അപകീർത്തി കേസ് നൽകി അദാനി ഗ്രൂപ്പ്; അഭിസാർ ശർമ്മയ്ക്കും രാജു പരുലേക്കറിനും നോട്ടീസ് അയച്ച് ഗുജറാത്ത് ഹൈക്കോടതി
സൂറത്ത്: തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് സോഷ്യൽ മീഡിയയിലെ പ്രമുഖരും മാധ്യമപ്രവർത്തകരുമായ അഭിസാർ ശർമ്മയ്ക്കും രാജു പരുലേക്കർക്കുമെതിരെ അപകീർത്തി പരാതി നൽകി അദാനി ഗ്രൂപ്പ്. ഈ കേസുകളിൽ അവരുടെ ഭാഗം കേൾക്കാൻ സെപ്റ്റംബർ 20-ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാൻ ഗാന്ധിനഗർ കോടതി ഇരുവർക്കും സമൻസ് അയക്കുകയും ചെയ്‌തിട്ടുണ്ട്.
അദാനി ഗ്രൂപ്പ് നൽകിയ ക്രിമിനൽ അപകീർത്തി പരാതികളെ തുടർന്നാണ് ഗാന്ധിനഗറിലെ മജിസ്‌ട്രേറ്റ് കോടതി ഇവർക്ക് നോട്ടീസ് അയച്ചത്. തങ്ങളുടെ പ്രതിച്ഛായ മോശമാക്കുന്ന വ്യാജവും അപകീർത്തികരവുമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നാണ് യൂട്യൂബറായ അഭിസാർ ശർമ്മയ്ക്കും ബ്ലോഗറായ രാജു പരുലേക്കർക്കുമെതിരെയുള്ള അദാനി ഗ്രൂപ്പിന്റെ ആരോപണം.

ഇതിന് പിന്നാലെയാണ് ഗാന്ധിനഗറിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്‌റ്റ് ക്ലാസ് കോടതി ഇരുവർക്കും നോട്ടീസ് അയക്കുകയും സെപ്റ്റംബർ 20-ന് ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്‌തത്. അദാനി ഗ്രൂപ്പിന്റെ അഭിഭാഷകൻ സഞ്ജയ് താക്കറാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത വകുപ്പ് 223 പ്രകാരമാണ് മജിസ്‌ട്രേറ്റ് നോട്ടീസ് അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പ്രതിക്ക് പറയാനുള്ളത് കേൾക്കാതെ ഒരു കുറ്റകൃത്യത്തിലും കോടതിക്ക് ഇടപെടാൻ സാധിക്കില്ല' എന്ന് ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. 'നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഇരുവർക്കും സെപ്റ്റംബർ 20-ന് നേരിട്ടോ അഭിഭാഷകർ മുഖേനയോ കോടതിയിൽ ഹാജരായി തങ്ങളുടെ ഭാഗം വിശദീകരിക്കാം' എന്നും താക്കർ പറഞ്ഞു.
അഭിസാർ ശർമ്മ തന്റെ യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായ ഉള്ളടക്കം അപ്‌ലോഡ് ചെയ്‌തപ്പോൾ, പരുലേക്കർ എക്‌സ് പ്ലാറ്റ്‌ഫോമിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായും താക്കർ ചൂണ്ടിക്കാട്ടി. ഭാരതീയ ന്യായ സൻഹിത 2023 ലെ 356 (1, 2, 3) വകുപ്പുകളാണ് ഗ്രൂപ്പ് ചുമത്തിയിരിക്കുന്നത്. ഇത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500, 501 വകുപ്പുകൾക്ക് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2025 ഓഗസ്‌റ്റ് 18ന് അഭിസാർ ശർമ്മ അപ്‌ലോഡ് ചെയ്‌ത യൂട്യൂബ് വീഡിയോയിൽ, അസമിലെ ആയിരക്കണക്കിന് ഏക്കർ ഭൂമി അദാനിക്ക് അനുവദിച്ചു എന്ന് ആരോപിച്ചിരുന്നു. ഇത് രാഷ്ട്രീയപരമായ ആനുകൂല്യങ്ങളിലൂടെ കമ്പനി നേടിയതാണ് എന്ന് ആരോപിക്കുന്നു. കൂടാതെ, 2025 ജനുവരി മുതൽ പരുലേക്കർ നടത്തിയ ട്വീറ്റുകളും റീട്വീറ്റുകളും ഭൂമി തട്ടിപ്പ്, അഴിമതി, അനാവശ്യമായ നേട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള സമാനമായ വാദങ്ങൾ ഉന്നയിച്ചതായും പരാതിയിൽ പറയുന്നു.
ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. ഇവർ ഉദ്ധരിച്ച 2025 ഓഗസ്‌റ്റ് 12ലെ ഗുവാഹത്തി ഹൈക്കോടതി ഉത്തരവിൽ തങ്ങളുടെ ഗ്രൂപ്പിനെക്കുറിച്ച് യാതൊരു പരാമർശവും ഇല്ലെന്നും കമ്പനി വ്യക്തമാക്കി. ഹൈക്കോടതിയിലെ കേസിന്റെ കേന്ദ്രബിന്ദുവായ 'മഹാബൽ സിമന്റ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന് അദാനിയുമായി യാതൊരു ബന്ധവുമില്ലെന്നും കമ്പനി അധികൃതർ അറിയിച്ചു.
അഭിസാർ ശർമ്മയുടെ വീഡിയോ, അതിന്റെ ലിഖിതരൂപം, രാജു പരുലേക്കറുടെ സമൂഹമാധ്യമ പോസ്‌റ്റുകൾ, ഗുവാഹത്തി ഹൈക്കോടതി ഉത്തരവ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ കോടതിയിൽ തെളിവായി കമ്പനി ഹാജരാക്കിയിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇരുവർക്കും രണ്ട് വർഷം വരെ തടവോ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാമെന്നാണ് സഞ്ജയ് താക്കർ അറിയിച്ചു.












Click it and Unblock the Notifications