ഒരു കൗണ്‍സിലർക്ക് 10 കോടി, ആകെ 100 കോടി, കൗണ്‍സിലര്‍മാരെ വാങ്ങാന്‍ ബിജെപി ശ്രമിക്കുന്നെന്ന് ആപ്
ദില്ലി: മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിന് പിന്നാലെ ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ കൗണ്‍സിലര്‍മാരെ വിലയ്‌ക്കെടുക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. മുതിര്‍ന്ന ആപ് നേതാവും രാജ്യസഭാ അംഗവുമായ സഞ്ജയ് സിംഗിനൊപ്പം പാര്‍ട്ടി കൗണ്‍സിലര്‍മാരായ ഡോ. രോണാക്ഷി ശര്‍മ, അരുണ്‍ നവാരിയ, ജ്യോതി റാണി എന്നിവരാണ് ബിജെപിക്കെതിരെ പത്രസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്.
മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കയ്യിലുളള 80 സീറ്റുകള്‍ നഷ്ടപ്പെട്ടതോടെ ബിജെപി വൃത്തികെട്ട കളികള്‍ കളിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. മഹാരാഷ്ട്രയിലും അരുണാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മധ്യപ്രദേശിലും കര്‍ണാടകത്തിലും ഗോവയിലും ഗുജറാത്തിലും എംഎല്‍എമാരെ കുതിരക്കച്ചവടം നടത്തിയത് പോലെയുളള നീക്കമാണ് ദില്ലിയിലും നടത്തുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു.

ദില്ലിയിലെ തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരെ വാങ്ങാന്‍ അതേ ഫോര്‍മുല തന്നെയാണ് ബിജെപി പരീക്ഷിക്കുന്നത്. ഭീഷണിപ്പെടുത്തിയും പണം നല്‍കിയും ജനവിധിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന, ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ആളുകളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് ദില്ലി പോലീസ് കമ്മീഷണറോട് സഞ്ജയ് സിംഗ് ആവശ്യപ്പെട്ടു. ബിജെപി ഒരു നാണവും ഇല്ലാത്ത പാര്‍ട്ടിയാണ്. തങ്ങളേക്കാളും 30 സീറ്റുകള്‍ കുറവ് നേടിയിട്ടും മേയര്‍ തങ്ങളുടേതായിരിക്കും എന്നാണ് ബിജെപി അവകാശപ്പെടുന്നത്.
ആപ് കൗണ്‍സിലര്‍ രോണാക്ഷി ശര്‍മ്മയെ യോഗേന്ദ്ര ചന്ദോലിയ എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ വിളിച്ച് ബിജെപി ദില്ലി അധ്യക്ഷന്‍ ആദേഷ് കുമാര്‍ ഗുപ്തയ്ക്ക് സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. തങ്ങളുടെ കൗണ്‍സിലര്‍മാരെ വിലയ്‌ക്കെടുക്കാന്‍ 100 കോടി രൂപയാണ് ബിജെപി റെഡിയാക്കി വെച്ചിരിക്കുന്നത് എന്നും സഞ്ജയ് സിംഗ് ആരോപിച്ചു. ഈ നൂറ് കോടി രൂപ വെറും പത്ത് കൗണ്‍സിലര്‍മാരെ വാങ്ങുന്നതിന് വേണ്ടിയാണ്. ഓരോ കൗണ്‍സിലര്‍ക്കും പത്ത് കോടി വീതമാണ് ബിജെപിയുടെ ബജറ്റ്, സിംഗ് കൂട്ടിച്ചേര്‍ത്തു.
സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് തന്നെ കൊലപ്പെടുത്തും എന്നാണ് അവരുടെ ഭീഷണിയെന്ന് കൗണ്‍സിലറായ അരുണ്‍ നവാരിയ പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്നവരെ ടാര്‍ജറ്റ് ചെയ്ത് ഭീഷണിപ്പെടുത്തുകയാണ്. അവരുടെ വീടുകളില്‍ ചെന്ന് അസഭ്യം പറയുന്നു. തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഭീഷണിയുളളതായി നവാരിയ പറഞ്ഞു. മറ്റൊരു കൗണ്‍സിലറായ ജ്യോതി റാണിയുടെ ഭര്‍ത്താവിന് ക്രോസ് വോട്ട് ചെയ്യാനായി 50 ലക്ഷം രൂപ ഒരാള്‍ ഓഫര്‍ ചെയ്തതായും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കൗണ്‍സിലര്‍മാര്‍ എല്ലാവരും അരവിന്ദ് കെജ്രിവാളിനൊപ്പം തന്നെ നില്‍ക്കുമെന്നും ബിജെപിയെ തുറന്ന് കാട്ടുമെന്നും സഞ്ജയ് സിംഗ് പറഞ്ഞു.












Click it and Unblock the Notifications