പിന്മാറുന്നതിലും ഭേദം ആത്മഹത്യ, വിതുമ്പി രാകേഷ് തികായത്ത്, ഗാസിപ്പൂരിലേക്ക് കുതിച്ച് കർഷകർ
ദില്ലി: മണിക്കൂറുകള്‍ നീണ്ട സ്‌ഫോടനാത്മകമായ അന്തരീക്ഷം. ട്രാക്ടര്‍ റാലിയില്‍ ഉണ്ടായ അക്രമ സംഭവങ്ങളുടെ മറപിടിച്ച് കര്‍ഷക സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തും എന്നുളള വാര്‍ത്തകള്‍ ശരിവെച്ച് ഗാസിപ്പൂരിലെ സമരഭൂമിയിലേക്ക് പോലീസും കേന്ദ്ര സേനയും. രാത്രി 11 മണിക്ക് സമരഭൂമി ഒഴിയാന്‍ കര്‍ഷകര്‍ക്ക് യോഗി ആദിത്യനാഥിന്റെ പോലീസിന്റെ നോട്ടീസ്. വെടിവെച്ച് കൊന്നാലും പിന്‍വാങ്ങില്ലെന്ന് പ്രഖ്യാപിച്ച് കര്‍ഷകര്‍. ഒടുവില്‍ അര്‍ധരാത്രിയോടെ സമരഭൂമിയില്‍ നിന്ന് പോലീസിന്റെയും കേന്ദ്ര സേനയുടേയും പിന്മാറ്റം.
നാടകീയ രംഗങ്ങളാണ് കഴിഞ്ഞ രാത്രി ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ അരങ്ങേറിയത്. ദില്ലി-യുപി അതിര്‍ത്തിയായ ഗാസിപ്പൂരില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് നവംബര്‍ മുതല്‍ സമരം ചെയ്യുന്നത്. വ്യാഴാഴ്ച ഉച്ച മുതല്‍ക്കേ തന്നെ കര്‍ഷക സമരത്തില്‍ നിന്നും പിന്‍വാങ്ങിയേക്കുമെന്നുളള പ്രതീതി നിലനിന്നിരുന്നു. രാവിലെ മുതല്‍ പോലീസിന്റെ വലിയ പട തന്നെ ഗാസിപ്പൂരില്‍ നിരന്നു. രാത്രിക്ക് മുന്‍പായി സമരഭൂമി ഒഴിയാന്‍ ഗാസിയാബാദ് മജിസ്‌ട്രേറ്റ് കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
ബുധനാഴ്ച മുതല്‍ തന്നെ സര്‍ക്കാര്‍ സമരഭൂമിയിലേക്കുളള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ജലവിതരണം നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ ഗാസിപ്പൂരിലെത്തി കര്‍ഷകരെ അഭിസംബോധന ചെയ്തു. കീഴടങ്ങുമെന്ന് രാകേഷ് തികായത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പോലീസും അധികാരികളുമായുളള ചര്‍ച്ചയില്‍ കര്‍ഷക സംഘടനാ നേതാക്കള്‍ തീരുമാനം മാറ്റി. പോലീസ് ബിജെപി നേതാക്കള്‍ക്കൊപ്പം എത്തി ഭീഷണിപ്പെടുത്തുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു.
തുടര്‍ന്ന് എന്തൊക്കെ സംഭവിച്ചാലും കീഴടങ്ങില്ലെന്നും സമരം അവസാനിപ്പിക്കില്ലെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ കര്‍ഷകര്‍ സമരത്തിലേക്ക് അണി ചേരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് തികായത്ത് അറിയിച്ചു. മാധ്യമങ്ങളെ കണ്ട രാകേഷ് തികായത്ത് വിതുമ്പി. സമരഭൂമി വിട്ട് പോകുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതാണെന്ന് തികായത്ത് പറഞ്ഞു.
Recommended Video
സമരഭൂമിയില്‍ ഉപവാസ സമരത്തിലേക്ക് കടന്നിരിക്കുകയാണ് രാകേഷ് തികായത്ത്. തന്റെ ഗ്രാമത്തില്‍ തിരിച്ച് എത്തിയിട്ട് മാത്രമേ ഒരു തുളളി വെള്ളം കുടിക്കുകയുളളൂ എന്ന് തികായത്ത് പ്രഖ്യാപിച്ചു. മാത്രമല്ല തന്റെ ജീവന് ഭീഷണി ഉണ്ടെന്നും സമരഭൂമിയിലേക്ക് ആയുധധാരികളായ ഗുണ്ടകളെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാകേഷ് തികായത്തിന്റെ പ്രതികരണത്തിന് ശേഷമാണ് കൂടുതല്‍ കര്‍ഷകര്‍ വീണ്ടും സംഘടിച്ച് സമരഭൂമിയിലേക്ക് എത്തിയത്. മാത്രമല്ല യുപിയില്‍ തികായത്തിന്റെ ഗ്രാമത്തിലും കര്‍ഷകര്‍ സംഘടിച്ച് പ്രതിഷേധം നടത്തി.