അയോധ്യ കേസ്: എന്തായിരുന്നു 2010 ലെ അലഹബാദ് ഹൈക്കോടതിയുടെ ആ വിധി?
ദില്ലി: അയോധ്യ കേസിൽ ഒടുവില്‍ സുപ്രീം കോടതി അന്തിമ വിധി പറയുകയാണ്. ഒന്നര നൂറ്റാണ്ടോളം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കാണ് ഇതോടെ അവസാനമാകുന്നത്. കേസില്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.
അയോധ്യ വിധി; നിര്‍ണായക കേസില്‍ വാദംകേട്ടത് അഞ്ചംഗ ഭരണഘടനാ ബെഞ്ച്; ജഡ്ജിമാര്‍ ഇവരാണ്
2010 സെപ്തംബര്‍ 30 ന് ആയിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ആ നിര്‍ണായക വിധി. 2.77 ഏക്കര്‍ വരുന്ന വിവാദ ഭൂമി മൂന്നായി പകുത്തുകൊണ്ടായിരുന്നു ആ വിധി. രാം ലല്ലയ്ക്കും, നിര്‍മോഹി അഖോരിക്കും സുന്നി വഖഫ് ബോര്‍ഡിനും തര്‍ക്കഭൂമി തുല്യമായി പങ്കിടുകയായിരുന്നു അന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ച് ചെയ്തത്.
രാമവിഗ്രഹം സ്ഥാപിച്ചിരുന്ന സ്ഥലം രാം ലല്ലയ്ക്കും സീതാരസോയിയും രാം ചബൂത്തരയും ഉള്‍പ്പെട്ട ഭാഗം നിര്‍മോഹി അഖോരിക്കും മൂന്നാമത്തെ ഭാഗം സുന്നി വഖഫ് ബോര്‍ഡിനും ആണ് നല്‍കിയത്. അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നും കോടതി വിധിച്ചു.
എന്നാല്‍ അലഹബാദ് ഹൈക്കോടതിയുടെ ഈ വിധി പിന്നീട് സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. അലബഹാദ് ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ മൂന്ന് കക്ഷികളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് 2011 മെയ് 8 ന് ആണ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. തര്‍ക്ക ഭൂമി വീതിച്ചുനല്‍കാന്‍ കക്ഷികള്‍ ആരും തന്നെ ആവശ്യപ്പെട്ടിരുന്നില്ലെന്ന നിരീക്ഷണം ആയിരുന്നു സുപ്രീം കോടതി മുന്നോട്ട് വച്ചത്.
നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ കാലാവധി നവംബര്‍ 17 ന് അവസാനിക്കുകയാണ്. അതിന് മുമ്പായി വിധി പ്രഖ്യാപനം ഉണ്ടാകും എന്ന് നേരത്തേ തന്നെ വ്യക്തമാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും നവംബര്‍ 8 ന് രാത്രിയോടെയാണ്, നിര്‍ണായക വിവരം പുറത്ത് വന്നത്. അവധിദിനമായിട്ടും നവംബര്‍ 9 ന് സുപ്രീം കോടതി കേസില്‍ വിധിപറയാന്‍ തിരഞ്ഞെടുക്കുകയായിരുന്നു