ഒരു ദിവസം എത്ര സമയം വിശ്രമിക്കുമെന്ന് ചോദിച്ചു; പ്രധാനമന്ത്രിയുടെ ഉത്തരം കേട്ട് ഞെട്ടി സെയ്ഫ് അലിഖാൻ
മുംബൈ: അടുത്തിടെയാണ് ബോളിവുഡിലെ കപൂർ കുടുംബം പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചത്. അന്തരിച്ച പ്രശസ്ത നടൻ രാജ് കപൂറിന്റെ 100ാം ജന്മദിനാഘോഷ ചടങ്ങുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രത്യേക ഫിലിം ഫെസ്റ്റിനായി പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് താര കുടുംബം എത്തിയത്. കരിഷ്മ കപൂർ, രൺബീർ കപൂർ, കരീന കപൂർ, കരീനയുടെ ഭർത്താവ് സെയ്ഫ് അലിഖാൻ എന്നിവരൊക്കെ പ്രധാനമന്ത്രിയെ സന്ദർശിക്കാൻ എത്തിയിരുന്നു.
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ പറ്റി സെയ്ഫ് അലിഖാൻ പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആയിരിക്കുന്നത്. എച്ച് ടി സിറ്റിയോട് ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കരീന, കരിഷ്മ, രൺബീർ എന്നിവർക്കൊപ്പം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. രാജ് സാഹബിന്റെ നൂറാം ജന്മ വാർഷികത്തിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ ഒരു സ്റ്റാമ്പ് പുറത്തിറക്കിയത് കുടുംബത്തിന് എത്ര മനോഹരമായ ബഹുമതിയാണെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ നിന്ന് എത്തിയതായിരുന്നു പ്രധാനമന്ത്രി മോദിയെന്നും അതിനാൽ അദ്ദേഹം ക്ഷീണിതനായിരിക്കുമോ എന്ന് ചിന്തിച്ചിരുന്നു. എന്നാൽ അദ്ദേഹം വളരെ സന്തോഷത്തോടെ പുഞ്ചിരിച്ചുകൊണ്ടാണ് തങ്ങളോട് സംസാരിച്ചതെന്ന് സെയ്ഫ് പറഞ്ഞു. തന്റെ മാതാപിതാക്കളായ ഷർമിള ടാഗോറിനെയും അന്തരിച്ച മൻസൂർ അലി ഖാൻ പട്ടൗഡിയെക്കുറിച്ചും അദ്ദേഹം തന്നോട് പ്രത്യേകം സംസാരിച്ചുവെന്നും സെയ്ഫ് പറഞ്ഞു.
" അദ്ദേഹം എന്റെ മാതാപിതാക്കളെക്കുറിച്ച് വ്യക്തിപരമായി ചോദിച്ചു. ഇനി തന്നെ കാണാൻ വരുന്ന നേരം തൈമൂറിനെയും ജഹാംഗീകറിനെയും കൊണ്ടുവരണമെന്ന് പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം രാജ്യത്തിന് വേണ്ടി വളരെ കഠിനാധ്വാനം ചെയ്യുന്നതായി തോന്നി. എത്ര സമയമാണ് വിശ്രമിക്കാൻ ലഭിക്കുന്നത് എന്ന് ഞാൻ ചോദിച്ചു.
രാത്രി ഏകദേശം മൂന്ന് മണിക്കൂർ എന്ന് അദ്ദേഹം പറഞ്ഞു. അന്നെനിക്ക് ഒരു പ്രത്യേക ദിവസമായിരുന്നു. ഞങ്ങളെ കാണാനും കുടുംബത്തിന് ഇത്രയധികം ബഹുമാനം നൽകാനും അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം ചെലവഴിച്ചതിന് ഞങ്ങൾ അദ്ദേഹത്തോട് നന്ദി പറഞ്ഞു, സെയ്ഫ് അലിഖാൻ പറഞ്ഞു. "
ഡിസംബർ 14 ന് ആയിരുന്നു രാജ് കപൂറിന്റെ 100ാം ജന്മവാർഷികം. നടൻ, സംവിധായകൻ, നിർമാതാവ് എന്ന നിലകളിലൊക്കെ ശ്രദ്ധേയനായ വ്യക്തിയാണ് അദ്ദേഹം.












Click it and Unblock the Notifications