അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് തീർത്തത് 35,000 രൂപയുടെ കടം! 14 മാസം കൊണ്ട് കടം തീർത്തെന്ന് അംബാനി
ദില്ലി: റാഫേല്‍ വിവാദം കെട്ടടങ്ങിയതിന് പിന്നാലെ 35,000 രൂപയുടെ കടം തീര്‍ത്തെന്ന് വ്യക്തമാക്കി റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി. 14 മാസം കൊണ്ടാണ് ഇത്രയും രൂപ കടമടച്ച് തീര്‍ത്തത് എന്നും അനില്‍ അംബാനി വ്യക്തമാക്കി. നാല്‍പ്പത്തിയാറായിരം കോടി രൂപയുടെ കടമായിരുന്നു അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് അംബാനി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.
2018 ഏപ്രില്‍ മുതല്‍ 2019 മെയ് 31 വരെയുളള കാലഘട്ടത്തിലാണ് 35000 കോടിയുടെ കടം റിലയന്‍സ് ഗ്രൂപ്പ് അടച്ച് തീര്‍ത്തിരിക്കുന്നത്. 24800 കോടി രൂപയാണ് മുതലായി അടച്ചത്. പലിശയിനത്തില്‍ 10600 കോടി രൂപയും അടച്ച് തീര്‍ത്തിട്ടുണ്ട് എന്നും അനില്‍ അംബാനി മാധ്യമങ്ങളോട് വ്യക്തമാക്കി.

കമ്പനിയുടെ ഉടമസ്ഥതയിലുളള സ്വത്തുക്കള്‍ വിറ്റാണ് റിലയന്‍സ് ഗ്രൂപ്പ് കടം തീര്‍ത്തിരിക്കുന്നത്. കാലാവധിക്കുളളില്‍ തന്നെ കടം തീര്‍ക്കുമെന്ന് അനില്‍ അംബാനി ഓഹരി ഉടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഈ പതിനാല് മാസം വലിയ വെല്ലുവിളിയാണ് കമ്പനി നേരിട്ടത് എന്നും അനില്‍ അംബാനി ചൂണ്ടിക്കാട്ടി. കമ്പനിക്കെതിരെ പലരും നടത്തിയ കുപ്രചാരണങ്ങള്‍ ഓഹരി ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അനില്‍ അംബാനി ചൂണ്ടിക്കാട്ടി.
റിലയന്‍സ് ഗ്രൂപ്പിന് കീഴിലുളള റിലയന്‍സ് പവര്‍ ആന്‍ഡ് റിലയന്‍സ് ഇന്‍ഫ്ര, റിലയന്‍സ് ക്യാപിറ്റല്‍ എന്നീ കമ്പനികളാണ് നഷ്ടത്തിലായിരുന്നത്. ടെലികോം രംഗത്ത് കുതിച്ച് ചാട്ടമുണ്ടാക്കിയ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ തകര്‍ന്നത് സഹോദരനായ മുകേഷ് അംബാനിയുടെ ജിയോയുടെ വരവോട് കൂടിയായിരുന്നു. അതിനിടെ റാഫേല്‍ വിവാദവും കമ്പനിക്ക് തിരിച്ചടിയായിരുന്നു.












Click it and Unblock the Notifications