എഐആര്‍ ദര്‍ഭാംഗ... ഞെട്ടിക്കും ഈ റേഡിയോ സ്‌റ്റേഷന്‍; പിന്നില്‍ ഈ 34 കാരന്‍ രണ്‍ധീര്‍ താക്കൂര്‍

പറ്റ്‌ന: റേഡിയോ ആയാലും ടെലിവിഷന്‍ ആയാലും ഇന്ത്യക്കാര്‍ അതിന്റെ സാധ്യതകള്‍ അറിഞ്ഞത് ഓള്‍ ഇന്ത്യ റേഡിയോ വഴിയും ദൂരദര്‍ശന്‍ വഴിയും ആയിരുന്നു. എന്നാല്‍ പുതുതലമുറ റേഡിയോ സ്‌റ്റേഷനുകളും ടിവി ചാനലുകളും വന്നതോടെ എഐആറും ദൂരദര്‍ശനും ഒരല്‍പം പിറകോട്ടടിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതകള്‍ തേടുകയാണ് ഇപ്പോള്‍ പ്രസാര്‍ ഭാരതി. ഓള്‍ ഇന്ത്യ റേഡിയോയുടേയും ദുരദര്‍ശന്റേയും വിവിധ പ്രാദേശിക കേന്ദ്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. 260 ല്‍ അധികം പ്രാദേശിക കേന്ദ്രങ്ങള്‍ക്ക് ഇപ്പോള്‍ ട്വിറ്റര്‍ അക്കൗണ്ടുകളുണ്ട്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വിഭിന്നമാണ് ബിഹാറിലെ ദര്‍ഭാംഗ റേഡിയോ സ്‌റ്റേഷന്‍. ബിഹാറിലെ ഒരു ചെറിയ ജില്ലയില്‍ നിന്ന് രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒന്നായി മാറി ഇത്. അതിന് പിന്നില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ തന്ത്രപരമായ ഉപയോഗം തന്നെയാണ്.

AIR Dharbhanga

രണ്‍ധീര്‍ താക്കൂര്‍ എന്ന 34 കാരനായ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ആണ് ദര്‍ഭാംഗ റേഡിയോ സ്‌റ്റേഷനെ ഇപ്പോള്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രം ആക്കി മാറ്റിയത്. യുവാക്കളെ കൂടുതല്‍ അടുപ്പിക്കാന്‍ സോഷ്യല്‍ മീഡിയ തന്നെയാണ് മികച്ചത് എന്ന് രണ്‍ധീര്‍ താക്കൂറിന് നന്നായി അറിയാമായിരുന്നു. തന്റെ സ്വന്തം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചാണ് അദ്ദേഹം ദര്‍ഭാംഗ റേഡിയോ സ്‌റ്റേഷനെ സോഷ്യല്‍ മീഡിയയിലെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ പ്രശസ്തമാക്കിയത്. 15 വര്‍ഷം നാവിക സേനയില്‍ ജോലി ചെയ്തതിന് ശേഷം ആണ് രണ്‍ധീര്‍ താക്കൂര്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ എത്തുന്നത്.

സോഷ്യല്‍ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കുന്നതിലുള്ള താക്കൂറിന്റെ വൈദഗ്ധ്യം ദര്‍ഭാംഗയിലെ പ്രാദേശിക റേഡിയോയെ ബിഹാറിന് പുറത്തേക്കും എത്തിച്ചു. രണ്‍ധീര്‍ താക്കൂറിന്റെ റേഡിയോയോടുള്ള അഭിനിവേശത്തെ കുറിച്ചും സോഷ്യല്‍ മീഡിയയെ റേഡിയോക്ക് വേണ്ടി ഉപയോഗിക്കുന്നതിനെ കുറിച്ചും രണ്‍ധീര്‍ താക്കൂറിനോട് വണ്‍ഇന്ത്യ പ്രതിനിധി സംസാരിച്ചു.

Randheer Thakkur

@ റേഡിയോയുടെ പ്രചാരത്തെ കുറിച്ച് താങ്കള്‍ എന്താണ് കരുതുന്നത്?

രണ്‍ധീര്‍ താക്കൂര്‍: റേഡിയോയുടെ പ്രചാരം കുറഞ്ഞുവരികയാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ, ഇപ്പോഴും റേഡിയോ എന്നത് അപ്രത്യക്ഷമായിട്ടില്ല. ഗ്രാമീണ മേഖലകളില്‍ ഇപ്പോഴും ആളുകള്‍ റേഡിയോ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് സത്യത്തില്‍ റേഡിയോയെ പുതിയൊരു തലത്തില്‍ എത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ നഗരപ്രദേശങ്ങളിലും ആളുകള്‍ റേഡിയോ കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്.

യുവാക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടി നവംനവങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഞങ്ങള്‍ ആലോചിച്ചു. നമ്മുടെ പ്രധാനമന്ത്രി തന്നെ പറയുന്നത് ഡിജിറ്റര്‍ ഇന്ത്യയെ കുറിച്ചാണ്. അങ്ങനെയാണ് ഞങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ സോഷ്യല്‍ മീഡിയയെ തിരഞ്ഞെടുത്തത്.

@ റേഡിയോ പരിപാടികളിലേക്ക് എങ്ങനെയാണ് ആളുകളെ ആകര്‍ഷിക്കുന്നത്?

രണ്‍ധീര്‍ താക്കൂര്‍: ഞങ്ങളുടെ പരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. സൗണ്ട് ക്ലൗഡ്, യുട്യൂബ് ചാനല്‍ തുടങ്ങി വ്യത്യസ്ത ഡിജിറ്റല്‍ സാധ്യതകള്‍ ഞങ്ങള്‍ പരിപാടികളുടെ പ്രൊമോഷന് വേണ്ടി ഉപയോഗിക്കുന്നുണ്ട്. പരിപാടിയുടെ ചെറിയ വീഡിയോ ട്രെയ്‌ലറുകള്‍ ഉണ്ടാക്കി ഈ പ്ലാറ്റ്‌ഫോമുകളിലൂടെ സംപ്രേഷണത്തിന് മുമ്പേ തന്നെ പുറത്ത് വിടും. ഇത് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.

@ സ്മാര്‍ട്ട് ഫോണും റേഡിയോയും... ഇവ രണ്ടിനും ഇടയിലുള്ള പരസ്പര പ്രവര്‍ത്തനം എങ്ങനെയാണ്?

രണ്‍ധീര്‍ താക്കൂര്‍: ശ്രോതാക്കളിലേക്ക് എത്താന്‍ വേണ്ടി സാധ്യമായ എല്ലാ വഴികളും ഞങ്ങളുപയോഗിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ കാര്യത്തില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. ബിഹാറില്‍ ആണെങ്കില്‍ രണ്ട് പേരില്‍ ഒരാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഒരാളുണ്ടെങ്കില്‍ അയാളിലേക്ക് ഞങ്ങളുടെ പരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കാം എന്നതായിരുന്നു പദ്ധതി.

Randheer Thakkur

ആളുകളുടെ കൈവശം റേഡിയോ ഇല്ലെങ്കിലും മൊബൈല്‍ ഫോണുകള്‍ ഉണ്ടെന്നാണ് നിരീക്ഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തിയത്. അങ്ങനെയാണ് സോഷ്യല്‍ മീഡിയയും നവമാധ്യങ്ങളും ഉപയോഗിച്ച് കൂടുതല്‍ ശ്രോതാക്കളിലേക്ക് എത്താനുള്ള ശ്രമങ്ങളെ കുറിച്ച് ആലോചിച്ചത്.

@ എന്താണ് നിങ്ങളുടെ സോഷ്യല്‍ മീഡിയ തന്ത്രം

രണ്‍ധീര്‍ താക്കൂര്‍: പരിപാടികളുടെ മുന്‍ഗണനക്രമം നിശ്ചയിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സോഷ്യല്‍ മീഡിയയിലെ പ്രൊമോഷന് ഏറെ മുമ്പ് തന്നെ ഞങ്ങള്‍ ഇക്കാര്യം ആണ് ചിന്തിക്കുക. ദര്‍ഭാംഗ റേഡിയോ കേന്ദ്രത്തിന് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ടീം ഒന്നും ഇല്ല. അതുകൊണ്ട് ഞാന്‍ എന്റെ സ്വന്തം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചാണ് തുടങ്ങിയത്. രണ്ട് ചെറുപ്പക്കാരുടെ സഹായവും ഇതിനുണ്ടായിരുന്നു.

@ എങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ശ്രോതാക്കളുടെ പ്രതികരണം?

രണ്‍ധീര്‍ താക്കൂര്‍: പരിപാടികളെ കുറിച്ച് ഇതുവരെ ഒരു പരാതി പോലും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ശ്രോതാക്കളുടെ താത്പര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടാണ് പരിപാടികള്‍ തയ്യാറാക്കുന്നത്. ഏറെ മുമ്പ് തന്നെ ഞങ്ങള്‍ ഫേസ്ബുക്കില്‍ ഉണ്ടായിരുന്നു. ട്വിറ്ററില്‍ എത്തിയിട്ട് മൂന്ന് മാസമേ ആകുന്നുള്ളൂ. അതിനിടയില്‍ തന്നെ 2,500 ല്‍ പരം ലൈക്കുകളും ലഭിച്ചുകഴിഞ്ഞു.

ഫേസ്ബുക്ക് പേജിന് ഇപ്പോള്‍ തന്നെ ഒരു ലക്ഷത്തിലധികം ലൈക്കുകളുണ്ട്. സൗണ്ട് ക്ലൗഡില്‍ മൂവായിരത്തോളം തവണ ആളുകള്‍ ഞങ്ങളെ കേട്ടുകഴിഞ്ഞു.

@ റേഡിയോ പരിപാടികള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പ്രഭാവം എത്രത്തോളം ഉണ്ട്?

രണ്‍ധീര്‍ താക്കൂര്‍: യുവാക്കളെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല ഞങ്ങളുടെ റേഡിയോ പ്രോഗ്രാമുകള്‍. വ്യത്യസ്ത പ്രായക്കാര്‍ക്കിടയില്‍ ഞങ്ങളുടെ പരിപാടികള്‍ പ്രസിദ്ധമാണ്. വടക്കന്‍ ബിഹാര്‍ മുഴുവന്‍ ഞങ്ങളെ കേള്‍ക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഇടപെടലുകളിലൂടെ അതിലും അപ്പുറത്തേക്ക് ഞങ്ങള്‍ക്ക് എത്താന്‍ കഴിഞ്ഞു.

പശ്ചിമ ബംഗാള്‍, മുംബൈ, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പോലും ഞങ്ങള്‍ക്കിപ്പോള്‍ ട്വീറ്റുകള്‍ ലഭിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+