പദ്ധതി പ്രകാരം മൂന്ന് മാസത്തേക്കാണ് ഇൗ ആനുകൂല്യം ലഭിക്കുക. ഒരു കിലോ പയര്‍ വര്‍ഗവും മൂന്ന് മാസത്തേക്ക്് സൗജന്യമായി നല്‍കും. ഒന്നിച്ചോ രണ്ട് തവണയോ ആയി ഇത് വാങ്ങിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
ഇത് കൂടാതെ ഉജ്വല യോചനയ്ക്ക് കീഴില്‍ അടുത്ത മൂന്ന് മാസത്തേക്ക് സൗജന്യം പാചക വാതക സിലിണ്ടറും സൗജന്യമായി നല്‍കും. 8.3 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുക.ഇത് കൂടാതെ ആശാ വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു. ഓരോ തൊഴിലാളികള്‍ക്കും 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് ലഭിക്കും.
വൃദ്ധര്‍, വിധവകള്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് പ്രത്യേക ഫണ്ട് നീക്കിവയ്ക്കും. ഇവര്‍ക്ക് 1000 രൂപ പ്രത്യേകം നല്‍കും. മൂന്ന് കോടി ജനങ്ങള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം കിട്ടും. കര്‍ഷകര്‍ക്ക് 2000 രൂപ നേരിട്ട് ബാങ്കിലെത്തിക്കും. ഏപ്രില്‍ ആദ്യവാരത്തില്‍ ആദ്യ ഗഡു എത്തും. 8.69 കോടി കര്‍ഷകര്‍ക്കാണ് ഈ പദ്ധതി ഗുണം ചെയ്യുക. ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകള്‍ക്ക് മൂന്ന് മാസം 500 രൂപ വീതം നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
Recommended Video
അതേസമയം അടിയന്തര സഹായം ആവശ്യമുള്ളവരിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് ധനമന്ത്രി പറഞ്ഞത്. പ്രതിസന്ധി നേരിട്ട് ബാധിക്കുന്നവരാണ് ഇവര്‍. അത് മുന്നില്‍ കണ്ടാണ് സാമ്പത്തികത പാക്കേജ് പ്രഖ്യാപിച്ചതെന്നും ധനമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ധനസഹായം നേരിട്ടാണ് എല്ലാവര്‍ക്കും ലഭിക്കും. എട്ട് വിഭാഗത്തിലുള്ളവര്‍ക്കാണ് ഈ സഹായം നേരിട്ട് ലഭിക്കുകയെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.