കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്ത്; നരേന്ദ്ര മോദിയെ ഞെട്ടിച്ച് 'ഗുഡ്‌ബൈ', ബിജെപി നേതാവ് രാഷ്ട്രീയം വിട്ടു
ദില്ലി: ബിജെപി കേന്ദ്ര നേതാക്കളെ ഞെട്ടിച്ച് ഗുഡ്‌ബൈ പറഞ്ഞ് പുറത്താക്കപ്പെട്ട കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. പശ്ചിമ ബംഗാൡ നിന്ന് പാര്‍ലമെന്റിലെത്തിയ അദ്ദേഹം ബിജെപിയില്‍ നിന്ന് രാജിവെക്കുക മാത്രമല്ല, രാഷ്ട്രീയം തന്നെ വിടുകയാണെന്ന് പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതാണ് രാഷ്ട്രീയം വിടാന്‍ കാരണമെന്ന് വ്യക്തമാക്കിയ അദ്ദേഹം ബംഗാളിലെ ബിജെപി നേതൃത്വവുമായുള്ള അകല്‍ച്ചയും സൂചിപ്പിച്ചു.
മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ മികച്ച വിജയമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ നേടിയത്. ഈ സാഹചര്യത്തില്‍ ബാബുല്‍ സുപ്രിയോ തൃണമൂലില്‍ ചേരുമോ എന്ന സംശയം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടിയും സുപ്രിയോ നല്‍കി. തുടര്‍ന്ന് വായിക്കാം....
പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ; സുപ്രിയയെകുറിച്ച് പൃഥ്വിരാജ്

12 മന്ത്രിമാരെയാണ് നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്ന് ഈ മാസം പുറത്താക്കിയത്. ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്തു. മോശം പ്രകടനം കാഴ്ചവച്ചവരെയാണ് പുറത്താക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ അടിസ്ഥാനമാക്കി പുതുമുഖങ്ങളെ തിരഞ്ഞെടുത്തപ്പോള്‍ ബംഗാളില്‍ നിന്നുള്ള ബാബുല്‍ സുപ്രിയോ പുറത്താക്കപ്പെടുകയായിരുന്നു.

ബിജെപി നേതൃത്വത്തെ ലക്ഷ്യമിട്ട് നീണ്ട ഫേസ്ബുക്ക് പോസ്റ്റ് എഴുതിയാണ് രാഷ്ട്രീയം വിടുന്ന കാര്യം ബാബുല്‍ സുപ്രിയോ പരസ്യമാക്കിയത്. പാര്‍ലമെന്റ് അംഗമായിരുന്ന ബാബുല്‍ സുപ്രിയോ അടുത്തിടെ ബംഗാളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. തോല്‍വിയായിരുന്നു ഫലം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അരൂപ് ബിശ്വാസിനോടാണ് സുപ്രിയോ തോറ്റത്.

ബിജെപിയില്‍ നിന്ന് പിന്‍മാറുക മാത്രമല്ല ബാബുല്‍ സുപ്രിയോ ചെയ്തിരിക്കുന്നത്. പൂര്‍ണമായും രാഷ്ട്രീയം വിട്ടിരിക്കുകയാണ്. ഇത് ബിജെപി നേതൃത്വങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ബിജെപി നേതാക്കള്‍ ചിന്തിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് നേതൃത്വം വിലയിരുത്തുന്നു. സമാന ചിന്താഗതിയില്‍ ബംഗാളിലെ മറ്റുചില നേതാക്കളും എത്തിയിട്ടുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ബംഗാളിലെ ബിജെപി നേതൃത്വവുമായി അത്ര രസത്തിലല്ലായിരുന്നു ബാബുല്‍ സുപ്രിയോ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഒട്ടേറെ തുറന്നുപറച്ചില്‍ നടത്തിയാണ് ബാബുല്‍ സുപ്രിയോ രാഷ്ട്രീയം വിടുന്നത് എന്നതും ശ്രദ്ധേയമാണ്. ഇത് ബംഗാള്‍ രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങളുണ്ടാക്കും.

കഴിഞ്ഞ ഒരുമാസത്തോളമായി ബാബുല്‍ സുപ്രിയോ ബിജെപി യോഗങ്ങളിലും രാഷ്ട്രീയത്തിലും അത്ര സജീവമായിരുന്നില്ല. അതിനിടെയാണ് കേന്ദ്രമന്ത്രി പദവി നഷ്ടമായത്. തന്റെ രാജിയും കേന്ദ്രമന്ത്രി പദവി നഷ്ടമായതും തമ്മില്‍ ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നാണ് മറുപടി എന്ന് ബാബുല്‍ സുപ്രിയോ പറഞ്ഞു. താന്‍ ഒന്നും മറച്ചുവെക്കുന്നില്ലെന്നും സുപ്രിയോ കുറിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാബുല്‍ സുപ്രിയോ ബിജെപി വിടുമെന്ന് സൂചനകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലെ അദ്ദേഹത്തിന്റെ ചില പ്രതികരണങ്ങള്‍ ഈ സംശയം ജനിപ്പിച്ചു. ഇന്ന് ഫേസ്ബുക്കില്‍ വിശദമായ കുറിപ്പ് എഴുതി രാഷ്ട്രീയം വിടുകയാണെന്നും ഗുഡ്‌ബൈ എന്നും ബാബുല്‍ സുപ്രിയോ പ്രഖ്യാപിക്കുകയായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സിപിഎം തുടങ്ങി ഒരു പാര്‍ട്ടികളിലേക്കും ഞാന്‍ പോകുന്നില്ല. ആരും എന്നെ വിളിച്ചിട്ടുമില്ല. ഇവിടെ നിന്ന് ഞാന്‍ പോകുന്നു. തന്റെ പാര്‍ട്ടി ബിജെപിയാണ് എന്നും ബാബുല്‍ സുപ്രയോ പറഞ്ഞു. എന്നാല്‍ ബിജെപി നേതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു എന്നും ബാബുല്‍ സുപ്രിയോ വ്യക്തമാക്കി.

ബിജെപിയില്‍ ഞാന്‍ കുറേയധികം കാലം പ്രവര്‍ത്തിച്ചു. ചിലരെ സഹായിച്ചു. മറ്റു ചിലരെ നിരാശപ്പെടുത്തേണ്ടി വന്നു. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം എടുത്തത്. ഞാന്‍ വിട്ടുപോകുകയാണ്. രാഷ്ട്രീയത്തില്‍ നിനിന്നുകൊണ്ട് സാമൂഹിക സേവനം സാധ്യമല്ല. അതുകൊണ്ടാണ് രാഷ്ട്രീയം പൂര്‍ണമായി വിടാന്‍ തീരുമാനിച്ചതെന്നും ബാബുല്‍ സുപ്രിയോ വ്യക്തമാക്കി.

താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായും സംസാരിച്ചിട്ടുണ്ട്. അവരുടെ സഹായങ്ങള്‍ മറക്കുന്നില്ല. വില പേശുന്നത് ശരിയല്ല. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ തെറ്റിദ്ധരിക്കരുത് എന്ന് മാത്രമാണ് തന്റെ പ്രാര്‍ഥന എന്നും ബാബുല്‍ സുപ്രിയോ ഫേസ്ബുക്കില്‍ കുറിച്ചു.

ഒന്നാം മോദി സര്‍ക്കാരില്‍ ബാബുല്‍ സുപ്രിയോ നഗരകാര്യ സഹമന്ത്രിയായിരുന്നു. 2014 മുതല്‍ 2016 വരെയാണ് ഈ വകുപ്പ് കൈകാര്യം ചെയ്തത്. പിന്നീട് വ്യവസായ വകുപ്പില്‍ സഹമന്ത്രിയായി. രണ്ടാം മോദി സര്‍ക്കാരില്‍ പരസ്ഥിതി വകുപ്പ് സഹമന്ത്രിയായിരുന്നു. ഈ മാസം നടന്ന പുനഃസംഘടനയിലാണ് ഇദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.

2014 പോലെ അല്ല 2019. കാര്യങ്ങള്‍ ഏറെ മാറിയിട്ടുണ്ട്. ഒട്ടേറെ പുതുമുഖങ്ങള്‍ ബിജെപിയിലെത്തി. ബംഗാളില്‍ ബിജെപി പ്രധാന പ്രതിപക്ഷമായി. 2014 കാലത്ത് ബിജെപിയില്‍ യുവ മുഖമായി താനാണ് ഉണ്ടായിരുന്നത്. ഇന്ന് പാര്‍ട്ടി വലിയ തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. ആരൊക്കെ പാര്‍ട്ടിയില്‍ നില്‍ക്കുന്നു പോകുന്നു എന്നത് ഇപ്പോള്‍ വിഷയമല്ലെന്നും ബാബുല്‍ സുപ്രിയോ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. നേതാക്കള്‍ തമ്മിലുള്ള ഭിന്നത പാര്‍ട്ടിക്ക് തിരിച്ചടിയാകും. സാധാരണ പ്രവര്‍ത്തകര്‍ക്കിടയിലും അഭിപ്രായഭിന്നതയ്ക്ക് കാരണമാകും. കേന്ദ്ര മന്ത്രിയുടെ വീട് താന്‍ ഒരുമാസത്തിനകം ഒഴിയും. ഒട്ടേറെ പുതിയ മന്ത്രിമാര്‍ക്ക് മന്ദിരങ്ങള്‍ ലഭിച്ചിട്ടില്ല. ശമ്പളവും ഇനി വാങ്ങില്ലെന്നും ബാബുല്‍ സുപ്രിയോ വ്യക്തമാക്കി.

ബാബുല്‍ സുപ്രിയോയെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ വേളയില്‍ തൃണമൂല്‍ നേതാക്കള്‍ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ബംഗാളില്‍ ബിജെപി തോറ്റപ്പോള്‍ സംസ്ഥാനത്തുള്ള നേതാക്കളെ നരേന്ദ്ര മോദിയും അമിത് ഷായും കൈവിടുകയാണോ എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ബംഗാളില്‍ നിന്നുള്ള മറ്റു രണ്ടു യുവ മുഖങ്ങളെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications