അയോധ്യ ഭൂമി തർക്കത്തിന്റെ ഗതി മാറ്റിയ ആ ദിവസം! 1949 ഡിസംബർ 22ന് അയോധ്യയിൽ സംഭവിച്ചതെന്ത്?
ദില്ല: അയോധ്യയിലെ ഭൂമി തർക്കവുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാൽ 134 വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അയോധ്യ കേസിൽ പരമോന്നത കോടതി വിധി പറയാനൊരുങ്ങുന്നത്. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നത്.
1528ൽ നിർമ്മിക്കപ്പെട്ട ബാബറി മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രമായിരുന്നു എന്ന അവകാശവാദമാണ് തർക്കങ്ങളുടെ തുടക്കം. 1885 ജനുവരി 29നാണ് തർക്കം ആദ്യമായി കോടതി കയറിയത്. അന്ന് മുതലിങ്ങോട്ട് അതിസങ്കീർണമാണ് അയോധ്യ കേസിന്റെ നാൾവഴികൾ. 1949ൽ ബാബറി മസ്ജിദിനുള്ളിൽ ഒരു സംഘം ശ്രീരാമ വിഗ്രഹം സ്ഥാപിച്ചതോടെയാണ് പ്രാദേശിക ഭൂമി തർക്കം മാത്രമായിരുന്ന വിഷയത്തിന്റെ ഗതി തന്നെ മാറിയത്.
നൂറ്റാണ്ടുകൾ പഴക്കമുളള തർക്കം
ശ്രീരാമന്റെ ജന്മഭൂമിയെന്ന് കരുതപ്പെടുന്ന അയോധ്യയിൽ ക്ഷേത്രം തകർത്താണ് ബാബർ പളളി പണിതത് എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അവകാശ തർക്കങ്ങളെ തുടർന്ന് 1855 വരെ ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും പളളിയിൽ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നു. പിന്നീട് ഹിന്ദുക്കളുടെ ആരാധന പളളിക്ക് പുറത്തേക്ക് മാറ്റപ്പെട്ടു. ഇതേത്തുടർന്നാണ് പളളിക്ക് പുറത്ത് ആരാധന നടത്തുന്ന ഇടത്ത് ക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് രഘുബീർ ദാസ് എന്നയാൾ കോടതിയെ സമീപിച്ചത്.
Recommended Video
വിവാദമായ വിഗ്രഹ പ്രതിഷ്ഠ
എന്നാൽ ഫാസിയാബാദ് ജില്ലാ കോടതി ഈ ആവശ്യം തളളി. തുടർന്നാണ് അയോധ്യ കേസിലെ നിർണായക വഴിത്തിരിവ് 1949 ഡിസംബറിൽ സംഭവിക്കുന്നത്. ഡിസംബർ 22ന് പോലീസിന്റെ കണ്ണ് വെട്ടിച്ച് ഒരു സംഘം ബാബറി മസ്ജിദിനുളളിൽ കടന്ന് കയറി രാമവിഗ്രഹം സ്ഥാപിച്ചു. 60തോളം ആളുകൾ അടങ്ങുന്ന സംഘമാണ് പളളിവളപ്പിൽ കയറി വിഗ്രഹ പ്രതിഷ്ഠ നടത്തിയത്. തുടർന്ന് പള്ളിക്കുളളിൽ വിഗ്രഹം സ്വയംഭൂവായതാണ് എന്ന് പ്രചരിപ്പിക്കപ്പെട്ടു.
ചുവരിൽ സീതാറാം എന്നെഴുതി
മാതാ പ്രസാദ് എന്ന പോലീസ് ഉദ്യോഗസ്ഥൻ ഈ സംഭവത്തിന് സാക്ഷിയായിരുന്നു. പിന്നാലെ അയോധ്യ പോലീസ് കേസെടുത്ത് എഫ്ഐആർ ഫയൽ ചെയ്തു. മതിൽ ചാടിയോ മന്ദിരത്തിന്റെ പൂട്ട് തകർത്തോ ഒരു സംഘം അകത്ത് കടന്നുവെന്നും ശ്രീരാമവിഗ്രഹം സ്ഥാപിക്കുകയും ചുവരിൽ സീതാറാം എന്ന് എഴുതുകയും ചെയ്തു എന്നുമാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്. തുടർന്ന് മന്ദിരത്തിന് സമീപം ആറായിരത്തോളം പേരടങ്ങുന്ന ജനക്കൂട്ടം സംഘടിച്ചെത്തി.
താഴിട്ട് പൂട്ടി പോലീസ്
ഭജനകൾ പാടി ഈ സംഘം പളളിക്കുളളിലേക്ക് പ്രവേശിക്കാനും പ്രാർത്ഥന നടത്താനും ശ്രമിച്ചത് പോലീസ് ഇടപെട്ട് തടഞ്ഞു. ആളുകൾ മന്ദിരത്തിന്റെ താഴ് തകർക്കാൻ ശ്രമിക്കുകയും പോലീസുകാരുമായി കയ്യാങ്കളിയിലെത്തുകയും ചെയ്തു. എന്നാൽ അകത്തേക്ക് കടക്കാനുളള ജനക്കൂട്ടത്തിന്റെ ശ്രമം പരാജയപ്പെടുത്തി പളളിയുടെ ഗേറ്റ് പോലീസ് താഴിട്ട് പൂട്ടുകയാണ് ചെയ്തത്. മാത്രമല്ല മന്ദിരത്തിന് പോലീസ് കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്തു.
നെഹ്രു ആവശ്യപ്പെട്ടത്
പ്രശ്നത്തെ തുടർന്ന് ഹിന്ദുക്കളും മുസ്ലീംങ്ങളും പളളിയിൽ പ്രവേശിക്കുന്നത് ജില്ലാ ഭരണകൂടം തടഞ്ഞു. ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന കെകെ നായർ 1950ൽ മസ്ജിദ് വളപ്പ് ഏറ്റെടുത്തു. തർക്ക പ്രദേശം തുടർന്ന് അയോധ്യ മുൻസിപ്പൽ കോർപ്പറേഷൻ റിസീവർ ഭരണത്തിന് കീഴിലാക്കി. പള്ളിക്കുളളിലെ വിഗ്രഹങ്ങൾ നീക്കണമെന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ആവശ്യപ്പെട്ടുവെങ്കിലും വർഗീയ കലാപമുണ്ടാകുമെന്നാണ് അന്നത്തെ യുപി കോൺഗ്രസ് സർക്കാർ റിപ്പോർട്ട് നൽകിയത്. പളളിക്കുളളിൽ പ്രതിഷ്ഠ നടത്തിയ ഈ സംഭവമാണ് വർഷങ്ങൾക്കപ്പുറം ബാബറി മസ്ജിദ് തകർക്കുന്നത് അടക്കമുളള ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നയിച്ചത്.