ഓഗസ്റ്റ് 15 ഉം ഐസിഎംആറിന്‍റെ പാഴായിപോയ കൊവിഡ് വാക്സിന്‍ പ്രഖ്യാപനവും
ദില്ലി; ആഗസ്റ്റ് 11 നാണ് ലോകത്തെ ആദ്യ കൊവിഡ് വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രഖ്യാപിച്ചത്. സ്പുട്‌നിക് വി' എന്ന് പേരിട്ടിരിക്കുന്ന വാക്സിൻ തന്റെ പെൺമക്കളിൽ ഒരാളിൽ കുത്തിവെച്ചെന്നും ഉടൻ തന്നെ വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നുമായിരുന്നു പുടിൻ പറഞ്ഞത്. എന്നാൽ റഷ്യയുടെ വാക്സിനിൽ ആശങ്ക പ്രകടിപ്പിച്ച് ഗവേഷകർ രംഗ്തതെത്തി. ഇത്രയും വേഗം വാക്സിൻ വികസിപ്പിച്ച് കൂടുതൽ പേരിൽ പരീക്ഷണം നടത്തുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നായിരുന്നു ഗവേഷക ലോകത്തിന്റെ മുന്നറിയിപ്പ്.
ആഗസ്റ്റ് 15 ന് ഇന്ത്യയും തങ്ങളടെ വാക്സിൻ പുറത്തിറക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് വലിയ വിവാദത്തിനും വിമർശനങ്ങൾക്കുമാണ് തിരികൊളുത്തിയത്.

വാക്സിൻ പ്രഖ്യാപനവും തീയതിയും
പൂനെയിലെ ഐസിഎംആർ ലബോറട്ടറിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഹൈദരാബാദ് ആസ്ഥാനമായ മരുന്നു കമ്പനിയായ ഭാരത് ബയോടെകിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത കോവാക്സിൻ എന്ന കാൻഡിഡേറ്റ് വാക്സിൻ ഓഗസ്റ്റ് 15 ന് ലോഞ്ച് ചെയ്യാന്‍ സാധിക്കുമെന്നായിരുന്ന ഐസിഎംആർ ആദ്യം പറഞ്ഞത്. വാക്‌സിന്‍ (BBV152 COVID വാക്‌സിന്‍) ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി 12 ആശുപത്രികളെ തിരഞ്ഞെടുത്തതായും ഐസിഎംആർ വ്യക്തമാക്കിയിരുന്നു.

ഗുണനിലവാരവും ആശങ്കയും
കൊവിഡ് വാക്‌സിന്‍ എത്രയും പെട്ടെന്ന് പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്താനും ഐസിഎംആർ നിർദ്ദേശം നൽകി. എന്നാൽ തീയതി നിശ്ചയിച്ച് വാക്സിൻ പുറത്തിറക്കുകയെന്ന് അസാധ്യമാണെന്ന് ശാസ്ത്ര വിദഗ്ദർ ചൂണ്ടിക്കാട്ടി. വാക്‌സിന്‍ കണ്ടെത്തുകയെന്നത് ശ്രമകരമായ ജോലിയാണെന്നും അതിന് സമയമെടുത്തുള്ള, സുരക്ഷ മുന്‍നിര്‍ത്തിക്കൊണ്ടള്ള പരീക്ഷണങ്ങൾ ആവശ്യമാണെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി. ഇത്തരമൊരു സമയപരിധി നിശ്ചയിക്കുന്നതിലൂടെ വാക്സിന്റെ ഗുണനിലവാരത്തിലും ഫലപ്രാപ്തിയിലും വീഴ്ച സംഭവിക്കാൻ സാധ്യത ഉണ്ടെന്ന തരത്തിലും ആശങ്കകൾ ഉയർന്നിരുന്നു.

ഐസിഎംആർറിന്റെ വിശദീകരണം
സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ ഇന്ത്യയുടെ ആദ്യ കൊവിഡ് വാക്സിൻ പ്രഖ്യാപിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രമാണിതെന്നും പരക്കെ ആക്ഷേപം ഉയർന്നു. അതേസമയം സംഭവം വിവാദമായതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായി ഐസിഎംആർ രംഗത്തെത്തി. ഫാസ്റ്റ് ട്രാക്ക് വാക്സിൻ വികസനത്തിന് ആഗോളതലത്തിൽ അംഗീകരിച്ച മാനദൺങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് കൊവിഡ് വാക്സിൻ വികസനം മുന്നോട്ട് പോവിന്നതെന്നും ഇക്കാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്നും ഐസിഎംആർ വിശദീകരിച്ചു.

വാക്സിൻ വിപണിയിൽ എത്തിക്കുമെന്ന്
ആഗസ്റ്റ് 15 എന്ന അവസാന തീയ്യതി ഗവേഷകര്‍ക്ക് നല്‍കിയത് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വേഗത്തിലാക്കാന്‍ വേണ്ടി മാത്രമാണെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. സുരക്ഷാ മാനദണ്ഡങ്ങളൊന്നും ഇതിന് വേണ്ടി അവഗണിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലം ആഗസ്റ്റോടെ വരികയാണെങ്കില്‍ അധികം ഉടൻ തന്നെ അടുത്ത ഘട്ടം തുടങ്ങും. അനുകൂലമാണെങ്കിൽ വാക്സിൻ ഉടൻ വിപണിയിൽ എത്തിക്കുമെന്നും കേന്ദ്രസർക്കാർ പിന്നീട് വിശദീകരിച്ചു.

ഒന്നല്ല, രണ്ടല്ല, മൂന്ന് കൊവിഡ് വാകിനുകൾ
അതേസമയം കൊവിഡ് വാക്സിൻ വൻ തോതിൽ ഉത്പാദിപ്പിക്കാൻ ഒരുങ്ങുകയാണ് രാജ്യം എന്നാണ് ഇന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ശാസ്ത്രജ്ഞരുടെ അനുമതിയ്ക്കായി കാത്ത് നിൽക്കുകയാണെന്നും മോദിപറഞ്ഞു. ഒന്നല്ല , രണ്ടല്ല, മൂന്ന് കൊവിഡ് വാകിനുകളാണ് ഇന്ത്യയിൽ പരീക്ഷിക്കുന്നതെന്നും മോദി പറഞ്ഞു.

സെപ്റ്റംബറിൽ രണ്ടാം ഘട്ട പരീക്ഷണം
കൊറോണ വൈറസിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം എല്ലാവരുടെയും മനസ്സിൽ വരുന്ന ചോദ്യം ഒരു വാക്സിൻ എപ്പോൾ തയ്യാറാകും എന്നതാണ്. എല്ലാവരോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നത് നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവുകൾ ഋഷി വര്യൻമാരുടേത് പോലെയാണ്. അവർ ലബോറട്ടറികളിൽ കഠിനാധ്വാനം ചെയ്യുകയാണ്. മൂന്ന് വാക്സിനുകൾ പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണെന്നും അദ്ദേഹം പറഞഅഞു. സെപ്റ്റംബറിൽ രണ്ടാം ഘട്ട മനുഷ്യ പരീക്ഷണങ്ങൾക്ക് വാക്സീൻ തയ്യാറാകുമെന്നാണ് റിപ്പോർട്ടുകൾ.ഒരു വാക്സീൻ അംഗീകരിച്ചുകഴിഞ്ഞാൽ ഇന്ത്യക്കാർക്കിടയിൽ ഉൽപാദനത്തിനും വിതരണത്തിനുമുള്ള റോഡ് മാപ്പും തയാറാണെന്നുമാണ് മോദി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications