കോൺഗ്രസ് കണക്ക് കൂട്ടലുകൾ തെറ്റിച്ച് 'ആപ്', ഗോത്രമേഖലയിൽ വിയർക്കും?; നേട്ടം കൊയ്യുമെന്ന് ബിജെപി
അഹമ്മദാബാദ്: ഗോത്ര വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലമായ ബിലോദിയിൽ ബി ജെ പി ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിൽ യാതൊരു ചലനവും ഉണ്ടാക്കാൻ കഴിയാതിരുന്ന ഈ കോൺഗ്രസ് കോട്ടയിൽ ഇത്തവണ കാര്യങ്ങൾ അനുകൂലമാണെന്നാണ് ബി ജെ പി കരുതുന്നത്. ആം ആദ്മിയുടെ കടന്ന് വരെ ഇവിടെ ബി ജെ പിയുടെ വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമെന്ന് നേതൃത്വം കരുതുന്നുണ്ട്.
മാത്രമല്ല ഇവിടുത്തെ കരുത്തരായ ചില കോൺഗ്രസ് നേതാക്കളേയും പാർട്ടിയിൽ എത്തിക്കാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. അതേസമയം ബിലോദിയിൽ മാത്രമല്ല ആം ആദ്മിയുടെ വരവോടെ കോൺഗ്രസ് കുത്തകയായ ഗോത്ര വിഭാഗങ്ങൾക്ക് സ്വാധീനമുള്ള സംവരണ സീറ്റുകളിൽ എല്ലാം ഇത്തവണ നേട്ടം കൊയ്യാമെന്നാണ് ബി ജെ പി കണക്ക് കൂട്ടൽ.
കഴിഞ്ഞ 27 വർഷമായി അധികാരത്തിന് പുറത്തായിരുന്നുവെങ്കിലും, പരമ്പരാഗതമായി ഗുജറാത്തിൽ ഗോത്ര ഭൂരിപക്ഷ സീറ്റുകളിൽ എല്ലാം കോൺഗ്രസ് ആണ് വിജയിക്കാറുള്ളത്.2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടികവർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത 27 സീറ്റുകളിൽ പതിനഞ്ച് എണ്ണവും നേടാൻ സാധിച്ചത് കോൺഗ്രസിനായിരുന്നു ബി ജെ പിക്ക് 9 സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസ് സഖ്യകക്ഷിയായിരുന്ന ഭാരതീയ ട്രൈബൽ പാർട്ടി 2 സീറ്റുകളും നേടി. ഇത്തവണ ബി ടി പി തനിച്ചാണ് മത്സരിക്കുന്നത്.
2017 ലെ വിജയം കോൺഗ്രസിന് മേഖലയിൽ ആവർത്തിക്കാനാകില്ലെന്ന് ബി ജെ പി നേതാക്കൾ പറയുന്നു.' നിരവധി പ്രമുഖ കോൺഗ്രസ് നേതാക്കൾ പ്രത്യേകിച്ച് ആദിവാസി വിഭാഗത്തിലെ നേതാക്കൾ കഴിഞ്ഞ വർഷങ്ങൾക്കിടയിൽ ബി ജെ പിയിൽ ചേർന്നിട്ടുണ്ട്. ഇത് പ്രതിപക്ഷത്തിന് കനത്ത ക്ഷീണമാണ് വരുത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ ബി ജെ പി വിജയം ഇതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. മാത്രമല്ല ആദിവാസി മേഖലകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിയിട്ടുമുണ്ട്', ബി ജെ പി നേതാവ് പറഞ്ഞു.
അതേസമയം ആദിവാസി വിഭാഗത്തിന് വേണ്ടി യാതൊന്നു ഭരണകക്ഷി ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് സുബാസ് സതീവർ പ്രതികരിച്ചു. ആദിവാസി യുവാക്കൾക്ക് ജോലി എന്ന വാഗ്ദാനം സർക്കാർ പാലിച്ചിട്ടില്ല,ഗുജറാത്തിലും മഹാരാഷ്ട്രയിലും ജോലിക്കായി ആദിവാസി യുവാക്കളുടെ കുടിയേറ്റം ഇപ്പോഴും വളരെ ഉയർന്നതാണ്', അദ്ദേഹ പറഞ്ഞു. അതിനിടെ ഇത്തവണ ആദിവാസി വോട്ടുകൾ തങ്ങൾക്ക് വീഴുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയാണ് ആം ആദ്മി പാർട്ടി. സൗജന്യ വൈദ്യുതി, സർക്കാർ സ്‌കൂളുകൾ മെച്ചപ്പെടുത്തുമെന്ന വാഗ്ദാനം ഇതെല്ലാം ആദിവാസി നിയോജക മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്ന് നേതാക്കൾ പറയുന്നു.
എന്തായാലും നേരത്തേ കോൺഗ്രസും ബി ജെ പിയും നേർക്ക് നേർ ഏറ്റുമുട്ടിയിരുന്ന ആദിവാസി മേഖലകളിൽ എല്ലാം ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത കാര്യത്തിൽ തർക്കമില്ല. ആം ആദ്മിയുടെ വരവ് ബി ജെ പിക്കാണ് നഷ്ടം വരുത്തുകയെന്ന് കോൺഗ്രസ് ആവർത്തിക്കുമ്പോഴും ആദിവാസി മേഖലകളിൽ ആപ്പിന്റെ സാന്നിധ്യം കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മുൻ വർഷങ്ങൾ പോലെ കോൺഗ്രസിന് അത്ര എളുപ്പമല്ല ഇവിടെ കാര്യങ്ങൾ എന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
ഡിസംബർ അഞ്ചിനാണ് ആദിവസാനി സ്വാധീന മണ്ഡലങ്ങൾ ഉൾപ്പെടെയുള്ള 92 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ പോളിംഗ് ശതമാനത്തിലെ കുറവ് പാർട്ടികൾക്ക് ആശങ്ക തീർക്കുന്നുണ്ട്. എന്നാൽ തങ്ങളുടെ വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ബി ജെ പിയും കോൺഗ്രസും ഒരുപോലെ അവകാശപ്പെടുന്നത്.
ഒവൈസിയുടെ കളി നടക്കില്ല; ആപ്പും നിരാശരാവേണ്ടി വരും, മുസ്ലിം വോട്ടുകള് കോണ്ഗ്രസ് പാളയത്തില് തന്നെ