കോണ്‍ഗ്രസിന് ആശ്വാസം; എംഎല്‍എമാര്‍ ജയ്പൂരിലേക്ക് മടങ്ങി, പാര്‍ട്ടി ഒറ്റക്കെട്ടെന്ന് അവിനാശ് പാണ്ഡെ
ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ വിജയിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള അവിനാശ് പാണ്ഡെ. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും നിലവിലെ പ്രതിസന്ധികള്‍ ഉടന്‍ തന്നെ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദില്ലിയിലേക്ക് പോയ എംഎല്‍എമാരെയടക്കം ജയ്പൂരിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നേതൃത്വം ശക്തമാക്കിയിട്ടുണ്ടെന്നും അവിനാശ് പാണ്ഡെ വ്യക്തമാക്കി. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

ജയ്പൂരിലേക്ക് മടങ്ങി
'ദില്ലിയിലേക്ക് പോയ രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാരുമായി ഞങ്ങൾ സംസാരിച്ചു, ചർച്ചകൾക്ക് ശേഷം ഇവരിൽ പലരും ജയ്പൂരിലേക്ക് മടങ്ങി. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും അത് വിജയിക്കില്ല. നമ്മുടെ പക്ഷത്ത് എല്ലാം ശരിയാണ്'- പാണ്ഡെ പറഞ്ഞു.

കാലാവധി പൂർത്തിയാക്കും
രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കുമെന്നും പാണ്ഡെ പറഞ്ഞു. ബിജെപി കൃത്യമായ ഗൂഡാലോചന നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി അവര്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. രാജസ്ഥാനിലെ മുഴുവന്‍ കോൺഗ്രസ് എംഎൽഎമാരും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും കോൺഗ്രസ് സർക്കാർ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുമെന്നും ഞാന്‍ ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്
കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. എല്ലാ എംഎൽഎമാർക്കും പാർട്ടിയിലും മുഖ്യമന്ത്രി അശോക് ഗെലോട്ടിലും വിശ്വാസം ഉണ്ട്. സാഹചര്യങ്ങള്‍ വഷളാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കോൺഗ്രസ് ഹൈക്കമാൻഡിനെ കാണാനുള്ള ശ്രമത്തിലാണ് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ദേശീയ തലസ്ഥാനത്ത് തുടരുന്നത്.

സമയം തേടി
പാർട്ടിയുടെ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുമായുള്ള കൂടികാഴ്ച്ചയ്ക്ക് പൈലറ്റ് സമയം തേടിയിട്ടുണ്ടെങ്കിലും ഇതുവരെ അതിന് അനുമതി ലഭിച്ചിട്ടില്ലെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അഹമ്മദ് പട്ടേലുമായി ചര്‍ച്ചകള്‍ നടത്തിയ സച്ചിന്‍ പൈലറ്റ് ഇന്ന് പാര്‍ട്ടി താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുമായും ചര്‍ച്ച നടത്തും. രാഹുല്‍ ഗാന്ധിയെ കാണുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

23 എംഎല്‍എമാര്‍
സംസ്ഥാന രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യങ്ങള്‍ അഹമ്മദ് പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സച്ചിന്‍ പൈലറ്റ് വ്യക്തിമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്ത് പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാമെന്നും കടുത്ത തീരുമാനങ്ങളിലേക്ക് കടക്കരുതെന്നും അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി. തനിക്കൊപ്പം 23 എംഎല്‍എമാര്‍ ഉണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്.

അംഗബലം
200 രാജസ്ഥാന്‍ നിയമസഭയില്‍ 107 അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉള്ളത്. ബിഎസ്പി ടിക്കറ്റിൽ ജയിച്ച ആറ് അംഗങ്ങള്‍ കോൺഗ്രസിൽ ചേര്‍ന്നതോടെയാണ് പാര്‍ട്ടിയുടെം അംഗബലം107 ല്‍ എത്തിയത്. 12 സ്വതന്തരുടേയും പിന്തുണ കോണ്‍ഗ്രസ് സര്‍ക്കാറിനുണ്ട്. സിപിഎം-2, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി-2, ആര്‍എല്‍ഡി-1, എന്നിങ്ങനെയെണ് മറ്റ് കക്ഷികള്‍.

124 പേര്‍
ഇവരുടെയെല്ലാം കൂടെ കണക്കാക്കുമ്പോള്‍ 200 അംഗ നിയമസഭയില്‍ 124 അംഗങ്ങളുടെ പിന്തുണ അശോക് ഗെഹ്ലോട്ട് സര്‍ക്കാറിനുണ്ട്. അതേസമയം, പ്രതിപക്ഷത്ത് 76 പേര്‍ മാത്രമാണ് ഉള്ളത്. 72 പേരുടെ പിന്തുണയാണ് ബിജെപിക്ക് തനിച്ചുള്ളത്. രാഷ്ട്രീയ ലോക് താന്ത്രിക്ക് പാര്‍ട്ടി-3, സ്വതന്ത്രന്‍- എന്നിവരുടെ കൂടി പിന്തുണ ലഭിച്ചാല്‍ പ്രതിപക്ഷത്തെ അംഗബലം 76 ല്‍ എത്തും. സിന്ധ്യയുടെ കൂടെ 23 പേര്‍ കോണ്‍ഗ്രസില്‍ നിന്ന് വന്നാല്‍ ഭരണം പിടിക്കാന്‍ കഴിയുമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍.

ആരോപണം
സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ ആരോപണത്തില്‍ മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് പൈലറ്റ് പരസ്യ വിയോജിപ്പിലേക്ക് നീങ്ങിയിരിക്കുന്നത്. അപമാനിക്കലിന്റെ മറ്റൊരു തലമാണിതെന്നായിരുന്നു പൈലറ്റിന്‍റെ അടുത്ത ഒരു അനുയായി പ്രതികരിച്ചത്.

തനിക്കും കിട്ടി
ശനിയാഴ്ച നോട്ടീസ് നല്‍കി തിരിച്ചുപോവുകയാണ് അവര്‍ ചെയ്തത്. ഇങ്ങനെയാണോ ഒരു ഉപമുഖ്യമന്ത്രിയോട് പെരുമാറേണ്ടതെന്നും സച്ചിന്‍ പൈലറ്റിന്‍റെ അനുയായി ചോദിച്ചു. അതേസമയം പൈലറ്റിന് നല്‍കിയ അതേ നോട്ടീസ് തനിക്കും കിട്ടിയിട്ടുണ്ടെന്നായിരുന്നു അശോക് ഗെലോട്ടിന്‍രെ പ്രതികരണം.

അട്ടിമറി
പൊലീസ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ആണ് മുഖ്യമന്ത്രി ഉള്‍പ്പടേയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയത്. രാജ്യസഭാ തെരഞ്ഞെടുപ്പോടെ ചിലര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തുകയാണെന്നായിരുന്നു ഗെലോട്ടിന്‍റെ ആരോപണം. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപിയിലേക്ക് കുറുമാറുന്നതിനായി 25 കോടി വരെ വാഗ്ദാനം ചെയ്തെന്ന കേസ് നിലവിലുണ്ട്. ഈ കേസില്‍ അശോക് സിങ്, ഭരത് മിലാനി എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ബന്ധമില്ല
ഇതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഫോണ്‍ സന്ദേശങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ബിജെപി നിര്‍ദ്ദേശിക്കുന്ന ആളെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതിക്കണമെന്നും സച്ചിന്‍ പൈലറ്റിനെ കേന്ദ്ര മന്ത്രിയാക്കാമെന്നും വാഗ്ദാനം ചെയ്യുന് ഫോണ്‍ സംഭാഷണമാണ് ലഭിച്ചതെന്നാണ് എഫ്ഐആറില്‍ പറയുന്നു. എന്നാല്‍ ഈ കേസില്‍ അറസ്സിലായവര്‍ക്ക് തങ്ങളുമായി ബന്ധമില്ലെന്നാണ് ബിജെപിയുടെ വാദം.












Click it and Unblock the Notifications