ബംഗാളിയിൽ സത്യപ്രതിജ്ഞ ചെയ്യണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു; ദേബശ്രീ ചൗധരിക്ക് മന്ത്രിസ്ഥാനം
ദില്ലി: പശ്ചിമ ബംഗാളിലെ ബിജെപി സംസ്ഥാന സെക്രട്ടറിയും റായ്ഗഞ്ചിലെ എംപിയുമായ ദേബശ്രീ ചൗധരിയും കേന്ദ്രമന്ത്രിസഭയിലേക്ക്. ദേബശ്രീയെ വിജയിപ്പിച്ചാൽ നിങ്ങൾക്കൊരു മന്ത്രിയെ ലഭിക്കുമെന്നാണ് പ്രചാരണത്തിനായി ദേബശ്രീയുടെ മണ്ഡലത്തിലെത്തിയ അമിത് ഷാ പറഞ്ഞത്. ദേബശ്രീ വിജയിച്ചതോടെ ബിജെപിയും വാക്ക് പാലിച്ചു.
വ്യാഴാഴ്ച രാവിലെയാണ് ദേബശ്രീയെ തേടി സന്തോഷ വാർത്ത എത്തിയത്. മന്ത്രിസ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും താൻ ഇത് പ്രതീക്ഷിച്ചിരുന്നെന്നും മാധ്യമങ്ങളോട് ദേബശ്രീ വ്യക്തമാക്കി. ബംഗാളിയിൽ സത്യപ്രതിജ്ഞ ചെയ്യാൻ അമിത് ഷാ തന്നോട് ആവശ്യപ്പെട്ടതായും ദേബശ്രീ പറഞ്ഞു.

ബംഗാളിൽ നിന്നുള്ള രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് ദേബശ്രീ ചൗധരി. കഴിഞ്ഞ മന്ത്രിസഭയിലെ അംഗമായിരുന്ന ബാബുൽ സുപ്രിയോയ്ക്ക് ഇത്തവണയും മന്ത്രിസ്ഥാനം ലഭിച്ചിട്ടുണ്ട്. 2014നെക്കാൾ വൻ മുന്നേറ്റമാണ് ഇക്കുറി ബിജെപി പശ്ചിമ ബംഗാളിൽ നേടിയിരിക്കുന്നത്. 2014ൽ വെറും രണ്ട് സീറ്റുകളിൽ മാത്രമാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. എന്നാൽ ഇത്തവണ സീറ്റ് നേട്ടം 18ലേക്ക് ഉയർന്നു. തൃണമൂൽ കോൺഗ്രസിനെതിരെ ശക്തമായ മത്സരമാണ് ബിജെപി കാഴ്ചവെച്ചത്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബംഗാളിന് ബിജെപി കൂടുതൽ പരിഗണന നൽകുന്നത്. അതേ സമയം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുകയാണ്. വോട്ടെടുപ്പിനിടെ സംസ്ഥാനത്തുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്.












Click it and Unblock the Notifications