'രാഹുൽ ഗാന്ധി എന്നെ ചുമതലപ്പെടുത്തി', തമിഴ്നാട്ടിലെ കോണ്‍ഗ്രസ്-ഡിഎംകെ മുന്നേറ്റത്തില്‍ ചെന്നിത്തല
തിരുവനന്തപുരം: തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ മുന്നേറ്റത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. സംസ്ഥാനത്തെ 21 കോര്‍പറേഷനുകളും ഡിഎംകെ സഖ്യം തൂത്തുവാരിയിരിക്കുകയാണ്. ഇതുവരെയുളള ഫലം അനുസരിച്ച് മുന്‍സിപ്പാലിറ്റികളിലും നഗര പഞ്ചായത്തുകളിലും ഡിഎംകെ സഖ്യം മുന്നേറ്റം തുടരുകയാണ്. ഫാസിസത്തിന് എതിരെ തമിഴക ജനത നൽകിയ വിധി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും ഒരു മാതൃക ആവട്ടെയെന്ന് ചെന്നിത്തല പ്രതികരിച്ചു. തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ എഐസിസിയുടെ മുതിർന്ന നിരീക്ഷകനാണ് രമേശ് ചെന്നിത്തല.
രാഹുൽ ഗാന്ധി ആണ് തന്നോട് തമിഴ് നാട്ടിലെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയത് എന്ന് രമേശ് ചെന്നിത്തല പറയുന്നു. ഡിഎംകെയുമായി ചർച്ച നടത്തി കോൺഗ്രസ്സ് പാർട്ടിയ്ക്ക് അർഹതപ്പെട്ട സീറ്റുകൾ നേടി എടുക്കുവാൻ കഴിഞ്ഞുവെന്നും ചെന്നിത്തല വ്യക്തമാക്കി.
രമേശ് ചെന്നിത്തലയുടെ പ്രതികരണം: '' തമിഴ് നാട്ടിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസ്സ് ഡിഎംകെ സഖ്യത്തിന് വമ്പിച്ച വിജയമാണ് നൽകിയിരിക്കുന്നത്. മുന്നണിയുടെ ഭാഗമായി വിജയിച്ച എല്ലാ സ്ഥാനാർഥികൾക്കും എൻ്റെ അഭിനന്ദനങ്ങൾ അറിയിച്ചു കൊള്ളുന്നു. അത് പോലെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച മുന്നണിയിലെ നേതാക്കൾക്കും, ജന പ്രതിനിധികൾക്കും, പ്രവർത്തകർക്കും പ്രത്യേക അഭിനന്ദനം. മുന്നണിക്ക് വമ്പിച്ച വിജയം സമ്മാനിച്ച ജനങ്ങൾക്ക് ഈ അവസരത്തിൽ എൻ്റെ നന്ദി രേഖപ്പെടുത്തുന്നു. ശ്രീമതി സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ശ്രീ രാഹുൽ ഗാന്ധി ആണ് എന്നോട് തമിഴ് നാട്ടിലെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയത്.
Recommended Video
സീറ്റ് വിഭജന തർക്കങ്ങൾ പല ജില്ലയിലും ഉണ്ടായിരുന്ന സാഹചര്യത്തിൽ ആണ് ഞാൻ നിരീക്ഷകൻ എന്ന ദൗത്യം ഏറ്റെടുത്തത്. ചെന്നൈയിൽ ചെന്ന് ഡിഎംകെ നേതൃത്വവുമായി നീണ്ട ചർച്ചകൾക്ക് ഒടുവിൽ കോൺഗ്രസ്സ് പാർട്ടിയ്ക്ക് അർഹതപ്പെട്ട സീറ്റുകൾ നേടി എടുക്കുവാൻ കഴിഞ്ഞു. പല ജില്ലകളിലും പര്യടനം നടത്തി നമ്മുടെ സ്ഥാനാർഥികൾക്കും സഖ്യ കക്ഷി സ്ഥാനാർഥികൾക്കും വേണ്ടി പ്രചരണം നടത്തി. എന്നെ ഈ ചുമതല ഏൽപ്പിച്ച ശ്രീമതി സോണിയ ഗാന്ധി, ശ്രീ രാഹുൽ ഗാന്ധി, ഒപ്പം സഹകരണം നൽകിയ പിസിസി പ്രസിഡൻ്റ്, ഭാരവാഹികൾക്കും നന്ദി. ഫാസിസത്തിന് എതിരെ തമിഴക ജനത നൽകിയ വിധി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും ഒരു മാതൃക ആവട്ടെ''.