അയോധ്യ പ്രതിഷ്ഠാ ദിനം; സോണിയ ഗാന്ധി ചടങ്ങിൽ പങ്കെടുത്തേക്കും
ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പങ്കെടുത്തേക്കും. ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത് ലോക്സഭ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയ ഭൂമിയിൽ വലിയ തിരിച്ചടിക്ക് കാരണമായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ചടങ്ങിൽ നിന്നും വിട്ട് നിൽക്കണമെന്ന് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളടക്കം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ലോക്സഭ പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സോണിയ ഗാന്ധി ചടങ്ങിൽ പങ്കെടുക്കുമെന്ന് നേരത്തേ കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പറഞ്ഞിരുന്നു. സോണിയ ഗാന്ധി പങ്കെടുക്കുകയോ അല്ലെങ്കിൽ പ്രതിനിധി സംഘത്തെ അയക്കുകയോ ചെയ്യുമെന്നായിരുന്നു ദിഗ് വിജയ് സിങ് പറഞ്ഞത്.

ഇതിന് പിന്നാലെ കടുത്ത എതിർപ്പായിരുന്നു വിഷയത്തിൽ സഖ്യകക്ഷികൾ ഉയർത്തിയത്. മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികൾ ഇതിൽ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പരിപാടിയിൽ തങ്ങൾ പങ്കെടുക്കില്ലെന്ന് സി പി ഐയും സി പി എമ്മും വ്യക്തമാക്കിയിരുന്നു. എല്ലാ മതങ്ങളേയും തങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ അവർ ഒരുമതപരമായ ചടങ്ങിനെ രാഷ്ട്രീയമായി കൂട്ടിക്കലർത്താൻ ശ്രമിക്കുകയാണ്. അതിൽ ഞങ്ങൾ പങ്കെടുക്കില്ല', എന്നായിരുന്നു ബൃന്ദ കാരാട്ട് പറഞ്ഞത്. തന്റെ ഹൃദയത്തിൽ ശ്രീരാമനുണ്ടെന്നും എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ ശക്തിപ്രകടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു മുൻ കോൺഗ്രസ് നേതാവും ഇപ്പോഴത്തെ രാജ്യസഭ എംപിയുമായ കപിൽ സിബൽ പ്രതികരിച്ചത്.
എന്നാൽ ചടങ്ങിൽ നിന്ന് വിട്ട് നിൽക്കുന്നത് ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതി രെ ബി ജെ പി ആയുധമാക്കുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലടക്കം ഇത് തിരിച്ചടിയാകുമെന്ന് നേതൃത്വം കരുതുന്നുണ്ട്. അതേസമയം ചടങ്ങിൽ പങ്കെടുക്കുന്നത് ന്യൂനപക്ഷങ്ങൾ തങ്ങളിൽ നിന്ന് അകലാൻ കാരണമാകുമോയെന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിന് ഉണ്ട്. എന്തായാലും പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ മറ്റ് കക്ഷികളുമായി കൂടിയാലോചിച്ചതിന് ശേഷമായിരിക്കും കോൺഗ്രസ് അന്തിമ തീരുമാനമെടുക്കുക. ഇന്ന് തന്നെ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുമെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്. ജനവരി 22 നാണ് അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം. രാഷ്ട്രീയ-സാമൂഹിക-,സാംസ്കാരിമ മേഖലയിൽ നിന്നുള്ള പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.












Click it and Unblock the Notifications