പറഞ്ഞ്...പറഞ്ഞ് രാമക്ഷേത്രം നിർമ്മിക്കാൻ തീരുമാനമായി;നിർമ്മാണം ഡിസംബറിൽ, ഓർഡിനൻസിന് കാത്തുനിൽക്കില്ല
ലഖ്നൗ: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനായി നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം ആർഎസ്എസ് രംഗത്ത് വന്നിരുന്നു. ഇതേ ആവശ്യവുമായി ശിവസേനയും രംഗത്ത് വന്നതിന് പിന്നാലെ കേന്ദ്ര സർക്കാറിന്റെ ഓർഡിനൻസിനായി കാത്തുനിൽക്കില്ലെന്ന പ്രസ്താവനയുമായി രാം ജന്മഭൂമി ന്യാസ് പ്രസിഡന്റ് രാം വിലാസ് വേദാന്തി രംഗത്തെത്തി.
ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ല, ഉഭയകക്ഷി സമ്മതത്തോടെ നിര്‍മ്മാണം തുടങ്ങുമെന്ന് വേദാന്തി പറഞ്ഞു. ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയ ശേഷം ലക്‌നൗവില്‍ മുസ്ലിം പള്ളി പണിത് നല്‍കുമെന്നും വേദാന്തി കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നിൽക്കെയാണ് രാമക്ഷേത്ര വിവാദം വീണ്ടും തലപൊക്കുന്നത്. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ചെലമേശ്വര്‍ ഈ വിഷയത്തിൽ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ആള്‍ ഇന്ത്യ പ്രൊഫണല്‍സ് കോണ്‍ഗ്രസ് സംഘടിപ്പിച്ച സംവാദത്തിൽ സംസാരിച്ചിരുന്നു.

നിയമനിർമ്മാണം നടത്താം
കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ കര്‍ണാടക നിയമസഭ നിയമം പാസാക്കിയിരുന്നു. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്കിടയിലെ നദീജല തര്‍ക്കത്തിലും സമാനമായ നിയമനിര്‍മാണം നടന്നിട്ടുണ്ട്. രാമക്ഷേത്ര വിഷയത്തിലും സമാനമായ രീതിയില്‍ നിയമനിര്‍മാണം സാധിക്കുമെന്നാണ് ചെലമേശ്വറിന്റെ അഭിപ്രായം. എന്നാൽ രാമക്ഷേത്രത്തിനായി കേന്ദ്ര സർക്കാർ ഇത്തരത്തിൽ ഒരു നിലപാടെടുക്കുമോ എന്നതാണ് കാണേണ്ടത്.

പരിമിതികളുണ്ട്
രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടിവന്നാല്‍ 1992ല്‍ നടന്ന പോലുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭയ്യാജി ജോഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ടാണ് തങ്ങള്‍ വിട്ടുനില്‍ക്കുന്നതെന്നും. കോടതി പരിഗണനയിലുള്ള വിഷയത്തില്‍ പരിമിതികളുണ്ടെന്നും ഭയ്യാജി ജോഷി പറഞ്ഞിരുന്നു.

രാഷ്ട്രീയ നീക്കം
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദീപാവലിക്ക് അയോധ്യ സന്ദര്‍ശിക്കുന്നുണ്ട്. സുപ്രധാന പ്രഖ്യാപനം അന്നുണ്ടാകുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. സരയൂ നദിക്കരയില്‍ രാമന്റെ 100 മീറ്റര്‍ ഉയരത്തിലുള്ള പ്രതിമ സ്ഥാപിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 330 കോടി ചെലവിട്ടാണ് നിര്‍മാണം നടത്തുന്നത്. എന്തുതന്നെയായാലും അയോധ്യ വിഷയം കൂടുതല്‍ സജീവമാക്കാനാണ് ബിജെപിയുടെ തീരുമാനം.

സോമനാഥ ക്ഷേത്രം പുനര്‍നിര്‍മിച്ചതുപോലെ...
സര്‍ദാര്‍ പട്ടേല്‍ സോമനാഥ ക്ഷേത്രം പുനര്‍നിര്‍മിച്ചതു പോലെ കേന്ദ്ര സര്‍ക്കാര്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നായാരുന്നു ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യയുടെ ആവശ്യം. താനെയില്‍ ആര്‍എസ്എസിന്റെ അഖില ഭാരതീയ കാര്യകര്‍ണി മണ്ഡലില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് മന്‍മോഹന്‍ വൈദ്യ രാമക്ഷേത്രം നിർമ്മിക്കാൻ ഓഡിനൻസ് ഇറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയും ഇതേ ആവശ്യവുമായി രംഗത്തുവന്നിരുന്നു.












Click it and Unblock the Notifications