1000 ത്തോളം ബിജെപി നേതാക്കളും പ്രവർത്തകരും ആം ആദ്മി പാർട്ടിയിൽ ചേരും; മനിഷ് സിസോദിയ
ഹിമാചൽ നിയസഭ തിരഞ്ഞെടുപ്പിന് മുൻപ് ആയിരത്തോളം ബിജെപി നേതാക്കൾ ആം ആദ്നി പാർട്ടിയിൽ ചേരുമെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ. നിരവധി നേതാക്കൾ തങ്ങളുമായി ബന്ധം പുലർത്തുകയാണ്. ഹിമാചൽ പ്രദേശിൽ ആം ആദ്മി തന്നെ അധികാരത്തിലേറുമെന്നും സിസോദിയ പറഞ്ഞു. പട്ടികജാതി മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഹർമൻ ധിമാൻ ഉൾപ്പെടെ മൂന്ന് ബി ജെ പി നേതാക്കൾ അവരുടെ അനുയായികൾക്കൊപ്പം എ എ പിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് സിസോദിയയുടെ അവകാശവാദം.
ധിമാൻ ജി മറ്റ് 20 ജില്ലാ തല നേതാക്കൾക്കൊപ്പം ആണ് ബി ജെ പി വിട്ട് ആം ആദ്മിയിൽ ചേർന്നത്. ഇപ്പോൾ, ബിജെപിയുടെ 1,000 ജില്ലാ-ബ്ലോക്ക് നേതാക്കൾ ആം ആദ്മിയിൽ ചേരാനിരിക്കുകയാണ്. സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി ബി ജെ പി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ അവർക്ക് ഇല്ല, സിസോദിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബി ജെ പിയുടെ പല പ്രമുഖ നേതാക്കളും ഞങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ ബി ജെ പി പൂർണമായും ചിതറിയ നിലയിലാണെന്നും സിസോദിയ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അർപ്പണബോധമുള്ള നേതാക്കളെ ഉൾപ്പെടുത്തി പാർട്ടി പ്രവർത്തക സമിതി പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സിസോദിയ പറഞ്ഞു. ബി ജെ പിയിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നുമുള്ള നേതാക്കൾ ഹിമാചൽ പ്രദേശിൽ ആം ആദ്മി പാർട്ടിക്ക് കാര്യമായ പിന്തുണ നൽകുന്നുണ്ട്.ആം ആദ്മി പാർട്ടിയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയിൽ ബി ജെ പി വളരെയധികം ആശങ്കയിലാണ്.ജനങ്ങൾ പ്രതീക്ഷയോടെയാണ് എ എ പിയെ ഉറ്റുനോക്കുന്നത്. ഡൽഹിയിലെയും പഞ്ചാബിലെയും എ എ പി സർക്കാരുകൾ നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. ഹിമാചൽ പ്രദേശിലും ഞങ്ങൾ അത് ആവർത്തിക്കും, സിസോദിയ അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസമായിരുന്നു . ബി ജെ പി പട്ടികജാതി മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഹർമൽ ധിമാൻ ബി ജെ പി മണ്ഡൽ പ്രസിഡന്റ് ആയിരുന്ന ദേവരാജ്, ഗ്രാമപ്രധാൻ ആയിരുന്ന ജഗദീഷ് പവാർ എന്നിവർ തങ്ങളുടെ അനുയായികൾക്കൊം ആം ആദ്മിയിൽ ചേർന്നത്. ആം ആദ്മിയുടെ സംസ്ഥാന അധ്യക്ഷനെയടക്കം ബി ജെ പി മറുകണ്ടം ചാടിച്ചതിന് പിന്നാലെയായിരുന്നു ആം ആദ്മി നീ്കം. എ എ പി ഹിമാചൽ പ്രദേശ് പ്രസിഡന്റ് അനുപ് കേസരി, ജനറൽ സെക്രട്ടറി (സംഘടന) സതീഷ് താക്കൂർ, ഉന ജില്ലാ മേധാവി ഇഖ്ബാൽ സിംഗ് എന്നിവരെയായിരുന്നു ബി ജെ പി പാർട്ടിയിൽ ആദ്യം എത്തിച്ചത്. പിന്നീട് എ എ പിയുടെ വനിതാ വിഭാഗം മേധാവി മംമ്ത താക്കൂറും മറ്റ് അഞ്ച് ഭാരവാഹികളും ബി ജെ പിയിൽ ചേർന്നിരുന്നു. നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടതോടെ ആം ആദ്മി സംസ്ഥാന വർക്കിങ് കമ്മിറ്റി പിരിച്ച് വിട്ടിരുന്നു.
കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ആം ആദ്മിയുടെ സംസ്ഥാനത്തേക്കുള്ള വരവ് ഇരുപാർട്ടികളേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് കോൺഗ്രസും ബി ജെ പിയും വേഗം കൂട്ടിക്കഴിഞ്ഞു. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഉൾപ്പെടെ സംസ്ഥാനത്ത് നിരന്തരം സന്ദർശനം നടത്തുന്നുണ്ട്. തന്റെ കോട്ടയായ ഹിമാചലിൽ ഇക്കുറി ഭരണം നഷ്ടപ്പെട്ടാൽ അത് നദ്ദയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാകും.












Click it and Unblock the Notifications