യെഡിയൂരപ്പയുടെ രാജി ജൂലൈ 10ന്? നിർണ്ണായക റിപ്പോർട്ട് പുറത്ത്, യെഡ്ഡി- മോദി കൂടിക്കാഴ്ച നിർണ്ണായകം..
ബെംഗളുരു: രാജി അഭ്യൂഹങ്ങൾക്ക് ഒടുവിൽ തിങ്കളാഴ്ചയാണ് കർണ്ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ രാജിപ്രഖ്യാപനം നടത്തുന്നത്. നാലാം തവണയും അഞ്ച് വർഷം പൂർത്തിയാക്കാതെ മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞുപോയത് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ലിംഗായത്ത് സമുദായത്തിനാണ് തിരിച്ചടിയായിട്ടുള്ളത്. മുഖ്യമന്ത്രി സ്ഥാനത്ത് യെഡിയൂരപ്പയെ മാറ്റരുതെന്ന് ആവശ്യപ്പെട്ട ലിംഗായത്തുകൾ ബിജെപിക്ക് മുന്നറിയിപ്പും നൽകിയിരുന്നു.

യെഡിയൂരപ്പ ജൂലൈ ആദ്യം പ്രധാനമന്ത്രി മോദിയെയും ബിജെപിയിലെ ഉന്നത നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടി ദില്ലിയിലേക്ക് പോയതോടെയാണ് യെഡിയൂരപ്പ രാജിവെക്കാൻ പോകുകയാണെന്ന അഭ്യൂഹങ്ങൾ വ്യാപകമായത്. ചാർട്ടേഡ് വിമാനത്തിൽ അദ്ദേഹം ദില്ലിയിലേക്ക് പോയതും രാജി സാധ്യതയായി കണക്കാക്കുകയായിരുന്നു.

തന്റെ ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയാണെന്ന് യെഡിയൂരപ്പ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ തന്റെ രാജി സംബന്ധിച്ച അഭ്യൂഹങ്ങൾ യെഡിയൂരപ്പ തന്നെ തള്ളിക്കളഞ്ഞിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ രാജിവയ്ക്കാൻ കുറച്ച് സമയം കൂടി വേണമെന്ന് യെഡിയൂരപ്പ ആവശ്യപ്പെട്ടുവെന്നും, ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിന് ശേഷം പാർട്ടിയിൽ നിന്നുള്ള ഒരു കാര്യങ്ങൾക്കും ചെവികൊടുത്തില്ലെന്നും ജൂലൈ 26ന് രാജിവെക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. പുറത്തുപോകേണ്ടി വരുമെന്ന് ഉറപ്പായതോടെയാണ് അദ്ദേഹം പിന്തുണ ഉറപ്പാക്കാൻ ലിംഗായത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. തുടർന്ന് നിരവധി സമുദായ നേതാക്കൾ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

വർഷങ്ങളായി അഴിമതി ആരോപണങ്ങൾ നേരിട്ടെങ്കിലും യെഡിയൂരപ്പയെ ദീർഘനാളായി പിന്തുണയ്ക്കുന്ന ശക്തരായ സമൂഹവും തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുന്ന വിഭാഗവുമാണ് ലിംഗായത്തുകൾ. നാലാം തവണയും അഞ്ച് വർഷം അധികാരത്തിൽ തുടരാനാവാതെ രാജിവെച്ച് മടങ്ങേണ്ടി വന്ന മുഖ്യമന്ത്രിയാണ് യെഡിയൂരപ്പ.

ബിജെപിയിൽ നിന്ന് രാജി സംബന്ധിച്ച് ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നാണ് ഞായറാഴ്ച വൈകിട്ട് മാധ്യമങ്ങളെ കണ്ട അദ്ദേഹം പ്രതികരിച്ചത്. ഇതിന് പിന്നാലെ തിങ്കളാഴ്ചയാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തുന്നത്. ഇതോടെ അദ്ദേഹത്തിന്റെ പിൻഗാമിനയെ കണ്ടെത്താനുള്ള തിരക്കിട്ട നീക്കത്തിലാണ് ബിജെപി കേന്ദ്രനേതൃത്വം. രണ്ട് കേന്ദ്രമന്ത്രിമാരുടെ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നീക്കങ്ങൾ നടക്കുന്നത്.

രാജി പ്രഖ്യാപിക്കുന്നേത് വരെയും യെഡിയൂരപ്പ സസ്പെൻസ് നിലനിർത്തിയിരുന്നുവെങ്കിലും ആഴ്ചകൾക്ക് മുമ്പ് തന്നെ യെഡിയൂരപ്പ രാജിക്കത്ത് കൈമാറിയിരുന്നുവെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ജൂലൈ 10ന് തന്നെ രാജിവെച്ചതെന്നും അദ്ദേഹത്തോട് അടുപ്പമുള്ള ഒരു ബിജെപി നേതാവ് രാജിക്കത്ത് ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറിയെന്നും എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications