ഉത്തർപ്രദേശിൽ അഭയകേന്ദ്രത്തിൽ ഞെട്ടിക്കുന്ന പീഡനങ്ങൾ; അടിമപ്പണിയും ലൈംഗിക ചൂഷണവും...
ഡിയോറിയ: ഉത്തർപ്രദേശിലെ ഡിയോറിയയിൽ മുസ്സാഫർപൂർ ഷെൽട്ടറ്‍ ഹോമിൽ സംഭവിച്ചതിന് സമാനമായ പീഡനം. ഷെൽട്ടർ ഹോമിൽ നിന്നും 24 പെൺകുട്ടികളെ പോലീസ് രക്ഷപെടുത്തി. അഭയകേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി രക്ഷപെട്ട് പുറത്തെത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിയുന്നത്.
അഭയകേന്ദ്രത്തിൽ റെയിഡ് നടത്തിയ പോലീസ് സംഘം കുട്ടികളെ മറ്റൊരു സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ദമ്പതികളെയും ഇവരുടെ മകളെയും പോലീസ് അറസ്റ്റ് ചെയ്തു.
രക്ഷപെട്ടു
ഞായറാഴ്ച രാത്രിയാണ് ഷെൽട്ടർ ഹോമിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടി രക്ഷപെട്ട് പുറത്തെന്നുന്നത്. റോഡിൽ അലഞ്ഞ് നടന്ന പെൺകുട്ടിയെ പോലീസുകാർ ചോദ്യം ചെയ്തതോടെയാണ് ഷെൽട്ടർ ഹോമിലെ പീഡനകഥ പുറത്ത് അറിയുന്നത്. 15 മുതൽ 18 വയസ് വരെ പ്രായമുള്ള പെൺകുട്ടികളാണ് അഭയകേന്ദ്രത്തിലെ അന്തേവാസികൾ. പോലീസ് സ്ഥാപനം റെയിഡ് ചെയ്ത് പെൺകുട്ടികലെ മോചിപ്പിക്കുകയായിരുന്നു. സ്ഥാപനത്തിലുണ്ടായിരുന്ന 18 പെൺകുട്ടികളെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല.
|
ക്രൂരപീഡനം
ക്രൂരമായ ലൈംഗിക പീഡനങ്ങൾക്കാണ് തങ്ങളെ വിധേയരാക്കിയതെന്ന് പെൺകുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. 3 വർഷമായി സ്ഥാപനത്തിലെ അന്തേവാസിയാണ് രക്ഷപെട്ടുവന്ന പെൺകുട്ടി. അടിമയെ പോലെയാണ് നടത്തിപ്പുകാർ അന്തേവാസികളെ പണിയെടുപ്പിക്കുന്നതെന്ന് പെൺകുട്ടി പറഞ്ഞു. രാത്രിയിൽ ആളുകൾ കാറിലെത്തി പെൺകുട്ടികളെ പുറത്തയ്ക്ക് കൊണ്ടുപോകാറുണ്ട്. പിറ്റേദിവസം രാവിലെ തിരികെ കൊണ്ടുവിടുമെന്നും രക്ഷപെട്ട് പുറത്തെത്തിയ 19 വയസുകാരി പെൺകുട്ടി പറഞ്ഞു.
|
ലൈസൻസില്ല
ലക്നൗവിൽ നിന്നും 300 കിലോമീറ്റർ ഉള്ളിലേക്കാണ് ഷെൽട്ടർ ഹോം സ്ഥിതിചെയ്യുന്നത്. മുൻപ് സർക്കാർ ധനസഹായം നൽകി വന്നിരുന്നെങ്കിലും 2017ൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. സ്ഥാപനം അനധികൃതമായാണ് പ്രവർത്തിച്ചുവന്നിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച പോലീസ് സംഘം സ്ഥാപനത്തിൽ പരിശോധനയ്ക്കെത്തിയെങ്കിലും ദമ്പതികൾ തടയുകയായിരുന്നു. തുടർന്ന് ഇവർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദത്തെടുക്കൽ
സ്ഥാപനത്തിൽ നിന്നും നിരവധി കുട്ടികളെ ദത്ത് നൽകിയിട്ടുണ്ട്. അനധികൃതമായിട്ടാണ് ദത്തെടുക്കൽ നടന്നതെന്നാണ് വിവരം. ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ 18 പെൺകുട്ടികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിയോറിയ എസ് പി രോഹൻ പി കനയ് പറഞ്ഞു. സ്ഥാപനത്തിന്റെ ഡയറക്ടറായ ഗിരിജ ത്രിപാദി ,ഭർത്താവ് മോഹൻ ത്രിപാദി , ഇവരുടെ മകൾ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനം അടച്ച്പൂട്ടി സീൽ ചെയ്തു. ഷെൽട്ടർ ഹോമിൽ നിന്നും രക്ഷപെടുത്തിയ പെൺകുട്ടികളെ ഗവൺമെന്റ് നിയന്ത്രണത്തിലുള്ള മറ്റൊരു ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. മജിസ്ട്രേറ്റിന് മുമ്പാകെ കുട്ടികളുടെ മൊഴി രേഖപ്പെടുത്തും. പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും