ബിജെപിക്ക് തിരിച്ചടി; നടി ഭാവന രമണ്ണ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു
ബെംഗളൂരു; കർണാടകത്തിൽ 2023 ലാണ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്ത് വിലകൊടുത്തും സംസ്ഥാന ഭരണം പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് അധ്യക്ഷൻ ഡികെ ശിവകുമാറിന് കീഴിൽ കോൺഗ്രസ്. അതേസമയം കോൺഗ്രസ് പ്രതീക്ഷകൾക്ക് കരുത്ത് പകർന്ന് മറ്റ് പാർട്ടിയിൽ നിന്നുള്ള നേതാക്കളുടെ വരവ് തുടരുകയാണ് സംസ്ഥാനത്ത്. ഏറ്റവും ഒടുവിലായി കന്നഡ നടിയാണ് കോൺഗ്രസിൽ ചേർന്നിരിക്കുന്നത്. വിശദമായി വായിക്കാം

ബി ജെ പിയിൽ നിന്നും രാജിവെച്ചാണ് നടി ഭാവന രാമണ്ണ കോൺഗ്രസിൽ ചേർന്നത്.മുൻപ് കോൺഗ്രസ് നേതാവ് കൂടിയായിരുന്നു ഇവർ. കോൺഗ്രസ് നേതാവും കർണാകത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറിയുമായ രൺദീപ് സിംഗ് സുർജേവാലയാണ് ഇക്കാര്യം അറിയിച്ചത്.

മുൻ കോൺഗ്രസ് പ്രവർത്തകയും കന്നഡ നടിയും കലാകാരിയുമായ ഭാവന രാമണ്ണ എന്നെ കാണുകയും കർണാടകയിൽ കോൺഗ്രസ് പാർട്ടിയിൽ ചേരാനും സേവിക്കാനും സ്വയം പ്രതിജ്ഞാബദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു. ഓരോ വ്യക്തിയും സ്വയം അർപ്പിക്കുന്നതോടെ പാർട്ടി ശക്തിപ്പെടുമെന്ന് ഉറപ്പാണ്. എന്റെ എല്ലാ വിധ ഭാവുകങ്ങളും, സുർജേവാല ട്വീറ്റ് ചെയ്തു.

നേരത്തേ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ഭാവന രമണ്ണ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് നടക്കാന്‍ രണ്ടു ദിവസം മാത്രം അവശേഷിക്കെ അവർ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബിജെപിയിൽ ചേരുകയായിരുന്നു. ഭാവന രാമണ്ണ 2002 ലും 2012 ലും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരം നേടിയിട്ടുണ്ട്. 2013ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലും 2014ലെ പൊതുതെരഞ്ഞെടുപ്പിലും കോൺഗ്രസിന് വേണ്ടി വ്യാപക പ്രചാരണം നടത്തിയിരുന്നു.

ബി ജെ പിയിൽ നിന്നും കൂടുതൽ നേതാക്കൾ കോൺഗ്രസിൽ ചേരുമെന്ന നേരത്തേ ഡി കെ ശിവകുമാർ പറഞ്ഞിരുന്നു. നിരവധി നേതാക്കളാണ് ഞങ്ങളുമായി ബന്ധപ്പെട്ടത്. ഇവരുടെ പേരുകൾ മാധ്യമങ്ങൾക്ക് മുന്നിൽ ചർച്ച ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പ്രാദേശിക തലത്തിലെ സാഹചര്യങ്ങൾക്ക് അനുസരിച്ചായിരിക്കും നേതാക്കളെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുകയെന്നും ഡി കെ വ്യക്തമാക്കിയിരുന്നു.

മറ്റ് പാർട്ടികളിൽ നിന്നുള്ള വരുന്ന നേതാക്കളെ മോണിറ്റർ ചെയ്യാനായി പ്രത്യക കമ്മിറ്റിയെ നേരത്തേ ഡികെ ശിവകുമാർ സജ്ജമാക്കിയിരുന്നു. അതിന് ശേഷം നിരവധി പേർ ബിജെപിയിൽ നിന്നും ജെ ഡി എസിൽ നിന്നുമായി കോൺഗ്രസിൽ ചേർന്നിരുന്നു. അതേസമയം മുൻ മന്ത്രിയും ജെ ഡി എസ് നേതാവുമായ ജി ടി ദേവഗൗഡ ഉടൻ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.

മത്സരിക്കാൻ സീറ്റ് നൽകുമെന്ന് ജെ ഡി എസ്
എന്നാൽ ജി ടി ദേവഗൗഡയെ പിടിച്ച് നിർത്താനുള്ള തന്ത്രങ്ങൾ ജെ ഡി എസിൽ ശക്തമായിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് മൈസൂരു-ചാമരാജ്നഗർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുമെന്ന് ജെ ഡി എസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. നിരവധി നേതാക്കൾ സീറ്റിനായി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ദേവഗൗഡയുടെ കുടുംബാംഗങ്ങൾക്കായിരിക്കും സീറ്റുകൾ നൽകിയേക്കുകയെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങളും സ്ഥിരീകരിച്ചു. ദേവഗൗഡയുടെ മകൻ ഹരീഷ് ഗൗഡയ്ക്കോ ഭാര്യ ലളിതയ്ക്കോ സീറ്റ് നൽകിയേക്കുമെന്നാണ് സൂചന. അതേസമയം ഇക്കാര്യത്തിൽ ദേവഗൗഡ ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications