'മത്സരം ഇക്കാര്യത്തിലെങ്കിൽ കലാപ്രതിഭയായ മോദിയെ രാഹുൽ ബഹുദൂരം പിന്നിലാക്കും'; അശോകൻ ചരുവിൽ
രാഹുൽ അഭിമുഖീകരിക്കുന്ന ചില വിമർശനങ്ങളെ ലഘൂകരിക്കാൻ യാത്രയിലെ ത്യാഗം സഹായിക്കുമെന്നതിൽ സംശയമില്ല. പക്ഷേ അത് വിട്ട് ജോഡോ യാത്ര നൽകുന്ന സന്ദേശമെന്താണെന്നും ഫേസ്ബുക്കിൽ കുറിപ്പിൽ അശോകൻ ചരുവിൽ ചോദിച്ചു
തിരുവനന്തപുരം: രാഹുൽ ഗാന്ധിയേയും ഭാരത് ജോഡോ യാത്രയേയും രൂക്ഷമായി വിമർശിച്ച് എഴുത്തുകാരൻ അശോകൻ ചരുവിൽ. ആഗോള മൂലധനത്തിൻ്റെ പൗരോഹിത്യത്തിൽ ഹിന്ദുമതരാഷ്ടവാദികൾ രാജ്യത്തു നടത്തുന്ന ജനവിരുദ്ധ ഭരണത്തിനെതിരെ എന്തു ബദലാണ് ഭാരത് ജോഡോ യാത്രയിൽ ഉയർന്ന് വന്നതെന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ അഭിമുഖീകരിക്കുന്ന ചില വിമർശനങ്ങളെ ലഘൂകരിക്കാൻ യാത്രയിലെ ത്യാഗം സഹായിക്കുമെന്നതിൽ സംശയമില്ല. പക്ഷേ അത് വിട്ട് ജോഡോ യാത്ര നൽകുന്ന സന്ദേശമെന്താണെന്നും ഫേസ്ബുക്കിൽ കുറിപ്പിൽ അശോകൻ ചരുവിൽ ചോദിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
ജനാധിപത്യശക്തികൾക്ക് വിജയിക്കാനാവില്ല
മത്സരം രാഷ്ട്രീയമാക്കാതെ മതേതര ജനാധിപത്യശക്തികൾക്ക് വിജയിക്കാനാവില്ല. വളർന്ന് കാടുപിടിച്ച ഈ താടി രാഹുൽ ഗാന്ധിക്ക് ഒരു ഗൗരവപ്രകൃതി സമ്മാനിക്കും. ഇടവേളകൾ എടുത്താണെങ്കിലും നാലായിരം കിലോമീറ്റർ നടന്നു എന്നത് നിസ്സാര കാര്യമല്ല. ഉദാസീനൻ, പ്രശ്നങ്ങളുടെ നടുവിൽ നിന്ന് മുങ്ങുന്നയാൾ എന്നിങ്ങനെ രാഹുൽ അഭിമുഖീകരിക്കുന്ന ചില വിമർശനങ്ങളെ ലഘൂകരിക്കാൻ ഈ ത്യാഗം സഹായിക്കുമെന്നതിൽ സംശയമില്ല. അക്കാര്യത്തിൽ സന്തോഷമുണ്ട്. പക്ഷേ അത് വിട്ട് ജോഡോ യാത്ര നൽകുന്ന സന്ദേശമെന്താണ്?
എന്തു ബദലാണ് ഈ യാത്രയിൽ ഉയർന്നത്
ആഗോള മൂലധനത്തിൻ്റെ പൗരോഹിത്യത്തിൽ ഹിന്ദുമതരാഷ്ടവാദികൾ രാജ്യത്തു നടത്തുന്ന ജനവിരുദ്ധ ഭരണത്തിനെതിരെ എന്തു ബദലാണ് ഈ യാത്രയിൽ ഉയർന്നത്? അദാനിക്കും മറ്റു ബന്ധുക്കൾക്കും വേണ്ടി നരേന്ദ്രമോദി നടത്തുന്ന ചൂഷണത്തിനും കൊള്ളക്കുമെതിരെ ഏതു വാക്കാണ് ഇവിടെ ഉച്ചരിക്കപ്പെട്ടത്? തങ്ങൾക്കൊപ്പം കൂട്ടാൻ വിശ്വസ്തയുള്ള ഒരു കക്ഷിയായി മതേതര പ്രതിപക്ഷനിരയിലെ രാഷ്ട്രീയ പാർടികൾ ഇതുവഴി കോൺഗ്രസ്സിനെ അംഗീകരിക്കുമോ? ഉദാരവൽക്കരണ നയങ്ങളിലൂടെ ബി.ജെ.പി. ഭരണത്തിനു പരവതാനി വിരിച്ച കോൺഗ്രസ്സിനെ കൂട്ടിയാൽ ജനങ്ങൾ തങ്ങൾക്കെതിരാവും എന്ന ഭയമാണ് പ്രാദേശിക തലത്തിൽ ശക്തരായ രാഷ്ട്രീയ പാർടികൾക്കുള്ളത്.
അടിത്തറ ദുർബ്ബലമാണെന്ന്
സ്വന്തം രാഷ്ട്രീയ അടിത്തറ ദുർബ്ബലമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വയനാട്ടിൽ വന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുക പോലുള്ള പമ്പരവിഡ്ഢിത്തം രാഹുൽ ആവർത്തിക്കുകയില്ല എന്നതിന് എന്താണ് ഉറപ്പ്? രാഹുൽ ഗാന്ധിയിൽ പ്രതീക്ഷയർപ്പിക്കുന്ന ഒരു രാഷ്ട്രീയ നിരീക്ഷകനാണ് ഈ ലേഖകൻ. ഒരിക്കൽ പോലും അദ്ദേഹത്തെ വ്യക്തിപരമായി വിമർശിച്ചിട്ടില്ല. പക്ഷേ രാഹുലിൻ്റെ രാഷ്ടീയ പാർടിയുടെ പേര് കോൺഗ്രസ്സ് എന്നാണ്.
സംഘപരിവാർ ഭരണത്തിന് വഴിയൊരുക്കിയത്
സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൻ്റെ മുദ്രാവാക്യങ്ങളെ അവഗണിച്ച് രാജ്യത്തെ ഫ്യൂഡൽ ഭൂവുടമസ്ഥയെ സംരക്ഷിച്ചതിനും, അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യത്തെ കശാപ്പുചെയ്തതിനും, നിർബന്ധ വന്ധ്യംകരണത്തിനും, സിക്കു കൂട്ടക്കൊലക്കും, ബാബറി പള്ളി പൊളിക്കാൻ ഒത്താശ ചെയ്തതിനും രാജ്യത്തെ വെട്ടിവിഴുങ്ങുന്ന മട്ടിലുള്ള അഴിമതി പരമ്പരകൾക്കും കോൺഗ്രസ് പാർടി ജനങ്ങളോട് മാപ്പു പറയണം എന്ന അഭിപ്രായം എനിക്കുണ്ട്. കാരണം മേൽപ്പറഞ്ഞ സംഗതികളാണ് ഇന്നത്തെ സംഘപരിവാർ ഭരണത്തിന് വഴിയൊരുക്കിയത്.
ഒരു കൊല്ലം കൊണ്ട് പണം ഉണ്ടാക്കി, ഇനി രാഷ്ട്രീയത്തിലേക്കെന്ന് റോബിൻ; സ്വന്തം പാർട്ടി? മറുപടി
രാഷ്ട്രീയമില്ലാത്ത രാഷ്ട്രീയപ്രവർത്തനത്തേക്കാൾ
രാഹുൽ ഗാന്ധിക്കൊപ്പം ഉടനീളം യാത്രയിൽ പങ്കെടുത്ത ഒരു കോൺഗ്രസ് പ്രവർത്തകൻ ടി.വി.യിൽ പറഞ്ഞു കേട്ടത് ജോഡോ യാത്രയിൽ ബി.ജെ.പി.ക്കോ മോദിക്കോ എതിരായി ഒരു വിമർശനവും ഉണ്ടായിട്ടില്ല എന്നാണ്. അരാഷ്ട്രീയ മധ്യവർഗ്ഗത്തെ സന്തോഷിപ്പിക്കാനുതകുന്ന നാട്യങ്ങളാണ് ജാഥയിൽ ഉടനീളം കണ്ടത്. ഇക്കാര്യത്തിലാണ് മത്സരമെങ്കിൽ നാട്യത്തിൽ ഉന്നത കലാപ്രതിഭയായ നരേന്ദ്രമോദി രാഹുലിനെ ബഹുദൂരം പിന്നിലാക്കും. രാഷ്ട്രീയമില്ലാത്ത രാഷ്ട്രീയപ്രവർത്തനത്തേക്കാൾ അബദ്ധമായ വേറൊന്നുമില്ല