ബംഗാളിൽ പുതിയ തന്ത്രങ്ങളുമായി അമിത് ഷാ; മമതയ്ക്ക് മറുപടി, ബിജെപി മുഖ്യമന്ത്രി വന്നാൽ....
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇക്കുറി ബിജെപിക്ക് അഭിമാനപ്പോരാട്ടമാണ്. ബംഗാളിൽ വൻ മുന്നേറ്റം പ്രതീക്ഷിച്ച് കരുതലോടെയായിരുന്നു ബിജെപിയുടെ ഓരോ ചുവടുവയ്പ്പും. പക്ഷെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിജെപിക്ക് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. മമതയും ബിജെപിയും തമ്മിലുള്ള തുറന്ന പോരാട്ടമാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കണ്ടത്. വ്യാപകമായ അക്രമ സംഭവങ്ങളാണ് വോട്ടെടുപ്പ് നടന്ന ദിവസങ്ങളിലെല്ലാം ബംഗാളിൽ നടന്നത്.
കഴിഞ്ഞ പത്ത് വർഷമായി തൃണമൂൽ കോൺഗ്രസിന് സംസ്ഥാനത്ത് എതിരാളികളില്ലായിരുന്നു. നിലവിൽ രണ്ട് സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ബംഗാളിൽ ഉള്ളത്. എന്നാൽ തൃണമൂലിനെ എതിർക്കുന്ന വൻ ശക്തിയായി ബിജെപി മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി അനുകൂല വികാരം വോട്ടർമാർക്കിടയിൽ നേടാനായി കരുതലോടെ നീക്കം നടത്തുകയാണ് ബിജെപി അധ്യക്ഷൻ അമിത്ഷാ.

ബംഗാളിൽ പ്രതീക്ഷയോടെ
ഹിന്ദി ഹൃദയഭൂമിയിൽ 2014ൽ നേടിയ മുന്നേറ്റം ഇക്കുറി ബിജെപി പ്രതീക്ഷിക്കുന്നില്ല. ബംഗാളിലും ഒഡീഷയിലും കൂടുതൽ സീറ്റുകൾ നേടി ഈ നഷ്ടം നികത്താനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി 40 സീറ്റുകളാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 42 ലോക്സഭാ സീറ്റുകളാണ് ബംഗാളിലുള്ളത്.

മുഖ്യമന്ത്രി ബംഗാളിൽ നിന്ന്
ബിജെപിക്കെതിരെ തൃണമൂൽ നേതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് കരുതലോടെയാണ് അമിത് ഷായുടെ മറുപടി. ചൊവ്വാഴ്ച സംസ്ഥാനത്ത് നടന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി നിലപാടുകൾ അമിത് ഷാ വ്യക്തമാക്കി. തങ്ങൾ പുറമേക്കാരാണെന്ന് പറയുന്ന മമതയുടെ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

ബംഗാളി മുഖ്യമന്ത്രി
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രിയാകുക ഒരു ബംഗാളി തന്നെ ആയിരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകി. താനോ വിജയ് വർഗീയയോ ബംഗാളിൽ നിന്നും മത്സരിക്കില്ല, ബിജെപിക്ക് അധികാരം ലഭിച്ചാൽ ബംഗാളിൽ നിന്നുള്ള ഒരു ജനപ്രീയ നേതാവ് തന്നെയാകും മുഖ്യമന്ത്രി പദത്തിൽ എത്തുക. പുറമേക്കാരാണ് എന്ന് പറഞ്ഞ് പേടിപ്പിക്കാൻ മമതാ ബാനർജി ശ്രമിക്കേണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

ആരെയാണ് ഭയപ്പെടുത്തുന്നത്
ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ കൈലാഷ് വിജയ് വർഗീയ മധ്യപ്രദേശിൽ നിന്നുള്ള നേതാവാണ്. ബംഗാളിന്റെ ചുമതലയുള്ള നേതാവാണ് അദ്ദേഹം. ആരെയാണ് നിങ്ങൾ ഭയപ്പെടുത്താൻ നോക്കുന്നത്? രാജർഹട്ടിൽ നടന്ന പ്രത്യേക യോഗത്തിൽ അമിത് ഷാ ചോദിച്ചു. ബിജെപി ബംഗാളി വിരുദ്ധരാണെന്ന മമതയുടെ പ്രചാരണം വിശ്വസിക്കരുതെന്നും അമിത് ഷാ പറഞ്ഞു. ബംഗാളിന്റെ പൈതൃകം പേറുന്നവരാണ് തങ്ങളുടെ സ്ഥാനാർത്ഥികളെന്നും അമിത് ഷാ പറഞ്ഞു. അടുത്തവർഷമാണ് ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

മമതയ്ക്ക് മറുപടി
ഉത്തരേന്ത്യൻ സംസ്കാരവും രീതികളുമെല്ലാം ബംഗാളിൽ അടിച്ചേൽപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണം. സംസ്ഥാനത്തിന് പുറത്തുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും കരുത്തിലാണ് ബിജെപി ബംഗാളിൽ മത്സരിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നാണ് മമതാ ബാനർജി പ്രചാരണ യോഗങ്ങളിൽ പറയുന്നത്. ഇതിന് മറുപടിയാണ് ബംഗാളി മുഖ്യമന്ത്രി ഉണ്ടാകുമെന്ന അമിത് ഷായുടെ ഉറപ്പ്. എന്നാൽ ബംഗാളിൽ അധികാരത്തിൽ എത്തുമെന്ന് ബിജെപി സ്വപ്നം കാണേണ്ടെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രതികരണം.

ദില്ലിയിൽ വന്നാൽ മമതയോ?
താൻ ബംഗാളിൽ വന്നപ്പോൾ പുറത്തുള്ളവർ വന്നരിക്കുന്നു എന്നാണ് മമതാ ബാനർജി പറയുന്നത്. ഞാൻ എന്റെ പാർട്ടിയുടെ പ്രചാരണത്തിന് വേണ്ടിയാണ് ഇവിടെ എത്തിയത്. ഇന്ത്യയുടെ ഭാഗമായ ബംഗാളിൽ താൻ ഒരു പുറമേക്കാരനാണെങ്കിൽ മമതാ ബാനർജി ബംഗാളിൽ നിന്നും ദില്ലിയിൽ എത്തുമ്പോൾ എന്താണ് വിളിക്കേണ്ടതെന്നും അമിത് ഷാ ചോദിച്ചു.

വ്യാപക അക്രമം
കഴിഞ്ഞ ദിവസം കൊൽക്കത്തിയിൽ നടന്ന അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ വ്യാപക സംഘർഷമാണ് ഉണ്ടായത്. ബംഗാളി നവോത്ഥാന നായകരിൽ ഒരാളായ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർന്ന സംഭവം ബിജെപിക്കെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ്. ബംഗാളിന്റെ ആത്മാഭിമാനത്തെ ബിജെപിയും അമിത് ഷായും മുറിവേൽപ്പിക്കുന്നു എന്ന പ്രചാരമാണ് തൃണമൂൽ കോൺഗ്രസ് നടത്തുന്നത്. നമ്മുടെ സാംസ്കാരിക നായകരെ ബഹുമാനിക്കാൻ അറിയാത്തവരെയാണോ ഭരണം ഏൽപ്പിക്കേണ്ടതെന്നാണ് മമത ചോദിക്കുന്നു.

കോൺഗ്രസിനെ പിന്തുണയ്ക്കും?
ബിജെപി പുറത്താക്കാൻ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയാറാണെന്ന സൂചനയാണ് തൃണമൂൽ നേതാക്കൾ നൽകുന്നത്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിലും എതിര്‍പ്പില്ലെന്ന നിലപാടാണ് മമത മുന്നോട്ട് വെച്ചതായാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications