കശ്മീർ പ്രശ്നങ്ങൾക്ക് പരിഹാരമായി തുടങ്ങിയെന്ന് അനുപം ഖേർ; ജനങ്ങൾ സംയമനം പാലിക്കണമെന്ന് ഒമർ അബുദുള്ള!
ശ്രീനഗർ: കശ്മീരിൽ നിർണ്ണായക തീരുമാനം വന്നേക്കാമെന്ന സൂചനകളാണ് ലഭിക്കുന്നത്. ആരും നിയമം കൈയ്യിലെടുക്കരുതെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും മുൻ മുഖ്യമന്ത്രി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. ഒമർ അബ്ദുള്ളയും മറ്റ് നേതാക്കളും വീട്ടു തടങ്കലിലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കശ്മീരിൽ നടക്കുന്നത് എന്താണെന്ന കാര്യത്തിൽ യാതൊരു ധാരണയുമില്ലെന്നും ഇപ്പോൾ നടക്കുന്നതൊന്നും നല്ല ലക്ഷണമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കശ്മീരില്‍ പ്രത്യേക സാഹചര്യം; വീട്ടുതടങ്കല്‍, നിരോധനാജ്ഞ... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
അതിനിടെയാണ് വിഷയത്തിൽ പ്രതികരിച്ച് ബോളിവുഡ് നടൻ അനുപം ഖേർ രംഗത്തെത്തിയിരിക്കുന്നത്. കശ്മീരിൽ പരിഹാരമായി തുടങ്ങിയെന്നൈായിരുന്നു അനുപം ഖേറിന്റെ പ്രതികരണം. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കംചെയ്താല്‍ കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അനുപം ഖേര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Kashmir Solution has begun.🇮🇳
— Anupam Kher (@AnupamPKher) August 4, 2019
മോദി അനുഭാവി
മോദി അനുഭാവിയാണ് നടൻ അനുപം ഖേർ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മോദിയുടെ നിരവധി പദ്ധതികൽക്കും പൂർണ്ണ പിന്തുണയുമായി അനുപം ഖേർ നേരത്തെ എത്തിയിരുന്നു. അനുപം ഖേറിന്റെ ഭാര്യ കിരൺ ഖേർ ബിജെപിയുടെ എംപിയുമാണ്. രാജ്യം മുഴുവൻ മോദി സർക്കാരിന് പിന്തുണയുണ്ട്. അതൊരു ചെറിയ ഭൂരിപക്ഷമല്ല. പ്രതിപക്ഷം ഇപ്പോൽ നിശബ്ദരായി നിന്ന് മോദിയെ പ്രവർത്തിക്കാൻ അനുവദിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
35എ വകുപ്പ്
ഭരണഘടനയുടെ 35എ, 370 വകുപ്പുകൾ രണ്ടാം മോദി സർക്കാർ എടുത്തുകളയുമോ എന്ന ചർച്ച രാജ്യമെങ്ങും സജീവമാണ്. കശ്മീരിലേക്ക് കൂടുതൽ സേനയെ വിന്യസിച്ചതും അമിത് ഷായുടെ കശ്മീർ സന്ദർശനവുമെല്ലാം ഇതിന്റെ ലക്ഷണങ്ങലായാണ് പലരും വിലയിരുത്തുന്നത്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണ് 35എ വകുപ്പ്. ജമ്മു കശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും ഭൂമി, തൊഴിൽ, സ്കോളർഷിപ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അവർക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ വകുപ്പ്.
കാരണം കാണിക്കാതെ വീട്ടു തടങ്കലിലാക്കി
ഞായറാഴ്ച അർദ്ധരാത്രിയാണ് നേതാക്കളെ കാരണം വെളിപ്പെടുത്താതെ വീട്ടുതടങ്കലിലാക്കിയത്. ശ്രീനഗറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രജൗറി, ഉധംപൂർ ജില്ലകളിലും കാശ്മീര്‍ താഴ്‌വരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുയോഗങ്ങളും റാലികളും നിരോധിച്ചു. തന്നെ വീട്ടുതടങ്കലിലാക്കിയതായി വിശ്വസിക്കുന്നു എന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു. ഒമറിന്റെ ട്വീറ്റ്മെഹബൂബ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
ജാഗ്രത നിർദേശം
കശ്മീർ താഴ്വരയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. അമർനാഥ് തീർത്ഥാടകരെ ലക്ഷ്യമിട്ട് പാകിസ്താൻ തീവ്രവാദികൾ ഭീകരാക്രമണത്തിന് നീക്കങ്ങൾ നടത്തുന്നുണഅചെന്ന് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് നടപടി. കശ്മീർ വിഷയം മുൻ നിർത്തി പ്രത്യേക കാബിനറ്റ് യോഗവും നടക്കുന്നുണ്ട്.
വിദ്യാലയങ്ങൾക്ക് അനിശ്ചിതകാല അവധി
രജൗറി, ഉധംപൂര്‍ ജില്ലകളിലും കശ്മീര്‍ താഴ്‌വരകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മതിയായ രേഖകള്‍ കൈവശം വെച്ച് വേണം ജനങ്ങള്‍ പുറത്തിറങ്ങാനെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുയോഗങ്ങള്‍ക്കും റാലികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അനിശ്ചിത കാല അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കശ്മീരിൽ നിന്ന് വിനോദ സഞ്ചാരികളെ സംസ്ഥാനത്തിന് പുറത്ത് കടത്താനുള്ള ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസങ്ങളിൽ വിമാനത്താവളം അടക്കമുള്ള യാത്ര കേന്ദ്രങ്ങളിൽ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.