ബംഗാൾ അക്രമം ; 24 മണിക്കൂറിൽ റിപ്പോർട്ട് സമർപ്പിക്കണം, സിസിടിവി സ്ഥാപിക്കണമെന്നും ഹൈക്കോടതി നിർദേശം
കൊൽക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിനു പിന്നാലെയുണ്ടായ അതിക്രമത്തിൽ എട്ട് പേർ മരിച്ച സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി കൊൽക്കത്ത ഹൈക്കോടതി. 24 മണിക്കൂറിനുള്ളിൽ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കണമെന്നും അക്രമം നടന്ന പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്നും സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടിയിൽ നിന്നുള്ള സംഘം ഡൽഹിയിൽ നിന്നും തിരിച്ചിട്ടുണ്ടെന്നും സ്ഥലത്ത് നിന്ന് അവർ സാമ്പിൾ ശേഖരിക്കുമെന്നും കോടതി പറഞ്ഞു.
അക്രമത്തിൽ ഒരു തെളിവ് പോലും നശിപ്പിക്കപ്പെടരുത്. ജില്ലാ കോടതിയും സംസ്ഥാന ഡിജിപിയും ഗ്രാമത്തിലെ ജനങ്ങളുടെയും സംഭവത്തിലെ ദൃക്‌സാക്ഷികളുടെയും സുരക്ഷ ഉറപ്പു വരുത്തണമെന്നും കോടതി പറഞ്ഞു. പോസ്റ്റുമോർട്ടം റെക്കോർഡ് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതി വിഷയത്തിൽ സ്വമേധയാ ഇടപെടൽ നടത്തുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
സംഭവത്തിൽ അഡീഷണൽ ഡയറക്‌ടർ ജനറലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ 22 പേരെയാണ് അറസ്റ്റിലായിട്ടുള്ളത്. അതേ സമയം വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം.
പശ്ചിമ ബംഗാളിൽ ഉണ്ടായ കൊലപാതകങ്ങളിൽ ബിജെപിയെ ഉന്നംവെച്ച് പ്രതികരണവുമായി മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. ഇത്തരം കൊലപാതകങ്ങളെ താൻ ന്യായീകരിക്കുന്നില്ലെന്നും എന്നാൽ ഗുജറാത്തിലും രാജസ്ഥാനിലും സമാനമായ രീതിയിൽ കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്നും മമതാ ബാനർജി പ്രതികരിച്ചു. അക്രമത്തിൽ കർശനമായ നടപടികൾ സ്വീകരിക്കും. ഞങ്ങളാണ് ഭരിക്കുന്നതെന്നും ജനങ്ങളുടെ ജീവനിൽ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാദു ഷെയ്ഖിന്റെ കൊലപാതകത്തിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. ബോംബാക്രമണത്തിലാണ് തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് തൊട്ടുപിന്നാലെ പശ്ചിമ ബംഗാളിലെ ബിർഭുമിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ 7 പേര്‍ അടക്കമാണ് കൊല്ലപ്പെട്ടത്. കത്തിക്കരഞ്ഞ നിലയിലാണ് എട്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബിര്‍ഭും ജില്ലയിലെ രാംപൂര്‍ഹട്ടിലാണ് സംഭവം.
മുപ്പത്തിയെട്ട് വയസുള്ള ബാദു ഷെയ്ഖ് മേഖലയിലെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം ചായക്കടയില്‍ ഇരുന്ന ഇയാള്‍ക്കെതിരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ബാദു ഷെയ്ഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അതേ സമയം സംഭവത്തിന് രാഷ്ട്രീയബന്ധമില്ലെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ നിലപാട്. രാംപൂര്‍ഹട്ടില്‍ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ മരണം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ഇതിനു രാഷ്ട്രീയബന്ധമില്ല. പ്രാദേശിക സംഘര്‍ഷമാണിതെന്നും ടിഎംസി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.
Recommended Video
കൊലപാതകങ്ങളെ ന്യായീകരിക്കുന്നില്ല...എന്നാൽ ഗുജറാത്തിലും രാജസ്ഥാനിലും നടക്കുന്നതെന്ത് ; മമതാ ബാനർജി