രാജസ്ഥാനിൽ ബിജെപി അങ്കലാപ്പിൽ.. അമിത് ഷായും വസുന്ധര രാജെയും രണ്ട് വഴിക്ക്!
Recommended Video
ജയ്പൂര്‍: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനലാണ് ബിജെപിക്ക് രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന പ്രവചനങ്ങള്‍ ബിജെപിയെ തെല്ലൊന്നുമല്ല അങ്കലാപ്പിലാക്കിയിരിക്കുന്നത്. ബിജെപിക്കുള്ളിലെ വിമതരെ കൂട്ട് പിടിച്ച് വന്‍ അട്ടിമറിക്കുള്ള പദ്ധതികള്‍ രാഹുല്‍ ഗാന്ധിയും സച്ചിന്‍ പൈലറ്റും ഒരു വശത്ത് ആസൂത്രണം ചെയ്യുന്നു.
എന്നാല്‍ കോണ്‍ഗ്രസിനേക്കാള്‍ ബിജെപിക്ക് രാജ്സ്ഥാനില്‍ തലവേദനയാകുന്നത് പാര്‍ട്ടിക്കകത്തെ ഉള്‍പ്പോരുകളാണ്. വസുന്ധര രാജെയ്ക്ക് എതിരെ നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരം കൂടാതെ ബിജെപിക്കുള്ളില്‍ തന്നെ മുഖ്യമന്ത്രിക്ക് കടുത്ത ശത്രുക്കളുണ്ട്. അതിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും വസുന്ധര രാജെയും തമ്മിലുള്ള ഭിന്നതയും മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.
കടുത്ത ഭരണവിരുദ്ധ വികാരം
ബിജെപി സര്‍ക്കാരിന് എതിരെ കടുത്ത ഭരണവിരുദ്ധ വികാരം രാജസ്ഥാനില്‍ നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടിയുടെ പ്രധാന വോട്ട് ബാങ്കായ രജപുത്രര്‍ അടക്കമുള്ളവര്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. പാര്‍ട്ടിയില്‍ നിന്നാകട്ടെ പ്രമുഖ നേതാക്കളടക്കം കൊഴിഞ്ഞ് പോക്ക് തുടരുന്നു. യശ്വന്ത് സിംഗിന്റെ മകനും എംഎല്‍എയുമായ മാനവേന്ദ്ര സിംഗാണ് അടുത്തിടെ സംസ്ഥാനത്ത് ബിജെപിയുടെ പാലം വലിച്ചത്.
പാർട്ടിയിലെ കൊഴിഞ്ഞ് പോക്ക്
മാനവേന്ദ്ര സിംഗിനെ കൂടാതെ 2010 മുതലിങ്ങോട്ട് ഗനശ്യാം തിവാരി, ഹനുമാന്‍ ബെനിവാള്‍, കിരോരി സിംഗ് എന്നീ പ്രമുഖരും പാര്‍ട്ടി വിട്ടു. വിമതരെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാനുള്ള നീക്കം മറുവശത്ത് നടക്കവേ പാര്‍ട്ടിക്കുള്ളിലെ ഭിന്നത പോലും കൈകാര്യം ചെയ്യാനാവാതെ ഉഴലുകയാണ് ബിജെപി നേതൃത്വം.
വസുന്ധരയോട് എതിർപ്പ്
മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ചാണ് ഗനശ്യാം തിവാരി ബിജെപി ബന്ധം ഉപേക്ഷിച്ചത്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനരീതികളോട് കടുത്ത എതിര്‍പ്പുളള വലിയൊരു പക്ഷം പാര്‍ട്ടിക്കുളളിലുണ്ട്. വസുന്ധര രാജെയെ മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് എങ്കില്‍ ബിജെപിക്ക് എളുപ്പത്തില്‍ തോല്‍ക്കാം എന്നതാണ് അവസ്ഥ.
തിരിച്ചടിക്കാൻ കോൺഗ്രസ്
ഉപതെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ തിരിച്ചടിയും കോണ്‍ഗ്രസിന്റെ മുന്നേറ്റവും ബിജെപിക്ക് മുന്നിലുണ്ട്. സച്ചിന്‍ പൈലറ്റിനെ മുന്‍നിര്‍ത്തി രാഹുല്‍ ഗാന്ധി നേരിട്ട് ഇറങ്ങിയാണ് കോണ്‍ഗ്രസിന് വേണ്ടി കരുക്കള്‍ നീക്കുന്നത്. മറുവശത്ത് മോദിയും അമിത് ഷായും ഒരുമിച്ചിറങ്ങുന്നു. വസുന്ധര രാജെയെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് അമിത് ഷായുടെ നീക്കങ്ങള്‍.
ഷായുമായി ഭിന്നത
സംസ്ഥാന അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളോടെയാണ് അമിത് ഷായും വസുന്ധരയും തമ്മില്‍ ഇടഞ്ഞത്. തന്റെ വിശ്വസ്തനെ നിയമിക്കാനുള്ള നീക്കത്തിന് അമിത് ഷാ തടയിട്ടതാണ് വസുന്ധരയെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ നേതൃത്വത്തിലെ ഈ ഭിന്നത ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രിക്ക് അയിത്തം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമിത് ഷാ രാജസ്ഥാനില്‍ നടത്തുന്ന റാലികളിലെല്ലാം വസുന്ധര രാജെയ്ക്ക് അയിത്തം പ്രഖ്യാപിച്ചിരിക്കുകയാണ്. വസുന്ധര രാജെയെ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖമായി അവതരിപ്പിക്കുന്നതിലെ അപകടം അമിത് ഷാ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഷാ നേരിട്ടിറങ്ങി അണികളെ സംഘടിപ്പിക്കുന്നതും പ്രചാരണം നടത്തുന്നതും.
വസുന്ധരെയെ ഒഴിവാക്കുന്നു
രാജസ്ഥാനൊപ്പം തെരഞ്ഞെടുപ്പ് നടക്കാനിരിക്കു്‌നന മധ്യപ്രദേശിലും ഛത്തീസ്ഗഡിലും അവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കൊപ്പാണ് അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍. എന്നാല്‍ സെപ്റ്റംബര്‍ 16ന് ജോദ്പൂരില്‍ നടന്ന യുവസമ്മേളനത്തിലും ഉദയ്പൂരില്‍ നടന്ന പട്ടികവിഭാഗത്തിന്റെ റാലിയിലും നരോറിലെ കര്‍ഷക സമ്മേളനത്തിലും വസുന്ധരയെ അമിത് ഷാ ഒഴിവാക്കി.
മോശം പ്രതികരണം
ഈ മാസം പതിനൊന്ന് മുതല്‍ പാര്‍ട്ടിയുടെ പ്രചാരണ പരിപാടികളുമായി അമിത് ഷാ സംസ്ഥാനത്തുണ്ട്. ജയ്പൂരില്‍ അമിത് ഷാ പങ്കെടുത്ത നാല് യോഗങ്ങളിലും മുഖ്യമന്ത്രിയുടെ അസാന്നിധ്യം ശ്രദ്ധേയമായി. അതിനിടെ വസുന്ധര ജാരെ സംസ്ഥാനത്ത് നടത്തിയ പദയാത്രയ്ക്ക് ശുഷ്‌കമായ പ്രതികരണമാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ചത്.
അണികള്‍ക്കിടയില്‍ കടുത്ത അതൃപ്തി
സംസ്ഥാനത്ത് ബിജെപി കടുത്ത പ്രതിസന്ധിയിലായ സാഹചര്യത്തെ പരമാവധി മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഭരണവിരുദ്ധ വികാരത്തിനൊപ്പം പാര്‍ട്ടിക്കുളളിലെ തന്നെ നേതാക്കള്‍ പരസ്പരം പോരടിക്കുന്നതില്‍ ബിജെപി അണികള്‍ക്കിടയില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ഇതോടെ അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ വസുന്ധര രാജ ഷായുമായി വേദി പങ്കിടാന്‍ തയ്യാറായി.