മോദി തകര്‍ത്തു..ഡിജിറ്റല്‍ ഇന്ത്യ വിദൂരമല്ല..2500 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ ലക്ഷ്യം !!
ഇന്ത്യയെ ഡിജിറ്റലാക്കാൻ പ്രത്യേക നിർദേശങ്ങളുമായി മോദിയുടെ ബജറ്റ്
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ തുടക്കം മുതല്‍ക്കേ മു്‌ന്നോട്ട് വെയ്ക്കുന്ന മുദ്രാവാക്യമാണ് ഡിജിറ്റല്‍ ഇന്ത്യ. മോദി സര്‍ക്കാരിന്റെ നിര്‍ണായകമായ നാലാം ബജറ്റിലും രാജ്യത്തിന്റെ ഡിജിറ്റല്‍ സ്വപ്‌നങ്ങള്‍ക്ക് ചിറകു മുളപ്പിക്കാനുള്ള പദ്ധതികളും നിര്‍ദേശങ്ങളും ഏറെയുണ്ട്. ഡിജിറ്റല്‍ ഇന്ത്യ അതിവിദൂരമല്ലെന്നാണ് മോദിയുടെ ബജറ്റ് ഉന്നംവെയ്ക്കുന്നത്.
നോട്ട് നിരോധനത്തിന് ശേഷം കറന്‍സിയിതര ഡിജിറ്റല്‍ പണമിടപാടുകളെ കേന്ദ്രം ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനം ബജറ്റിലും കാണാവുന്നതാണ്. ഭീം ആപ്പും ആധാര്‍ പേയുമെല്ലാം ഉദാഹരണങ്ങള്‍ മാത്രം.
ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി കേന്ദ്രം അവതരിപ്പിച്ച ഭീം ആപ്പ് മെച്ചപ്പെടുത്തുന്നതിന് ബജറ്റിലെ നിര്‍ദേശങ്ങള്‍ വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഭീം ആപ്പിലൂടെ സര്‍ക്കാര്‍ പുതിയ രണ്ട് സേവനങ്ങള്‍ക്കും തുടക്കം കുറിക്കുകയാണ്.
ഭീം ആപ്പ് നേരത്തെ തന്നെ വന്‍ പ്രചാരം നേടിക്കഴിഞ്ഞിട്ടുള്ളതാണ്. വ്യക്തികൾക്കും വ്യാപാരികള്‍ക്കുമായി രണ്ട് പദ്ധതികള്‍ സര്‍ക്കാര്‍ ഭീം ആപ് വഴി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
ഡിജിറ്റല്‍ ഇടപാടുകള്‍ ഗ്രാമീണ മേഖലകളിലേക്ക വ്യാപിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി സുപ്രധാന നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. മുഴുവന്‍ സര്‍ക്കാര്‍ ഇടപാടുകളും ഡിജിറ്റലാക്കാനും പദ്ധതിയുണ്ട്
കാഷ്‌ലെസ് പണമിടപാടുകള്‍ക്കായുള്ള ആധാര്‍ പേ ആണ് ബജറ്റിലെ മറ്റൊരു ഹൈലൈറ്റ്. ഡബിറ്റ് കാര്‍ഡോ, മൊബൈല്‍ ഫോണോ ഇല്ലാത്തവരെയാണീ പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.
സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ ഭാരത് നെറ്റ് പദ്ധതിക്ക് പതിനായിരം കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നു. ഗ്രാമങ്ങളിലേക്ക് ഫൈബര്‍ നെറ്റ് വര്‍ക്ക് വഴി അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുകയാണ് ലക്ഷ്യം.
പണമല്ലാതെയുള്ള ഇടപാടുകള്‍ക്ക് സംവിധാനമൊരുക്കാന്‍ പെട്രോള്‍ പമ്പുകള്‍, ബ്ലോക്ക് ഓഫീസുകള്‍ക്കും റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കും
ഈ സാമ്പത്തിക വര്‍ഷം 2500 കോടി ഡിജിറ്റല്‍ ഇടപാടുകളാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മോദിയുടെ സ്വപ്‌നമായ ഡിജിറ്റല്‍ ഇന്ത്യ സാധ്യമാക്കുകയെന്ന ലക്ഷ്യത്തിന് കരുത്ത് പകരുന്നതാണ് ബജറ്റ് നിര്‍ദേശങ്ങള്‍.