ആർട്ടിക്കിൾ 370 ഇന്ത്യയ്ക്കും കശ്മീരിനും ഇടയിൽ മതിലുണ്ടാക്കി; ഇന്നതില്ലാതായി എന്ന് അമിത് ഷാ
ദില്ലി: ആർട്ടിക്കിൾ 370 കശ്മീരും ഇന്ത്യയും തമ്മിൽ വിഭജനമുണ്ടാക്കിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീർ ഇന്ത്യയുടെ ഭാഗമാണോയെന്ന സംശയം പോലും ആർട്ടിക്കിൾ 370 മൂലം പലർക്കും ഉണ്ടായി. കശ്മീര വിഭജന ബില്ലിന്മേൽ ലോക്സഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അമിത് ഷാ. 370 പേരുടെ പിന്തുണയോടെ കശ്മീർ വിഭജന ബില്ലും, പ്രത്യേക പദവി നീക്കാനുള്ള പ്രമേയവും ലോക്സഭയിൽ പാസായി.
വിഘടനവാദികളുമായി യാതൊരു ചർച്ചയ്ക്കുമില്ല, എന്നാൽ കശ്മീരിലെ ജനങ്ങളുമായി ചർച്ച നടത്തുമെന്നും അമിത് ഷാ വ്യക്തമാക്കി. കശ്മീർ പ്രഖ്യാപനം ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് മനീഷ് തിവാരിക്ക് ശക്തമായ ഭാഷയിലാണ് അമിത് ഷാ മറുപടി നൽകിയത്. 1975ല രാജ്യത്ത് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതായിരുന്നു യഥാർത്ഥത്തിൽ കറുത്ത ദിനം. അടിയന്തരാവസ്ഥയുടെ കാലത്ത് രാജ്യം മുഴുവൻ ഒരു കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയായിരുന്നു ചെയ്തതെന്നും അമിത് ഷാ തിരിച്ചടിച്ചു.

അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി നീക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ആർട്ടിക്കിൾ 370 നീക്കാനുള്ള തീരുമാനം ശരിയാണോ തെറ്റാണോയെന്ന് ചരിത്രം തീരുമാനിക്കമെന്നും അമിത് ഷാ പറഞ്ഞു. പാക് അധീന കശ്മീര് ഇന്ത്യയുടേതാണെന്നും പ്രദേശത്തിന് മേലുള്ള അവകാശം കൂടുതൽ ശക്തമായി ഉന്നയിക്കുമെന്നും താഴ്വരയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായാൽ ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുന്നതിൽ എതിർപ്പില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
അമിത് ഷായുടെ പ്രസംഗത്തിന് പിന്നാലെ ബിൽ ലോക്സഭയിലും പാസാവുകയായിരുന്നു. സർക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലും തിങ്കളാഴ്ച ബിൽ പാസായിരുന്നു. മായവതിയുടെ ബിഎസ്പിയുടെയും നവീൻ പട്നായിക്കിന്റെ ബിജെഡിയുടെയും ടിഡിപിയുടെയും പിന്തുണ സർക്കാരിന് നിർണായകമായി. ചരിത്രപരമായ മണ്ടത്തരമാണ് ബിൽ എന്ന് പ്രതികരിച്ച ഒവൈസിക്ക് ചരിത്രപരമായ മണ്ടത്തരം തിരുത്തുകയാണ് ചെയ്തതെന്നായിരുന്നു അമിത് ഷായുടെ മറുപടി.1981 മുതൽ ആർട്ടിക്കിൾ 370 മൂലം 41,5000 പേരാണ് കശ്മീർ കൊല്ലപ്പെട്ടതെന്നും അമിത് ഷാ ആരോപിച്ചു.












Click it and Unblock the Notifications