ബിജെപിക്ക് ആശ്വാസം; പിന്തുണച്ച് എഐഎഡിഎംകെയും ജെഡിയുവും!! കണക്കുകള്‍ ഇങ്ങനെ
ദില്ലി: രാജ്യസഭയില്‍ പൗരത്വ ബില്ലിനെ പിന്തുണച്ച് എഐഎഡിഎംകെ. ശ്രീലങ്കന്‍ മുസ്ലീങ്ങളെ കുറിച്ച് ബില്ലില്‍ പ്രതിപാദിക്കുന്നില്ലെന്ന് ആരോപിച്ച് തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച് എഐഎഡിഎംകെ രംഗത്തെത്തിയത്. അതേസമയം ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ കുറിച്ച് ആശങ്കയുണ്ടെന്നും രാജ്യസഭാംഗം എസ്ആര്‍ ബാലസുബ്രഹ്മണ്യം പറഞ്ഞു.
എഐഎഡിഎംകെയ്ക്ക് 11 എംപിമാരാണ് രാജ്യസഭയില്‍ ഉള്ളത്. ഇവരുടെ പിന്തുണ ബിജെപിക്ക് ആശ്വാസമായി. ബില്ലിനെ പിന്തുണയ്ക്കുന്നതായി ജെഡിയു എംപി രാം ചന്ദ്ര പ്രസാദ് സിംഗ് പറഞ്ഞു. അതേസമയം ടിആര്‍എസ് സര്‍ക്കാരിനെതിരെ രംഗത്തെത്തി.
പീഡിപ്പിക്കപ്പെടുന്ന മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാൽ ഒരു സമൂഹത്തെയും ഒഴിവാക്കരുത്. ഈ ബില്ലിനെക്കുറിച്ച് രണ്ടാമത് ചിന്തിക്കേണ്ട ആവശ്യമില്ല. ഈ ബിൽ പിൻവലിക്കണം, ടിആര്‍എസ് എംപി കേശവ റാവു നിലപാട് വ്യക്തമാക്കി. ടിആര്‍എസ് പിന്തുണയ്ക്കുമെന്ന നിലപാടിലായിരുന്നു ബിജെപി. ടിആര്‍എസിന് 6 എംപിമാരാണ് രാജ്യസഭയില്‍ ഉള്ളത്.
Recommended Video
240 അംഗ സഭയില്‍ എന്‍ഡിഎയ്ക്ക് 108 എംപിമാരാണ് ഉള്ളത്. ബിജെപിക്ക് തനിച്ച് 83 എംപിമാരുണ്ട്. 121 പേരുടെ പിന്തുണയാണ് ബില്ല് പാസാക്കാനായി വേണ്ടത്. ഏഴ് സ്വതന്ത്രരും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നാല് അംഗങ്ങളും ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് ബിജെപി പ്രതീക്ഷ.