പഞ്ചാബ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പോർവിളിച്ച് അകാലിദളും എഎപിയും
അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ പത്രിക സമർപ്പിച്ചു. എഎപിക്ക് എതിരെ ശക്തമായ ആരോപണങ്ങളാണ് ബാദൽ ഉന്നയിച്ചത്.
ചണ്ഡീഗഡ്: തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പഞ്ചാബില്‍ നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം തുടങ്ങി. മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ പത്രിക സമര്‍പ്പിച്ചു. ലാമ്പി മണ്ഡലത്തില്‍ നിന്നാണ് പ്രകാശ് സിംഗ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് ശക്തരാവാൻ ശ്രമിക്കുന്ന എഎപിയും ശിരോമണി അകാലിദളും തമ്മിലാണ് പ്രധാന മത്സരം.

പാര്‍ട്ടി അണികൾക്കും മന്ത്രിസഭയിലെ അംഗങ്ങള്‍ക്കുമൊപ്പമാണ് പ്രകാശ് സിംഗ് ബാദല്‍ പത്രികാസമര്‍പ്പണത്തിന് എത്തിയത്. കേന്ദ്രമന്ത്രി ഹര്‍മിന്ദര്‍ കൗര്‍ ആണ് ബാദലിന്‌റെ ഡമ്മി സ്ഥാനാര്‍ത്ഥി. ശിരോമണി അകാലിദല്‍ പാര്‍ട്ടി തെരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞെന്ന് പത്രികാസമര്‍പ്പണത്തിന് ശേഷം ബാദല്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് ശക്തമായ സാന്നിധ്യം ആകാന്‍ ശ്രമിക്കുന്ന ആംആദ്മി പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിക്കാനും ബാദല്‍ മറന്നില്ല. പഞ്ചാബിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് എഎപി ശ്രമിക്കുന്നതെന്ന് ബാദല്‍ കുറ്റപ്പെടുത്തി. ആള്‍ക്കൂട്ടത്തിന് നേരെ കല്ലെറിയുന്ന എഎപി പ്രവര്‍ത്തകരുടെ വീഡിയോയും പുറത്തുവിട്ടു.

എഎപി പ്രവര്‍ത്തകുടെ പ്രധാന വിമര്‍ശനം ആണിത്. അധികാരത്തിലിരിക്കുന്ന ബാദല്‍ സര്‍ക്കാര്‍ പ്ഞ്ചാബിനെ കൊള്ളയടിച്ചു എന്ന് അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി. നിരവധി ക്രിമിനല്‍ കേസുകളില്‍ മന്ത്രിമാര്‍ പ്രതികളാണെന്നും എഎപി ചൂണ്ടിക്കാട്ടുന്നു.

ജനുവരി 18ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. 21വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ സമയം ഉണ്ട്.












Click it and Unblock the Notifications