വെള്ളപ്പൊക്കത്തില്‍ ആഴ്ന്ന് ആസാം, 27 ജില്ലകളില്‍ ബാക്കിയുള്ളത് 7 ജില്ലകള്‍
ഗുവാഹത്തി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ആസാംമിന്റെ ഭൂരിഭാഗവും വെള്ളം വിഴുങ്ങി. ഇരുപത്തിയേഴ് ജില്ലകളില്‍ ഇരുപതും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്.കഴിഞ്ഞ ദിവസങ്ങളിലായി വെള്ളപ്പൊക്കത്തില്‍ ആറുപേരുടെ ജീവന്‍ അപഹരിക്കപ്പെട്ടതായി ആസാം സംസ്ഥാന ദുരന്ത നിവാരണ സേന (എഎസ്ഡിഎംഎ) തിങ്കളാഴ്ച്ച അറിയിച്ചു.
വെള്ളപ്പൊക്കം പതിനെട്ടു ലക്ഷം ആളുകളെ ബാധിച്ചു. ഏകദേശം1800 ഗ്രാമങ്ങളും 1.1 ലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങളും വെള്ളത്തിലായി. ഏറ്റവും രുക്ഷമായ വെള്ളപ്പൊക്കത്തിനിരയായത് ധൂബ്രി ജില്ലയിലെ 4.5 ലക്ഷം ജനങ്ങളും, മോറിഗയോണ്‍ ജില്ലയിലെ 2.6 ലക്ഷം ജനങ്ങളുമാണെന്ന് ആസാം സംസ്ഥാന ദുരന്ത നിവാരണ സേനയുടെ കണക്കുകള്‍ പറയുന്നു.

പതിനഞ്ചു ജില്ലകളിലായി 308 ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇവിടെ ഏകദേശം 1.4 ലക്ഷം ജനങ്ങള്‍ അഭയം പ്രാപിച്ചിട്ടുണ്ട്. ജോര്‍ഹാട്ട്, ഗോല്‍പാറ, ധൂബ്രി ജില്ലകളില്‍ ഭ്രമപുത്ര നദിയുടെ ഒഴുക്ക് ഇപ്പോഴും അപകടാവസ്ഥയിലാണ്. ഇത് കൂടുതല്‍ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഈ വര്‍ഷത്തില്‍ വെള്ളപ്പൊക്കത്തില്‍ മാത്രമായി 29 പേരാണ് മരിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ തുടങ്ങിയ മഴ ഇതുവരെയും കുറഞ്ഞിട്ടില്ല.












Click it and Unblock the Notifications