അമിത് ഷായ്ക്കും മകനുമെതിരെ വീണ്ടും ദി വയർ; ജിസിഎ ഭാരവാഹികളായി തുടരുന്നു, നിയമ വിരുദ്ധം!
ദില്ലി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കും മകനുമെതിരെ വീണ്ടും ദി വയർ. . ഗുജറാത്ത് ക്രിക്കറ്റ് അസ്സോസിയേഷന്‍ (ജിസിഎ) ല്‍ അമിത് ഷായുടെ പ്രസിഡന്റ് സ്ഥാനവും ജയ് ഷായുടെ ജോയിന്റ് സെക്രട്ടറി സ്ഥാനവും നിയമ വിരുദ്ധമാണെന്നാണ് ദേശീയ ഓൺലൈൻ മാധ്യമമായ ദി വയർ റിപ്പോർട്ട് ചെയ്യുന്നു. ലോധാ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ വന്നിട്ട് ഒരു വര്‍ഷം തികയുമ്പോഴും ഗുജറാത്ത് ക്രിക്കറ്റ് അസ്സോസിയേഷന്‍ ഭാരവാഹി സ്ഥാനത്ത് അമിത് ഷായും മകനും തുടരുകയാണ്. ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന്, മൂന്ന് വര്‍ഷം പൂര്‍ത്തിയായവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പിരിഞ്ഞുപോകണമെന്ന് ലോധാ കമ്മിറ്റി ശുപാര്‍ശകളും സുപ്രീം കോടതി വിധിയും നിലനില്‍ക്കെയാണ് ഇത്തരത്തിൽ നിയമ വിരുദ്ധമായി അധികാര സ്ഥാനങ്ങളിൽ തുടരുന്നത്.
അമിത് ഷായും മകനും കാലാവധി പൂര്‍ത്തീകരിച്ചിട്ടും അധികാരങ്ങള്‍ വിട്ടുകൊടുക്കിന്നില്ലെന്ന് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2009 മുതല്‍ അമിത് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസ്സോസിയേഷന്റെ ഔദ്യോഗിക സ്ഥാനങ്ങളില്‍ തുടരുന്നുണ്ട്. 2009-14 കാലഘട്ടത്തില്‍ വൈസ് പ്രസിഡന്റായും 2014 മുതല്‍ പ്രസിഡന്റായും അമിത് ഷാ ക്രിക്കറ്റ് അസോയിയേഷന്റെ ഭാരവാഹിയാണ്. ജയ് ഷാ 2013 മുതല്‍ ജോയിന്റ് സെക്രട്ടറിയുമാണ്. ബിജെപി അധികാരത്തില്‍ വന്ന് നരേന്ദ്രമോഡി പ്രധാനമന്ത്രിയായും അമിത്ഷാ ബിജെപി ദേശീയ അധ്യക്ഷനായും ചുമതലയേറ്റതിന് പിന്നാലെ അമിത്ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയുടെ ലാഭം 16000 ഇരട്ടി വര്‍ധിച്ചത് ദി വയറായിരുന്നു പുറത്ത വിട്ടത്. ഇതിന് പിന്നാലെയാണ് മറ്റൊരു 'അമിട്ടിന്' തിരകൊളുത്തി ദി വയർ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കോടതി ഉത്തരവ് ലംഘിച്ചു
ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിരിഞ്ഞുപോകണമെന്നാമ് സുപ്രീംകോടതി ഉത്തരവ്. എന്നാൽ എംപി ആയി തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ അമിത് ഷാ അത് ലംഘിച്ചുവെന്ന് ദി വയർ റിപ്പോർട്ട് ചെയ്യുന്നു.
ഒന്നും മിണ്ടാതെ അമിത് ഷാ
ആരോപണത്തെ കുറിച്ച് അമിത് ഷായോട് അഭിപ്രായം ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്പനിയുടെ അമിത ലാഭം
അമിത്ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയുടെ ലാഭം 16000 ഇരട്ടി വര്‍ധിച്ചത് ദി വയറായിരുന്നു പുറത്ത വിട്ടത്. ബിജെപിക്ക് ദേശീയ തലത്തില്‍ വലിയ തലവേദന സൃഷ്ടിച്ച വിവാദമായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് മറ്റൊരു തലവേദന കൂടി ബിജെപിക്ക് വന്നുചേർന്നിരിക്കുന്നത്.
നഷ്ടത്തിലായിരുന്ന കമ്പനി വൻ ലാഭത്തിൽ
2013-2014 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി രജിസ്റ്റാര്‍ ഓഫിസില്‍ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടും അവിടെ സമര്‍പ്പിച്ച ബാലന്‍സ് ഷീറ്റിലും നല്‍കിയ കണക്കുകള്‍ പ്രകാരം 6230, 1724 രൂപയുടെ നഷ്ടത്തിലാണ്. എന്നാല്‍ 2014 ല്‍ മോഡി അധികാരത്തിലെത്തിയ ആദ്യസാമ്പത്തികവര്‍ഷം 2014-2015 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത് ഷാ കമ്പനിക്ക് ആ ഒരു വര്‍ഷം 18728 രൂപ ലാഭം ലഭിച്ചുവെന്നാമെന്ന് ദി വയർ റിപ്പോർട്ട് ചെയ്തിരുന്നു.
ലാഭം 16,000 ഇരട്ടി
2015-16 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 16000 ഇരട്ടിയായി, 80.5 കോടി രൂപയായി ഉയര്‍ന്നതായും രേഖകള്‍ ചൂണ്ടികാട്ടുന്നു.
5.78 കോടി രൂപ വായ്പ
രാജ്യസഭ എംപിയും റിലയന്‍സ് ഉന്നത ഉദ്യോഗസ്ഥനുമായ പരിമാള്‍ നത്വാനിയുടെ മരുമകന്‍ രാജേഷ് കന്തവാലയുടെ ധനകാര്യസ്ഥാപനത്തില്‍ നിന്നും 15.78 കോടി രൂപ വായ്പ എടുത്ത സമയത്താണ് ഷാ കമ്പനിക്ക് ഏറ്റവും വലിയ ലാഭമുണ്ടാക്കിയതെന്നും ദി വയർ റിപ്പോർട്ട് ചെയ്തിരുന്നു.
പുറത്ത് വിട്ടത് കഴിഞ്ഞ ദിവസം
കഴിഞ്ഞ ദിവസമാണ് അമിത് ഷായും മകനും നിയമ വിരുദ്ധമായി ജിസിഎ ഭാരവാഹികളായി തുടരുന്നു എന്ന വാർത്ത ദി വയർ പുറത്ത് വിട്ടത്. പ്രിയാൻഷ് എന്ന റിപ്പോർട്ടറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.